ആരാണുപറഞ്ഞത് പെണ്ണുങ്ങൾക്കു സാഹിത്യമാസ്വദിക്കാനുള്ള കഴിവില്ലെന്നു്? എങ്ങനെയോ ഈപോഴനും അക്കൂട്ടത്തിലായിരുന്നു, അടുത്തകാലംവരെ. മാത്രമല്ല, ആവർഗ്ഗത്തെക്കുറിച്ചു പൊതുവെ വലിയ അഭിപ്രായമുണ്ടായിരുന്നില്ല. എന്നാലിപ്പോഴാകട്ടെ അതുമാറിയെന്നു മാത്രമല്ല, അൽപം കടന്നുകാണുന്നവരുമാണെന്നു ബോധ്യമായി.
ഞാനവളെ നമിക്കുന്നു. വീട്ടുകാർക്കിഷ്ടപ്പെട്ടിട്ടും ഈയുള്ളവന്റെ കേരളാമാട്രിമൊണിയലിലെ അൽപം സാഹിത്യച്ചുവയുള്ള പ്രൊഫൈയ്ല് വായിച്ച് ഈകശ്മലന്റെ ഭാര്യയാവുന്നതിലുംഭേദം വിവാഹമേവേണ്ടെന്നു വെക്കുന്നതാണെന്നുവിശ്വസിക്കുന്ന ദില്ലിയിലെ ആ നഴ്സുസുന്ദരിയെ.
അങ്ങനെ പെണ്ണുകാണുമ്മുമ്പേ 'വിധവനാ'യ ഒരുഭാഗ്യവാനുമാകുന്നു ഈയുള്ളവൻ!
സാഹിത്യത്തിലൊരു പ്രയോഗമുണ്ടല്ലോ, വരികൾക്കിടയിൽ വായിക്കുകയെന്നു്. അതു പക്ഷെ സ്ത്രീകളുടെ cup of teaയല്ല എന്നു ഞാൻ എങ്ങനെയോ വിശ്വസിച്ചിരുന്നു. എന്നാലിത്തരം പരിപാടികളുടെ ഒരു കണ്ണൻദേവൻ തേയിലത്തോട്ടംതന്നെ ഇവരുടെപക്കലുണ്ടെന്നു എനിക്കുബോധ്യമായ സംഭവമിങ്ങനെ:-
ഞാനിനിയും അവിവാഹിതനായിത്തുടർന്നാൽ ലോകത്തിനെന്തോ ആപത്തുവരാൻപോകുന്നുവെന്നു പലരും ദീർഘദർശ്ശനംചെയ്തതിന്റെയടിസ്ഥാനത്തിൽ അങ്ങു ഗോസായിയുടെ നാട്ടിൽ, തലസ്ഥാനനഗരിയിലെ ഒരുവലിയവൈദ്യശാലയിൽ എല്ലാവരുടെയും പ്രിയസഹോദരിയായി സേവനകർമ്മം,ക്രിയ,കർത്താവ് ഇവയെല്ലാമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നത്തെ എന്റെപ്രിയഭാര്യയാക്കുവാൻ ഗൂഢാലോചന നടത്തി, പുത്രീവത്സല്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ജനകന്മാർ ഒരുകുറിമാനം കൊടുത്തയയ്ക്കുന്നു.
ജാതകമൊത്താൽ എല്ലാമൊത്തുവെന്നു വിശ്വസിക്കുന്ന അവർ നാൾപ്പൊരുത്തമൊക്കെനോക്കിയിരുന്നുവത്രേ. അവർ രണ്ടുംകൽപിച്ചാണെന്നു ബോധ്യായപ്പോൾ, പ്രായത്തെ ബഹുമാനിച്ച് ആദ്യം എന്റെ ബയൊഡാറ്റ കൊടുത്തു ഭയപ്പെടുത്താൻ നോക്കി. കുലുക്കമില്ല. പിന്നെ മുതുമുത്തഛന്മാർ അനുഗ്രഹിച്ചുതന്ന അടവായ 'സൗഭദ്രം എന്നു തോന്നിക്കുന്ന ശ്വാനപിണ്ടം (എന്റെ ഫോട്ടം)' പുറത്തെടുത്തു. ഒരുമാതിരി പയറ്റുകാരൊക്കെ അതോടെ കട്ടയുംപടവും മടക്കുന്നതാണു കണ്ടിട്ടുള്ളതു്.
പക്ഷെ പതിനെട്ടും പതിനെട്ടും അമ്പത്താറുകളരികൾക്കുമോശാനപാടിയിട്ടുള്ള ഈ ചന്ത്വമ്മാവനാകട്ടെ, "എന്റെ മോളെക്കെട്ടാതിരിക്കാൻ നിനക്കാവില്ല മക്കളെ" എന്നു കട്ടായം നിന്നു. സാമം, ദാനം, ഭേദ്യം ഇവകൊണ്ടൊത്തില്ലെങ്കിൽപിന്നെ ദെണ്ണം വന്നാലേ കെടപ്പാവൂന്നാണല്ലോ.
എന്തുഭീകര പ്രത്യാഘാതവുമുണ്ടാകട്ടെ നേരിട്ടുമുഖം കാണിക്കുമെന്നു ഭീഷണിമുഴക്കി. ചന്ത്വമ്മാവനാരാ മോൻ? എന്നാൽ നീ ചുണയുണ്ടെങ്കിലെത്രയുമ്പെട്ടെന്നു നാട്ടിലെത്തുമ്പോഴാകട്ടെയെന്നു നേരവും സമയവും നിശ്ചയിച്ചു വെല്ലുവിളിയേറ്റെടുത്തു.
എന്നിട്ടുമരിശം തീരാഞ്ഞ് മോളുടെ കേരളമാട്രിമൊണി ഐ.ഡി.യെന്ന അങ്കക്കിഴി വച്ചുതന്നു് എന്നെക്കൊണ്ട് ഓക്കെ പറയിക്കുകയുംചെയ്തു. പകരംവീട്ടാൻ എന്റെ അങ്കക്കിഴിയെന്ന 'ഐഡി'യയും കൊടുത്ത് അതു മോളുടെ അറയിലെത്തിക്കാനാവശ്യപ്പെട്ടു.
പിന്നീടാകട്ടെ പൊന്നുമോളുടെ (മൊബൈൽ)ഫോണിക്കടകനുമുന്നിൽ ചന്ത്വമ്മാവന്റെ അടിപതറുന്ന കാഴ്ചയാണുകണ്ടതു്. എന്റെ പ്രൊഫൈയ്ലം കണ്ട മോളാർച്ച ഞെട്ടിത്തെറിച്ചുപോയത്രേ. ഇങ്ങനെയൊരു കശ്മലനെയാണോ തന്റെ നേരച്ഛൻ വരനായിത്തെരഞ്ഞെടുത്തതെന്നോർത്തു രോഷം കൊണ്ടു. വിരണ്ടുപോയ ചന്ത്വമ്മാൻ അങ്കക്കിഴി മടക്കിത്തന്ന് ക്ഷമാപണം നടത്തി നിലംതൊട്ടുവന്ദിച്ചു പിരിഞ്ഞു.
പിന്നെ സാവകാശം കാര്യകാരണവിചാരണ നടത്തിയവാറേ ജനകനെ മകൾ ബോദ്ധ്യപ്പെടുത്തിയത്രേ, കെട്ടാനെത്തിയവൻ ഒരുകെട്ടവനാണെന്ന 22കാരറ്റ് മാറ്റുള്ളസത്യം! അയാൾക്കു ജാതി, മതം ഇതിലൊന്നും വിശ്വാസമില്ലത്രേ! മണിയല്ല മനസ്സാണു പ്രധാനമത്രേ! കുട്ടികളുടെ മനസ്സാണത്രേ, അവരുടെ നിഷ്കളങ്കത ഇഷ്ടപ്പെടുന്നവനാണത്രേ ദുഷ്ടൻ! അതും പോരാഞ്ഞ് ശ്രീരാമനേക്കാൾ, ഹനൂമാനേക്കാൾ വലുതായിക്കാണുന്നതു ഹ്യുമാനിറ്റിയാണത്രേ!
"ഇക്കാലത്ത് ഇങ്ങനെയൊരുത്തനെക്കെട്ടി എന്റെ ജീവിതം കട്ടപ്പൊകയാക്കണോ?"യെന്ന ചോദ്യത്തിനു മുന്നിൽ അടവുകളൊന്നും തെളിഞ്ഞുവന്നില്ലത്രേ ചേകോനു്.
ഒരു പുരനിറഞ്ഞപരനാറീടെ പെണ്ണന്വേഷണപരീക്ഷണങ്ങളുടെ ഒരു സി(സാ)മ്പിൾചാപ്റ്റർ. സദയം ക്ഷമിച്ചാലും.
ReplyDeleteസ്വന്തം പോഴൻ
ഒപ്പ്
കൊള്ളാട്ടോ പോഴത്തം.
ReplyDelete“പെണ്ണുകാണുമ്മുമ്പേ 'വിധവനാ'യ ഒരുഭാഗ്യവാനുമാകുന്നു ഈയുള്ളവൻ!“
:)
നന്നായിട്ടുണ്ട്.
എന്റെ ബ്ലോഗില്‍ ഇതു കൊടുത്താല്‍ ഇല്ലത്ത്ന്ന് ഭ്രഷ്ടാവും നിശ്ശം, അതോണ്ട് ഇവിടെ കിടക്കട്ടെ
ReplyDeleteഎന്റെ പെണ്ണുകാണല്‍ കഴിഞ്ഞപ്പോള്‍ ഇത്തിരി കണ്ഫ്യൂഷന് എനിക്കുമുണ്ടായിരുന്നു. ഇവനെ വരിച്ചാല്‍ എന്റെ ഭാവി ലാപ്സായിപ്പോകും എന്ന പേടി ആ കുട്ടിക്ക് ഉണ്ടായിക്കാണും എന്ന് ഞാന്‍ സംശയിച്ചു. കാരണങ്ങള്‍ മൂന്നായിരുന്നു.
എന്റെ ഒരു ചോദ്യം ഇതായിരുന്നു - എങ്ങിനെയുള്ള ഗുസ്തിക്കാരന് (നാലാം ക്ലാസും _____ എന്ന ഗുസ്തി, മറ്റേത് നമ്മടെ ഏരിയ അല്ല) ആണ് മനസ്സില്‍?
ഉത്തരം - സിഗരറ്റ് വലിക്കാത്ത.....
നമ്മള് അവിടെ തന്നെ പൊട്ടി. ഞാന്‍ പറഞ്ഞു, വലിയ രക്ഷയില്ല.... ഞാന്‍ വലിക്കുന്ന കൂട്ടത്തിലാണ്. അത്യാവശ്യം മദ്യപാനവും (ശീലമല്ലെങ്കിലും)
പിന്നെ അവിടുന്ന് ഇങ്ങോട്ടൊരു ചോദ്യം വന്നു - എന്താ ജാതകം നോക്കില്ലെന്നു പറഞ്ഞത്?
എന്റെ ഉത്തരം ഇത്തരം - വിശ്വാസമില്ല. ജാതകത്തില്‍ മാത്രമല്ല, ദൈവത്തിലും.
തൃശൂരില്‍ വളര്‍ന്ന, കഴിയുമെങ്കില്‍ ദിവസവും വടക്കുന്നാഥനെ തൊഴാന്‍ ആഗ്രഹിക്കുന്ന ഒരു മലയാളിക്കുട്ടിക്ക് വന്ന ചെറുക്കന് വലിയനും കുടിയനും നിരീശ്വരവാദിയും. ഔട്ട്റൈറ്റ് ആയി റിജക്റ്റ് ചെയ്യാന്‍ ഈ മൂന്നു കാര്യങ്ങള്‍ തന്നെ ധാരാളം.
ആ കുട്ടി ഇന്ന് എന്റെ ജീവിതമാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി വല്ല്യ കൊഴപ്പല്ല്യാതെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നു.
സൊ, അധികം ആശ്വസിക്കണ്ട, നിനക്കൊരുത്തി സൈലന്റ്വാലിയിലെങ്കിലും ഉദിച്ചിരിക്കും.
മാഷെ..
ReplyDeleteഅപ്പോള്‍ ആശംസകള്‍..അവള് വരും..വരാതെ എവിടെപ്പോകാന്‍..
ദീര്‍ഘ സുമംഗലനായീത്തീരട്ടെ, എത്രയും പെട്ടന്ന്.
ഹ ഹ.. ഇതു കൊള്ളാം.
ReplyDeleteസാരമില്ലെന്നേ..വേറെ എവിടെയെങ്കിലും പോയി അടവുകളൊക്കെ ഒന്നൂടെ പയറ്റി നോക്കൂ.. എന്നിട്ടും ഒന്നു ശരിയായില്ലെങ്കിൽ ആ പ്രശ്നക്കാരനൻ പ്രൊഫൈലിനെ അങ്ങു ഡിലീറ്റ് ചെയ്തു കളഞ്ഞെക്ക്..
ഇനി ആരോമല്‍ എന്തു ചെയ്യും? ഒരു കാര്യം ചെയ്യ് ഒരു ചിറ്റം തുടങ്ങാന്‍ ഏതേലും ആര്ച്ചമാരുണ്ടോ എന്നു നോക്ക്, തുമ്പോലാര്ച്ചയോ, കുറഞ്ഞപക്ഷം ഒരു ഉണ്ണിയാര്‍ച്ചയോ മറ്റോ..ഇത്രയും സല്‍സ്വഭാവിക്ക് എന്തേലും ഒരു ചെറിയ ദോഷമൊക്കെ വേണ്ടേ? ഇല്ലേല് ചത്തങ്ങു ചെല്ലുമ്പോള്‍ കര്‍ത്താവുതമ്പുരാന്‍ ചോദിക്കും നിന്നെ എന്തിനാടാ ഞാന്‍ മനുഷ്യരൂപം (തെറ്റി..എന്തോ രൂപം) തന്ന് ഭൂമിയിലോട്ടു വിട്ടേന്ന്. രസിച്ചു വായിച്ചു മാഷേ. നന്നായിരിക്കുന്നു..
ReplyDelete