Sunday, May 31, 2020

Dr. Jacob Thomas IPS, അങ്ങേയ്ക്ക് A big salute....!!


ഏറെ രോഷത്തോടെയും അതിലേറെ വേദനയോടെയുമാണ് ഇവ പോസ്റ്റു ചെയ്യേണ്ടിവരുന്നത്.  ചില കാര്യങ്ങൾ ഏറ്റവും നന്നായി ചെയ്യുന്ന ഒരു സർക്കാരിന് മറ്റുചിലത് ഏറ്റവും വഷളാക്കാനും സാധിക്കുന്നു എന്നതിന്റെ വേദനയാണ്.

കേരളത്തിൽ സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കും പേരുകേട്ട രണ്ട് ഉദ്യോഗസ്ഥരോടുള്ള പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരവും നിന്ദ്യവുമാണ്. ഡിജിപി മാരായ ടി പി സെൻകുമാർ, ഡോ. ജേക്കബ് തോമസ് എന്നിവർ ചെയ്ത കുറ്റം എന്താണെന്ന് ഇതുവരെയും സാധാരണ ജനത്തിന് പിടികിട്ടിയിട്ടില്ല. ശ്രീ സെൻകുമാറിന്റെ ഇപ്പോഴത്തെ രാഷ്ട്രീയത്തോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ പോലും ഔദ്യോഗിക സ്ഥാനത്തിരുന്ന കാലമത്രയും ക്ലീൻ ഇമേജ് നിലനിർത്തിയ ആളായിരുന്നു. അദ്ദേഹത്തോടും ഇപ്പോൾ ഡോക്ടർ ജേക്കബ് തോമസ് നോടും കാട്ടിയ 'മൂക്കറുപ്പ്' എന്തിനായിരുന്നു എന്ന് ഇനിയും ആരെങ്കിലും വിശദമാക്കേണ്ടിയിരിക്കുന്നു.

അനീതിക്ക് അറിഞ്ഞു കൊണ്ട് സഖാവ് പിണറായി വിജയൻ കൂട്ടുനിൽക്കും എന്ന് വിചാരിക്കാൻ കാരണങ്ങളില്ല.
ഉദ്യോഗസ്ഥർക്കിടയിലെ ഈഗോയും തൊഴുത്തിൽകുത്തും പരസ്യമായ യാഥാർത്ഥ്യമാണ്. എന്തുമാകട്ടെ, അതിൽ ഇടപെട്ട് സ്വന്തം പുര നാറ്റിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ചിലപ്പോൾ തോന്നും. അതല്ല, പഴയ ചില മൂരാച്ചിക്കാരണവന്മാരുടെ ദുർവാശി നടത്തലാണ് എന്ന് മറ്റു ചിലപ്പോൾ തോന്നും. തൻകാര്യം നടക്കാത്ത ചില 'ചിറ്റപ്പൻ'മാരുടെ കുത്തിത്തിരിപ്പ് ആണോ എന്നും സംശയമുണ്ട്. എന്തായാലും സാധാരണ ജനത്തിന്റെ വിശ്വാസത്തിൽ വിഷം കലക്കാൻ പോന്ന കാര്യങ്ങളാണ് നടന്നുവരുന്നത്.

കൊലപാതകവും ബലാത്സംഗവും കയ്യേറ്റവും അടക്കം അക്ഷന്തവ്യമായ കുറ്റങ്ങൾ ചെയ്ത 59 പേരെങ്കിലും സർവീസിൽ ഉന്നത സ്ഥാനത്ത് ഇരിക്കുന്നു എന്ന് സർക്കാർ തന്നെ വർഷങ്ങൾക്ക് മുന്നേ സമ്മതിച്ചിട്ടുള്ളതാണ്. ഇവർക്കെതിരെ എന്തെങ്കിലും കാര്യമായ നടപടി നാളിതുവരെ ഉണ്ടായതായി അറിവില്ല. അപ്പോഴാണ് ഒരു പുസ്തകം എഴുതിയതിന്റെ പേരിൽ സത്യസന്ധനെന്നു പേരുകേട്ട ഒരു ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ ഇപ്പോൾ അനുമതി കൊടുത്തിരിക്കുന്നത്. 'നാണമില്ലേ?'എന്ന് എത്ര തവണയാണ് ചോദിക്കുക..?

ഡോക്ടർ ജേക്കബ് തോമസ് ഏറ്റവും മര്യാദയോടെയും ഉചിതമായും നടത്തിയ പ്രതികരണം ചിന്തനീയമാണ്. (അവധിയായിട്ടും ഒഫിഷ്യൽ ജീവിതത്തിലെ  അവസാനദിവസം ഓഫിസിൽ ഉറങ്ങിയുണർന്ന ചിത്രം ഷെയർ ചെയ്തത് ). എന്നാൽ അദ്ദേഹത്തിന് സൈബറിടത്തിൽ തെറിവിളികൾ കൊണ്ട് അഭിഷേകം ചെയ്യുന്ന ഊച്ചാളി പീസുകൾ തീർച്ചയായും ഉണ്ടാവും. സാരമില്ല.
ആളെണ്ണം കുറവാകും, എന്നാലും ഇതുവരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകൾക്ക് അന്തിപ്പോഴനെപ്പോലെ ചില പോഴൻമാരുടെ കട്ട സപ്പോർട്ട്.
Dr. Jacob Thomas IPS, അങ്ങേയ്ക്ക് A big salute....!!

(അന്തിപ്പോഴൻ
31-05-2020)