Monday, August 22, 2011

‘അന്നാ ഹസാരെ’ നൽകുന്ന പാഠങ്ങൾ

1. ഒരു ഗാന്ധിശിഷ്യനു് ഇത്രസാധിക്കുമെങ്കിൽ സാക്ഷാൽ ഗാന്ധിയുടെ പ്രഭാവം എന്തായിരുന്നിരിക്കണം?!!ഇന്നത്തെ തലമുറ ഉണ്ടാകും മുമ്പേ ജീവിച്ചുമരിച്ച ഒരു സത്യപരീക്ഷകന്റെ നിലപാടുകളിലെ സത്യസന്ധതയും ആത്മാർത്ഥതയും കുറച്ചെങ്കിലും തിരിച്ചറിയാനൊരു അവസരം.

2. ആത്മാർത്ഥമായ നിലപാടുകൾ ജനം തിരിച്ചറിയും. സെക്രട്ടറിമാർ തയ്യാറാക്കിയ പ്രസംഗം വായിക്കുന്ന നേതാവിന്റെ നിലപാടല്ല, ഹസാരെയുടേത്. ഒരു പാർട്ടി അംഗത്വത്തിന്റെ വിധേയത്വമാണു നേതാക്കളുടെ പ്രസ്താവനകൾക്കു കയ്യടിക്കാൻ പലപ്പോഴും അനുയായികളെ പ്രേരിപ്പിക്കുന്നത്.. തന്റെയും സംഘടനയുടെയും താത്കാലിക നിലനില്പാണു രാഷ്ട്രീയനേതാക്കൾ ലക്ഷ്യമാക്കുന്നത്. അതല്ല, ഹസാരെ മൂവ്മെന്റിന്റെ ലക്ഷ്യം.

3. ഗാന്ധിയെയും ഗാന്ധിമാർഗ്ഗത്തെയും നമുക്കുപേക്ഷിക്കാറായിട്ടില്ല. ഇപ്പോൾ നമുക്കുവേണ്ടത് ഹസാരെയുടേതു പോലെ നേരായ നിലപാടുകളും വികാരവും ഉൾക്കൊള്ളുന്ന ഇച്ഛാശക്തിയുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനമാണു്.

4. ഭരണകൂടം, അത് ഏതുകാലത്തും എവിടെയും ഭീതിയും അറപ്പുമുണ്ടാക്കുന്ന ഒരസ്ഥികൂടം മാത്രമാണു്. ഹൃദയമോ മനസ്സോ ഇല്ലാത്തതാണു്. പുഴുക്കൾ നുരയ്ക്കുന്ന ചീഞ്ഞളിഞ്ഞ ഒരു തലച്ചോർ മാത്രമാണതിനുള്ളത്. അതുകൊണ്ടാണു ചൗരിചൗരാകളുണ്ടായത്. ക്വിറ്റിന്ത്യ വേണ്ടിവന്നത്. ഇറോം ഷർമ്മിളമാർ പതിറ്റാണ്ടുകളായി പട്ടിണിയാകുന്നത്. നദികൾക്കുവേണ്ടി യോഗിമാർ നിര്യാതരാകുന്നത്. ഗാന്ധിമാരും ഹസാരെമാരും തിഹാറിലാകുന്നത്.

5. മനുഷ്യസഹജമായ അല്ല, 'ജന്തു'സഹജമായ(മറ്റു ജന്തുക്കൾ ക്ഷമിക്കട്ടെ) അസൂയയും അസഹിഷ്ണുതയുമാണു നമ്മുടെ ഭരണകർത്താക്കളെയും നേതാക്കളെയും ഭരിക്കുന്നത്. ആദ്യം, അരാഷ്ട്രീയവാദിയെന്നൊരു മുദ്ര. പൊതുജനമദ്ധ്യത്തിൽ മുഖം നഷ്ടപ്പെടാതിരിക്കാൻ സൂക്ഷിച്ചും കണ്ടും മാത്രം അഥവാ മനസ്സില്ലാമനസ്സോടെ ഹസാരെക്കു പിന്തുണ. (നാളെ ഇതേ പ്രസ്ഥാനം/തരംഗം തങ്ങൾക്കെതിരായുമുണ്ടാകുമെന്നോർക്കണമല്ലോ.ഇന്നു നീ നാളെ ഞാൻ.) ദേശീയപ്പാർട്ടികളുടെ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, പതിറ്റാണ്ടുകളായി ജനസഹസ്രങ്ങളെ അണിനിരത്തി(വാടകയ്ക്കെടുത്തും) നഗരഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നവർ; കിരീടം വെക്കാത്ത രാജാക്കൾ. തങ്ങൾക്കു ലഭിക്കാത്ത ജനപിന്തുണ ഒരു ചോട്ടാ നേതാവുപോലുമല്ലാത്തയാൾ നേടുകയോ?

6. കാലത്തിന്റെയും ലോകത്തിന്റെയും ചുവരെഴുത്തുകൾ വായിക്കാൻ കഴിയാതെ എന്തിനോടൊക്കെയോ ഉള്ള മമതകൊണ്ട് അന്ധരായിപ്പോയ ധൃതരാഷ്ട്രന്മാർ വാഴുന്ന ഇന്ദ്രപ്രസ്ഥം. ഇക്കാണുന്നതൊക്കെ വഴിപോക്കന്മാരുടെ വായലപ്പുകൾ മാത്രമായിക്കാണുന്നവർ. ഇമേജുകൾക്കു പഞ്ഞമില്ലാത്തവരുടെ, ആദർശവാദികളുടെയും സത്യസന്ധന്മാരുടെയും, ഉദിച്ചുയരുന്ന സൂര്യന്മാരുടേയും ഭരണകുടീരം. "നിയമങ്ങളും ചട്ടങ്ങളും ഞങ്ങൾ പറയും; വഴിപോക്കർ വായടക്കട്ടെ"യെന്ന ഹുങ്കാരം. നാടു വാഴാൻ തങ്ങളെത്തെരഞ്ഞെടുത്തവരുടെ ശബ്ദം ഇനിയും ഉയരാറായിട്ടില്ലെന്നു വിശ്വസിക്കുന്നവർ(?). അതു തങ്ങൾക്കുവേണ്ടിയുയരാൻ എവിടെയോ ഉറങ്ങുകയാണെന്നു സമാശ്വസിക്കുന്ന മൂഢന്മാർ അഥവാ ബുദ്ധിരാക്ഷസന്മാർ’.

7. അന്നാ ഹസാരെ എന്നത് ഇന്നു് ഒരു വ്യക്തിയുടെ പേരല്ല, അതൊരു തരംഗമാണു് (movement). ഒരു നിലപാടുതറയാണു്. വ്യക്തി ഒരു നിമിത്തം മാത്രം. സ്വത്വനാശം വന്ന ഒരു സമൂഹത്തിന്റെ കരുത്തു് ഓർമ്മിപ്പിച്ചുകൊടുത്ത വൃദ്ധനായ 'ജാംബവാൻ'. പുരാണകഥയിൽ സമൂഹം ഒരു കുരങ്ങനെങ്കിൽ ഇവിടെയെന്തു വ്യത്യാസം? പൊതുജനമെന്ന കഴുത. രണ്ടും സ്വത്വമില്ലാത്ത എന്തിനെയും അവഹേളിക്കാനുള്ള ഉപമകൾ; അഥവാ ഉപകരണങ്ങൾ. അഞ്ചുവർഷം കൂടുമ്പോൾ അരങ്ങേറുന്ന ജനാധിപത്യനാടകത്തിന്റെ പേരിൽ തങ്ങളുടെ മുതുകിൽ ഇനിയും വിഴുപ്പുഭാണ്ഡങ്ങൾ വച്ചുകെട്ടുന്നത് സൂക്ഷിച്ചുവേണമെന്ന താക്കീതാണീ തരംഗം.

8. വൈകിയവേളയിൽപ്പോലും വിവേകമുണ്ടാവാൻ ദുരഭിമാനം അനുവദിക്കുന്നില്ല. വെറുമൊരു വൃദ്ധന്റെ മുന്നിൽ ഒരു രാജ്യത്തിന്റെ നിയന്താക്കൾ മുട്ടുകുത്തുകയോ? അറുപത്തഞ്ചു വർഷങ്ങൾക്കുമുമ്പ് ലോകത്തിന്റെ ചക്രവർത്തിമാർ ചെന്നുപെട്ട അതേ ധർമ്മസങ്കടം !! എങ്കിലും നാടുവിടുമ്മുമ്പ് അന്നവർ തങ്ങളാലാവതുചെയ്തു. നാടുപകുത്ത്, തമ്മിൽത്തെറ്റിച്ചു തലതല്ലിക്കീറിച്ചു്, എല്ലാം വെടക്കാക്കിയ വൃദ്ധനെയും കൊല്ലിക്കുന്നതരത്തിലാക്കിവച്ചു. അതിന്റെ പുതിയ പതിപ്പുകൾക്കായി നമുക്കിപ്പോഴും കാത്തിരിക്കാം.

എല്ലാ നാടകങ്ങൾക്കും കയ്യടിച്ചുകൊണ്ടേയിരിക്കുന്ന, വിലാസവും വിചാരവും വഴുതിയ, മുഖവും മനസ്സും കൈമോശംവന്ന കോടിക്കണക്കായ പൊതുജനമെന്ന പോഴന്മാരിലൊരുവൻ- അന്തിപ്പോഴൻ

Monday, April 11, 2011

ഞാൻ ആർക്കു വോട്ടു ചെയ്യണം?

പ്രിയമുള്ളവരേ,
ഈ പോഴൻ ആദ്യമായി വോട്ടുചെയ്യാൻ പോവുകയാണു്‌. ഇപ്പോൾ 18 വയസ്സു പൂർത്തിയായതുകൊണ്ടല്ല. ഇതുവരെ വോട്ടുചെയ്യണമെന്നു തോന്നിയിരുന്നില്ല. ഇവന്റെ വോട്ടിനർഹതയുള്ളവരെയാരെയും കിട്ടിയിരുന്നില്ല. സമ്മതിദാനാവകാശം വിലപ്പെട്ടതെന്നറിയാമായിരുന്നു. അതുകൊണ്ടുതന്നെ അർഹതയില്ലാത്തവർക്കുകൊടുക്കുന്നതു്‌ അതു പാഴാക്കലാണെന്നും വിചാരിച്ചു. ബോധമുറച്ചകാലം മുതൽ കക്ഷിരാഷ്ട്രീയത്തിൽ താത്പര്യമില്ല. രാഷ്ട്രീയക്കാരെ പുച്ഛവുമായിരുന്നു. ഇപ്പോൾ ചിന്തകളും ധാരണകളും പ്രായത്തിനൊപ്പിച്ചു മാറിവരുന്നു. ഒരു പരീക്ഷണത്തിനെങ്കിലും ഇത്തവണ വോട്ടുചെയ്യണമെന്നു വിചാരിക്കുന്നു. നിമിത്തം പോലെ, കൃത്യസമയത്തു വെക്കേഷനുമായി തെരഞ്ഞെടുപ്പ്‌ ഒത്തുവരുകയും ചെയ്തു.

കന്നിവോട്ട്‌ ഉത്തരവാദിത്തത്തോടെ, കുറഞ്ഞപക്ഷം യുക്തിയോടെയെങ്കിലും ചെയ്യണമെന്നുണ്ട്‌. ഇവിടെയാണു നിങ്ങളുടെ അഭിപ്രായത്തിന്റെ പ്രസക്തി. ഇതുവരെ ആലോചിക്കാത്ത ഒരു പുതിയ വീക്ഷണവെളിച്ചം വീണുകിട്ടിയാൽ ഏറെ ധന്യനായി.

നേതാവിന്റെ വാക്കുകേട്ടു പാർട്ടിച്ചിഹ്നത്തിൽ കണ്ണുമടച്ചുകുത്താൻ വിധിക്കപ്പെടുന്ന പാർട്ടിമെമ്പർഷിപ്പ്‌ എന്ന പോഴത്തം ഇതുവരെയില്ല. നല്ലതിനോടൊക്കെ അനുഭാവമുണ്ട്‌. അപ്പോൾ ചെയ്യാവുന്നത്‌ വിവിധനിലപാടുകളുടെ വെളിച്ചത്തിൽ അഭിപ്രായം രേഖപ്പെടുത്തുകയെന്നതാണു്‌. ആഗ്രഹത്തിനനുസരിച്ച സ്ഥാനാർത്ഥികളാരുമില്ലാത്തപ്പോൾ കൂട്ടത്തിൽ നിന്നു ഭേദപ്പെട്ട ഒരു തൊമ്മൻ.

സ്ഥാനാർത്ഥിപ്പട്ടികയിൽ ഒരാളേയും അംഗീകരിക്കാത്തവർക്കുവേണ്ടി ഒരു ഓപ്ഷൻ ഉണ്ടാകേണ്ടതല്ലേ? അതിനു്‌ ഒരു നിശ്ചിത ശതമാനത്തിൽക്കൂടുതൽ അംഗീകാരം കിട്ടിയാൽ അവരെ ഒഴിവാക്കി വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പുനടത്തി ജനഹിതം സംരക്ഷിക്കേണ്ടതല്ലേ?


വ്യത്യസ്തകോണുകളിൽനിന്നു നോക്കുമ്പോൾ കാഴ്ചയും വ്യത്യസ്തമാകും. അതുതന്നെയാണു്‌ ഒരു സാധാരണ വോട്ടറെ കുഴക്കുന്നതും. നാടിന്റെയും ജനങ്ങളുടെയും സർവ്വതോമുഖമായ വളർച്ചയ്ക്കു സമഗ്രമായ സംഭാവന നിർഭാഗ്യവശാൽ ഒരു മുന്നണി സർക്കാരിൽ നിന്നും ഇക്കാലമത്രയും(ഒരുപക്ഷേ ഭാവിയിലും) ഉണ്ടായിട്ടില്ല. ആകെമൊത്തം ഒരു പാസ്സ്‌ മാർക്കെങ്കിലും കൊടുക്കാവുന്നത്‌ ഇക്കഴിഞ്ഞ സർക്കാരിനാണു്‌.

വിദ്യാഭ്യാസത്തെപ്പറ്റി ഭേദപ്പെട്ട കാഴ്ചപ്പാടുള്ള മന്ത്രി എം.എ. ബേബി, ആരും ആക്ഷേപിക്കാത്ത എൻ.കെ. പ്രേമചന്ദ്രൻ, മനുഷ്യ-പ്രകൃതിസ്നേഹിയായ ബിനോയ്‌വിശ്വം തുടങ്ങിയവർ പ്രതീക്ഷ തരുന്നു. (സ്നേഹം കൂടിയതുകൊണ്ടോ 'കസേരകളി' പിടിപാടില്ലാത്തതുകൊണ്ടോ പാവത്തിനിത്തവണ സീറ്റില്ല. കൂട്ടത്തിൽ പറയട്ടെ, ഇപ്പോഴും മിനിമം ഗ്യാരണ്ടിയുള്ള അംഗങ്ങൾ CPI ക്കു മാത്രം. പാഴ്‌ജന്മങ്ങളൊന്നും ആ പാർട്ടിയുടെ പ്രതിനിധികളായിക്കണ്ടിട്ടില്ല.)
ഇക്കൂട്ടത്തിൽപ്പെടുത്താമായിരുന്ന അൽഫോൺസ്‌ കണ്ണന്താനം എന്ന മന്ത്രിയെ കേരളീയർക്കു നഷ്ടപ്പെടുത്തിയതിൽ അതിയായ ദുഃഖമുണ്ടു്‌.LDF തമ്പുരാക്കന്മാരോട്‌ പ്രതിഷേധമുണ്ട്‌.

പക്ഷേ ഒരു തുടർച്ച അനുവദിക്കണമെന്നു നിസ്സംശയം പറയാനുമാകുന്നില്ല. പാർട്ടിക്കുള്ളിലെ പടലപ്പിണക്കം തന്നെ പ്രധാനം. ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിക്കു മൂക്കുകയറിടുന്ന പാർട്ടി(നേതൃത്വം) നിലപാടുകൾ ഒരു ബലഹീനത തന്നെയാണു്‌. മൂന്നാർ മിഷൻ പരാജയപ്പെടുത്തിയവർക്കു കാലം മാപ്പുനൽകില്ല. എന്നാൽ കാലത്തിനൊത്തു പുരോഗമനാത്മകമായ ചില അഭിപ്രായങ്ങൾ ശ്രീ പിണറായി വിജയനിൽ നിന്നുണ്ടാകുമ്പോൾ ശ്രീ അച്യുതാനന്ദന്റേതു മൂരാച്ചിവാദമാകാറുമുണ്ട്‌.

ഒരു മുന്നണിയെന്ന നിലയിൽ അഴിമതിയും അഴിമതിക്കാരും LDFൽ കുറവാണെന്നത്‌ ചെറിയ കാര്യമല്ല.
(സംഗതി ആശാസ്യമല്ലെങ്കിലും) ഏറെ ആശ്വാസകരം ഭരണത്തിലിരുന്നാൽ CPMകുട്ടിച്ചാത്തന്മാരുടെ സമരശല്യങ്ങൾ കുറയുമെന്നതാണു്‌. ഇക്കാര്യത്തിൽ കഴിഞ്ഞ 5 വർഷത്തെ ജനങ്ങളുടെ ആശ്വാസം ചില്ലറയാണോ? (LDF ഭരണത്തിന്റെ ഏറ്റവും പ്രത്യക്ഷഗുണം ഇതുതന്നെ എന്നുപറഞ്ഞാലും ശരിയാണു്‌.) UDF ഭരിച്ചിരുന്നെങ്കിൽ കല്ലെറിഞ്ഞും തല്ലിപ്പൊളിച്ചും നാടുമുഴുവൻ കുട്ടിച്ചോറാക്കാൻ മാത്രം വിഷയങ്ങൾ ഉണ്ടായിരുന്നില്ലേ? എങ്കിലും കല്ലേറു പേടിക്കാതെ ബസ്സിൽ സഞ്ചരിക്കാൻ കഴിയുമായിരുന്നു.

ദേശവികസനത്തിന്റെ കാഴ്ചപ്പാടിൽ മിക്കവരും പരാജയങ്ങൾ തന്നെ. കരണീയമായത്‌, പുതുമുഖങ്ങൾക്കും യുവത്വത്തിനും അവസരം കൊടുത്ത്‌ ഒരു പരീക്ഷണത്തിനു തയ്യാറാവുകയാണു്‌. സ്വാഭാവികമായും അത്തരം സ്ഥാനാർത്ഥികളുള്ള മുന്നണി അധികാരത്തിൽ വരും. ആ നയം തുടരാൻ മേലിലും പാർട്ടികൾക്കതൊരു പ്രേരണയാകും.

UDFൽ മുമ്പെന്നപോലെ ചുരുക്കം ചിലരെ മാറ്റി നിർത്തിയാൽ അവസരവാദികളുടെയും അഴിമതിക്കാരുടെയും ഒരു കൂടാരമെന്ന ഇമേജിനു വലിയ മാറ്റമൊന്നും കാണുന്നില്ല. തൻകാര്യം നോക്കികളായ ഘടകകക്ഷികളാണു പേരു ചീത്തയാക്കുന്നത്‌. കോൺഗ്രസ്സു മാത്രമെങ്കിൽ പലതിലും പാസ്സ്‌ മാർക്കു കൊടുക്കാമായിരുന്നു.

രണ്ടുമുന്നണികളോടുമുള്ള പ്രതിഷേധസൂചകമായി ബി.ജെ.പി ക്കോ മറ്റൊരാൾക്കോ വോട്ടുചെയ്യാം. ഇപ്പോൾ BJPയുടെ കുറെ വോട്ടുകൾ അവർക്കുള്ള അംഗീകാരമല്ല മറിച്ച്‌ രണ്ടുമുന്നണികളോടുമുള്ള പ്രതിഷേധമാണു്‌ എന്നു കരുതാൻ ന്യായമുണ്ട്‌.




എന്റെ മുന്നിലുള്ള ഓപ്ഷൻസ്‌ -

1- വ്യക്തിപരമായി ഭേദപ്പെട്ട തൊമ്മൻ.
മാർക്കു തുല്യമായാൽ ഭേദപ്പെട്ട മുന്നണി ആരുടേതെന്നു നോക്കാം.
(ഇപ്പോൾ പോഴൻ LDFനെ സപ്പോർട്ട്‌ ചെയ്യും. വി.എം.സുധീരനെ മുഖ്യമന്ത്രിയാക്കുമെങ്കിൽ UDFനെ താങ്ങാനും തയ്യാർ.)
2- ഭേദപ്പെട്ട തൊമ്മനെ നിശ്ചയിക്കാൻ പറ്റാതെവന്നാൽ പുതുമുഖത്തിനു വോട്ട്‌.
അതും തുല്യമായാൽ യുവത്വത്തിനു വോട്ട്‌.
ഒടുവിൽ മാത്രം മുന്നണി പരിഗണന.
3- ഇരുകൂട്ടരോടും പ്രതിഷേധവുമായി മൂന്നാമതൊരാൾക്കു വോട്ട്‌. അടുത്ത വലിയകക്ഷിയായ ബി.ജെ.പിക്കു്‌.
4- വോട്ടു ചെയ്യാതെയിരിക്കാം ഇക്കുറിയും. പക്ഷേ അഭിപ്രായം എവിടെയും പ്രത്യക്ഷപ്പെടുന്നില്ല.

ഇനി നിങ്ങൾ പറയൂ. ഒരു സാധാരണപോഴൻ (വോട്ടർ) നിങ്ങളുടെ അഭിപ്രായം ആരായുന്നു. പാർട്ടിയും മുന്നണിയും മാറ്റിവച്ച്‌ മനസ്സാക്ഷി പറയുന്നതു മാത്രം പറയൂ. ഞാനാർക്ക്‌ എന്തുകൊണ്ടു വോട്ടുചെയ്യണം?