വാഗ്ദേവത വരമേകിയ ആ വചോവിലാസം വിടപറഞ്ഞു. മങ്ങാത്ത മനീഷയുടെയും ഭാരതീയസംസ്കൃതിയുടെ തെളിനീരുറന്ന അറിവിന്റെയും ഉടലാർന്ന രൂപം. അദ്ധ്യാപകനായും അന്ധതയെപ്പിളർക്കുന്ന വജ്രസൂചിയായും ആദ്യന്തം മലയാളത്തിന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരൻ. സംസ്കാരലോപം സമൂഹത്തിന്റെ ഏതു കോണിൽ നിന്നായാലും മുഖം നോക്കാതെ ഗർജ്ജിച്ച ഒരാശയക്കടലാണു് അലയൊതുക്കിയതു്.
മറുത്തവരോടു പൊറുത്തും അകന്നവരോട് അടുത്തും, ആ വിമർശനങ്ങൾ വ്യക്തിനിഷ്ഠങ്ങളല്ലെന്നഒരുത്തമാചാര്യന്റെ ദിവ്യത്വം അടുത്തനാളുകളിൽ കൈരളി കൺനിറയെക്കണ്ടറിഞ്ഞു. പരിതപിച്ചോ പഴിപോക്കാനോ മലയാണ്മയെ മൊത്തം കാൽച്ചുവട്ടിലെത്തിച്ച വൻപു് തത്ത്വമസി വായിച്ചവരും വാഗ്താഡനമേറ്റവരും മാത്രമല്ല തിരിച്ചറിഞ്ഞതു്. ജ്ഞാനമുറഞ്ഞ ആ ഗ്രന്ഥങ്ങളിലൊന്നുപോലും വായിച്ചിട്ടില്ലാത്ത പോഴന്മാർക്കും ആ വേർപാട് ഒരു വിങ്ങലായി മാറുന്നു.
ആ ധന്യാത്മാവിനു് അപരജന്മങ്ങളില്ലാത്ത നിത്യശാന്തിയേകണമെന്നു പ്രാർത്ഥിക്കാനല്ല, പതിന്മടങ്ങു ക്ഷോഭത്തോടെ നിർമമതയുംനിരങ്കുശത്വവും മുഖമുദ്രയാക്കിയ ആയിരം അഴീക്കോടുമാരായി പുനർജ്ജനിക്കട്ടെയെന്നാശിക്കാനാണു തോന്നുന്നതു്. അലയൊടുങ്ങാത്ത ക്ഷോഭത്തിന്റെ സുവിശേഷകന്മാരാണീയാസുരകാലത്തു് അവതരിക്കേണ്ടതു്. അജ്ഞാനം പിളർന്ന ആ പ്രജ്ഞാനസൂര്യൻ മരണമില്ലാതെ നമ്മെ നയിക്കട്ടെ.