Saturday, November 29, 2008
വായനശാല മുതൽ വെടിക്കെട്ടുവരെ.
ഒരു ഹൈസ്കൂൾ(H.S.Karuvamala), ഒരുസർക്കാർ സ്കൂളുൾപ്പെടെ രണ്ടു യു.പി.സ്കൂളുകൾ(SNVGUPS Puthanampalam, DVNSS UPS Iverkala East), നാല് L.P.സ്കൂളുകൾ(കീച്ചപ്പിള്ളിൽ, ഗണപതിയാംമുകൾ, വട്ടവിള, പുത്തനമ്പലം) എന്നീ വിദ്യാലയങ്ങൾ ഐവർകാലയിലുണ്ട്. കൂടാതെ 'ശ്രീവിദ്യാധിരാജ' ഇംഗ്ലീഷ്‌മീഡിയം നഴ്സറിസ്കൂളും ഏതാനും അംഗൻവാടികളും.)
ഇലക്ട്രോണിക്, സൈബർ വിപ്ലവത്തിന്റെ ഇക്കാലത്ത് വായനയും മരിച്ചുകൊണ്ടിരിക്കുന്നുവെന്ന ദു:ഖസത്യം നമ്മുടെ കണ്മുന്നിലുണ്ട്. എങ്കിലും കേരളത്തിലെ ഏറ്റവും പഴക്കമുള്ള വായനശാലകളിലൊന്ന് ഇവിടെയുണ്ട്. 'ചങ്ങനാശേരി' സ്മാരകഗ്രന്ഥശാല. കേരളഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകാംഗങ്ങളിലൊന്നായി നാലാമതു നമ്പറായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണിതെന്നത് ഏവർക്കും അഭിമാനത്തിനുവകനൽകുന്നു. ഒരുവർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനംജൂബിലിയാഘോഷങ്ങൾക്കു തയ്യാറെടുക്കുകയാണിപ്പോൾ. കൂടാതെ സുവർണ്ണജൂബിലിയാഘോഷിച്ച 'മഹാത്മാഗാന്ധി' ഗ്രന്ഥശാലയും പുത്തനമ്പലം 'ഭഗവതിവിലാസം'ഗ്രന്ഥശാല, പ്രഭാത്ഗ്രന്ഥശാല ഇവയും നാടിന്റെ സാംസ്കാരിക, വിദ്യാഭ്യാസമേഖലയിൽ അഭിമാനകരമായ പങ്കാണുവഹിച്ചിട്ടുള്ളത്.
കേബിൾ T.V.യും മൊബൈൽഫോണും പ്രചാരത്തിലായിട്ടുണ്ടെങ്കിലും കമ്പ്യൂട്ടറും ഇന്റർനെറ്റും ഈമെയിലുമൊന്നും ആനുപാതികമായി ഇനിയും കടന്നെത്തിയിട്ടില്ല.
ജനിക്കുമ്പോഴേ 'ചിക്കുൻകൂനിയ' ബാധിച്ച് കൂനിപ്പോയ രണ്ടു സർക്കാർപ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ജനങ്ങളുടെ സേവനത്തിനായുണ്ട്. ഒന്നു ആയുർവേദാശുപത്രിയാണു്. ഒരുപിഴിച്ചിലു നടത്തി അതിനെയൊന്നു രക്ഷിച്ചെടുക്കാൻ സർക്കാർ കനിഞ്ഞെങ്കിലെന്നു പ്രാർത്ഥിക്കാത്തവരായി നാട്ടിലാരുമുണ്ടാകുമെന്നു തോന്നുന്നില്ല. ഒരു സ്വകാര്യ ആശുപത്രിയുള്ളതിന്റെ അവസ്ഥയും ഇതൊക്കെത്തന്നെ.
എല്ലാഗ്രാമങ്ങളുടെയും സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും വിശുദ്ധിയുടെയും ഉറവിടങ്ങളാണല്ലോ ആരാധനാലയങ്ങൾ. വിവിധ ദേവീദേവന്മാരുടേതായി പത്തോളം പ്രധാനക്ഷേത്രങ്ങളും ഏതാനുംകാവുകളും. ഒരുമുസ്ലിംപള്ളിയും അഞ്ചിൽക്കുറയാത്ത വിവിധവിഭാഗങ്ങളിൽപ്പെട്ടക്രിസ്ത്യൻദേവാലയങ്ങളും ഈഗ്രാമത്തിലുണ്ട്.
രണ്ടു കശുവണ്ടി ഫാക്ടറികൾ അനവധി സ്ത്രീകൾക്കു തൊഴിൽ നൽകുന്നുണ്ട്. മൂന്നു മിൽമാ പാൽസംഭരണ വിതരണയൂണിറ്റുകൾ കന്നുകാലി കർഷകർക്കാശ്വാസമാണു്. റബ്ബർ കർഷകരെ സഹായിക്കാൻ രണ്ടു റബ്ബർ ഉത്പാദകസംഘങ്ങളും ഭേദപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നു. പുത്തനമ്പലം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാരംഭിച്ച റബ്ബർപാൽസംസ്കരണയൂണിറ്റ് നിലവാരമുള്ള ഷീറ്റുകളുൽപാദിപ്പിക്കുന്നതിനു് കർഷകരെ ബോധവത്‌കരിക്കുന്നതിലും അവരുടെയുൽപന്നത്തിനു് ഉയർന്നവില ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്.
കർഷകരുടെ സാമ്പത്തികപ്രശ്നങ്ങൾക്കുള്ള പരിഹാരമായി രൂപംകൊണ്ട രണ്ടു സഹകരണസംഘങ്ങളും പ്രവർത്തിക്കുന്നു, ഇവയെത്രമാത്രം സഹായകരമാകുന്നു എന്നതിൽ തർക്കമുണ്ടാകാമെങ്കിലും.
പൊതുവിതരണശൃംഖലയിലുള്ള റേഷൻകടകളുടെ പ്രസക്തി കേരളത്തിലെവിടെയുമെന്നപോലെ സ്വാഭാവികമരണം(?) പ്രതീക്ഷിക്കുന്നു. എങ്കിലും ഈയുൾനാടൻ ഗ്രാമത്തിലും അഞ്ചിലേറെ റേഷൻകടകൾ ഇപ്പോഴും തങ്ങളുടെ സാന്നിദ്ധ്യമറിയിക്കുന്നു. ഇവയെ ആശ്രയിക്കുന്ന ഏറെസാധുകുടുംബങ്ങൾ ഇപ്പോഴുമുണ്ട്.
ഞങ്ങളെ പുറംലോകത്തേക്കു റോഡുമാർഗ്ഗം നയിക്കുന്നത് രണ്ടു സർക്കാർ ബസ്സുകളുൾപ്പെടെ ഏഴോളം ബസ്സുകളാണു്. പുറമേ അനവധി ഓട്ടോറിക്ഷകളും ടാക്സിക്കാറുകളും.
പഞ്ചായത്താസ്ഥാനമിരിക്കുന്ന കുന്നത്തൂർ ആണു അയൽരാജ്യം. മറ്റൊരയൽ പഞ്ചായത്തുരാജ്യമാണു കടമ്പനാട്. ഐവർകാലയ്ക്കു ദാവണിചുറ്റിയ കല്ലടയാറിനക്കരെ തെക്കുഭാഗത്ത് പവിത്രേശ്വരം പഞ്ചായത്തിലുൾപ്പെട്ട പുത്തൂർ, പാങ്ങോട് പ്രദേശങ്ങൾ. കിഴക്കുവശത്ത് കുളക്കടപ്പഞ്ചായത്തും. ചരിത്രപ്രസിദ്ധമായ മണ്ണടിക്ഷേത്രവും ഏറെയടുത്തു തന്നെ.
കേരളത്തിലെ ഏക ദുര്യോധനക്ഷേത്രമായ(ഒരുപക്ഷേ മറ്റൊന്ന് എവിടെയുമില്ലതന്നെ)പ്രസിദ്ധമായ മലനടക്ഷേത്രത്തിലേക്കു മൂന്നോനാലോ മൈൽ ദൂരം മാത്രമേയുള്ളൂ ഇവിടെനിന്ന്. കടമ്പനാടുപഞ്ചായത്തിലാണിത്. വർഷങ്ങൾക്കുമുൻപുനടന്ന ഒരുവെടിക്കെട്ടപകടത്തിന്റെ കറുത്ത ഓർമ്മകൾ ഇപ്പോഴും പക്ഷേ മാഞ്ഞിട്ടില്ല, കൊല്ലത്തുകാരിൽനിന്നു്. അന്നീയപകടത്തെത്തുടർന്നു കേരളത്തിലാകെ വെടിക്കെട്ടുകൾക്കേർപ്പെടുത്തിയ നിരോധനം പൂർണമായി ഇതുവരെ പിൻവലിച്ചതായിട്ടറിയില്ല.
തുടരും-
ഞങ്ങടെ സ്വന്തം 'പാകിസ്താൻ' !
Friday, November 28, 2008
ATS മേധാവിയ്ക്കും മറ്റുധീരന്മാർക്കും സല്യൂട്ട്!!!
Thursday, November 27, 2008
ഐവർകാലാ മാഹാത്മ്യം(ഒന്നാം ഭാഗം) :-
(ഇതെന്റെ സ്വകാര്യ അഹങ്കാരമായ ജന്മനാടിനെക്കുറിച്ചുള്ള ഒരു വസ്തുസ്ഥിതിവിവരണമാണു്. ഏതാനും ചിത്രങ്ങൾ സഹിതം കൊടുക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ടും നാട്ടിലെത്തുംവരെകാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടും ഇതാ ഈ പൊങ്ങച്ചങ്ങൾ. സ്വന്തം കുഞ്ഞിന്റെ മേന്മകൾ വിളമ്പുന്നതു മറ്റുള്ളോർക്കു ബോറായേക്കുമെന്നുറപ്പുണ്ടെങ്കിലും നമ്പ്യാരാശാൻ പറഞ്ഞപോലെ 'ഈബോറു് അടിയനിഷ്ടമാണു്'.)
ഈയുള്ളവന്റെ തിരുപ്പിറവികൊണ്ടു ചരിത്രത്തിലിടംപിടിച്ച പുണ്യസ്ഥലമത്രേ ഐവർകാല. പോരാത്തതിനു മറ്റു ചിലരുടെ പെരുമയും ഈ സ്ഥലത്തിനു പേരിനു പറയാനുണ്ടു്. പുരാണത്തിൽ നിന്നു ചിലരുടെ. പോട്ടെ പാവങ്ങൾ പിഴച്ചുപൊക്കോട്ടെയെന്നുവച്ച് ഞാൻ അംഗീകരിച്ചുകൊടുക്കാറുമുണ്ട്.
ഇതിഹാസപുരുഷന്മാരായ ഐവർ(പഞ്ചപാണ്ഡവർ) തങ്ങിയിരുന്നയിടം എന്നത്രേ ഐവർകാലയുടെ അർഥം. ഇതു സ്ഥാപിക്കുന്ന നിരവധി തെളിവുകൾ കാണിക്കാനുണ്ടിവിടെ. 'പാണാന്മുകൾ' എന്നു വിളിക്കുന്ന 'പാണ്ഡവന്മുകൾ' എന്നയിടം, അവർ പ്രാതൽ കഴിച്ചതിന്റെ അവശിഷ്ടങ്ങളായ 'തെരളിക്കല്ലുകൾ', കൗരവരുമായി ഒരിക്കൽ ഏറ്റുമുട്ടിയെന്നു പറയപ്പെടുന്ന പോർക്കളം- ഇവയൊക്കെ അവയിൽച്ചിലതു മാത്രം. പോർക്കളം പിന്നീടു ഉപയോഗശൂന്യമായിക്കിടന്നു കാട്ടുചെടികൾ വളർന്നു ഇപ്പോളൊരു സർപ്പക്കാവായിമാറീട്ടുണ്ടു്. പോർക്കളത്തുകാവു്. അതിപ്പോൾ ഒരു ബ്രാഹ്‌മണയില്ലക്കാരാണു് കൈവശംവച്ചു പൂജയും മറ്റും( ആണ്ടിലൊരിക്കലുള്ള നൂറും പാലും) നടത്തുന്നത്. അന്നേ ദിവസം നാട്ടുകാരുടെവകയായും പുരാണപാരായണം, ഭജന, ദീപാരാധന ഇവയുണ്ടാകാറുണ്ടു്.
ഐവർകാല കിഴക്കേക്കരയെ കാത്തുരക്ഷിച്ചുപോരുന്ന കീച്ചപ്പള്ളിൽ ദേവീക്ഷേത്രമാണു മറ്റൊരുതെളിവ്. പാണ്ഡവകഥയിലെ കീചകനുമായിബന്ധപ്പെട്ടാണീ പേരിന്റെയുത്ഭവം. സൈരന്ധ്രിയെക്കാമിച്ച വിരാടരാജാവ്-കീചകൻ. കീചകപ്പിള്ളിൽ ലോപിച്ചാണു കീച്ചപ്പിള്ളിലായതത്രേ.(പക്ഷേ ഇതുവരെ ഈസ്ഥലത്തെക്കുറിച്ചു കേട്ടിട്ടില്ലല്ലോയെന്നു നിങ്ങൾ പറയുകയാണെങ്കിൽ അതെന്റെ കുറ്റമല്ലാ. നിങ്ങൾ അറിയാത്ത പ്രധാനപ്പെട്ടയെത്രയോ കാര്യങ്ങൾ ലോകത്തുണ്ടു്! ഈ അറിവില്ലായ്മ തൽകാലം നോം ഷെമിച്ചിരിക്ക്‌ണൂ. മേലിൽ റിപ്പീറ്റ് ചെയ്യർത്.)
കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ വർത്തിക്കുന്ന നയനമനോഹരമായ ഒരു നാട്ടിൻപുറം. കല്ലടയാറിന്റെ കസവുസാരി ചുറ്റിയ ഒരു സർവ്വാംഗ സുന്ദരി. ശാന്തിയും സമാധാനവും വേണ്ടുവോളമുള്ളയിടം. നാട്ടിൻപുറമായതിനാൽത്തന്നെ നന്മകളാലും സമൃദ്ധം. വെള്ളപ്പൊക്കവും കൃഷിനാശവും മേമ്പൊടിക്കു മാത്രം.
കുന്നത്തൂർ പഞ്ചായത്തിന്റെ പകുതിയോളം ഉൾക്കൊള്ളുന്ന ഈ ഗ്രാമം നാലുകരകളായിത്തിരിച്ചു വ്യവഹരിക്കാറുണ്ടു്. ഞാങ്കടവ്(njankadavu), കീച്ചപ്പിള്ളിൽ, കിഴക്കേഭരണിക്കാവ്, കല്ലേലി(kalleli) ഏലാ, തെറ്റിമുറി(thettimuri) ഇവയുൾക്കൊള്ളുന്ന കിഴക്കേക്കര, ഗണപതിയാംമുകൾ, കളീക്കലഴികത്തുമുക്ക്(kaleekkalazhikath), വേലൻമൂഴിക്കടവ്(velanmoozhi)ഇവയുൾപ്പെടുന്ന നടുവിലേമുറി, തമിഴംകുളം ഏലാ(thamizhamkulam), കോന്തപ്പിള്ളിൽമുക്ക്, പുത്തനമ്പലം(puthanampalam), കരിമ്പിൻപുഴ(karimpinpuzha) പ്രദേശങ്ങളുൾപ്പെട്ട പടിഞ്ഞാറ്റക്കരതെക്ക്, ബദാമ്മുക്ക്, തലയാറ്റ്(thalayat), വേമ്പനാട്ടഴികത്ത്(vempanattazhikath), വടക്കേഭരണിക്കാവ് ഇവയുൾപ്പെട്ട പടിഞ്ഞാറ്റക്കരവടക്ക്.
കേരളത്തിൽ ഏറ്റവുമവസാനം വൈദ്യുതിയെത്തിയ ചില പ്രദേശങ്ങളെങ്കിലുമുള്ള കുഗ്രാമങ്ങളിലൊന്നു എന്ന ഖ്യാതിയും ഷെയർ ചെയ്യാൻ ഞങ്ങൾക്കു സന്തോഷമേയുള്ളു. മാത്രമല്ല, ഇപ്പോഴും ബസ്സോടി അലമ്പാക്കാത്ത ചില റോഡുകളെങ്കിലുമുള്ളതുമാണു (പകരം മണൽ, ചെളി ലോറികൾ ആ കർമം സ്തുത്യർഹമായി നിർവഹിക്കുന്നു.) എന്റെയീ സ്വന്തനാടു്.
ഏറെയും കൃഷിക്കാരായ നാട്ടുകാർ. സർക്കാരുദ്യോഗമുള്ളവരും ചെറിയ ശതമാനമെങ്കിലും കിട്ടാനുണ്ട്. മറ്റ് ജോലികൾക്കു പോകുന്നവരും കുറവല്ല. അതായതു ഇഷ്ടികപ്പണി, മണൽ വാരൽ തുടങ്ങിയവ. സ്ത്രീകളുടെ വരുമാനവും പല കുടുംബങ്ങളുടെയും താങ്ങാണ്. കശുവണ്ടി ഫാക്ടറികളാണു സ്ത്രീകളുടെ തൊഴിൽദാതാക്കൾ. സാമ്പത്തികമേഖലയുടെ നട്ടെല്ലു തന്നെ കശുവണ്ടിയാണെന്നു പറയാം,ഇപ്പോൾ തുലോം കുറഞ്ഞുവരുന്നെങ്കിലും. ഒരുപക്ഷെ ഇപ്പോളാസ്ഥാനം റബ്ബർ കയ്യടക്കിയെന്നുപറഞ്ഞാൽ കൂടുതൽ ശരിയായിരിക്കും.
പക്ഷേ എന്റെയറിവിൽ ഇതുവരെയാരും ഷെയർമാർക്കറ്റിൽ പണം നിക്ഷേപിച്ചിട്ടില്ല. പാഴാക്കിക്കളയാൻ എന്റെനാട്ടിൽ കാശു മിച്ചമുണ്ടാകാറില്ലയെന്നതാണു സത്യം. അതിനാൽ അമേരിക്കയേക്കാൾ ഭേദമായും ജോർജ്ജ്ബുഷിനേക്കാൾ ഡീസന്റായും നാടും നാട്ടുകാരും വർത്തിക്കുന്നു.
(ഓർമ്മകൾ-ഓർക്കാനും മറക്കാനും.)
Monday, November 24, 2008
പെണ്ണിയാർച്ച-ഒരു പൂഴിക്കടകൻകാഴ്ച!
Saturday, November 22, 2008
ഒരു ചിത്രം പൂർത്തിയായി
"ങ് ങാ ഹാ, ഏതുചിത്രവാടാ, നീയൊക്കെ ആ മതിലേ വരച്ചതാന്നോടാ?"
"അല്ല സാറേ, ഇത്...ഞങ്ങൾടെ നാടകം.."
"ബ്ബ് ഭ! ----മോനേ(ഇത്തവണ ഒരു പുതിയ 'മോൻ') നീയൊക്കെ എന്റെ മുമ്പി നാടകം കളിക്കാറായോടാ? കേറടാ എല്ലാവ്വനും വണ്ടിയേലു്." ഏമാൻ ആജ്ഞാപിച്ചു. "സൂമാരപിള്ളേ, എട്ത്ത്‌ർ റോ എല്ലാവനേം വണ്ടിയേല്. എവനെയൊക്കെ കളി ബാക്കി ഞാൻ പഠിപ്പിക്കാം."
(ഫിസിക്സ് ലാബിൽ തെളിയിക്കാൻ ആർക്കും സാധിച്ചിട്ടില്ലെങ്കിലും 'ആവേശം' എന്നതിനു നനവിന്റെ സ്വഭാവമാണെന്നു ലോകത്താദ്യമായി അവർ കണ്ടുപിടിച്ചു. കൂട്ടത്തിലാർക്കൊക്കെയോ പെട്ടെന്നൊരു നനവനുഭവപ്പെട്ടത് നാടകം കളിക്കാനിറങ്ങിയ ആവേശം പെട്ടെന്നു ചോർന്നാണെന്നു അവർ ഇപ്പോഴും വിശ്വസിക്കുന്നു.)
ഏമാന്റെ കോടതി കുറ്റവാളിയെക്കണ്ടുപിടിച്ചുകഴിഞ്ഞസ്ഥിതിക്ക് അപ്പീലില്ലല്ലോ. പിന്നെല്ലാം വളരെപ്പെട്ടെന്നായിരുന്നു. തലയ്ക്കു വിലയിട്ടിരുന്ന ഒരു സംഘം ഭീകരവാദികളെയും കൊണ്ടു സർക്കാർവണ്ടി കുതിച്ചുപാഞ്ഞു. ഒരു ചാകര കിട്ടിയസന്തോഷത്തിൽ, "തന്തന..തന്തന..താ..തന്നനാ..തന്നനാ" എന്ന സിനിമാപ്പാട്ടിന്റെ ട്യൂണിൽ.
ജംഗ്ഷനിലിരുന്ന ചിലർ ജീപ്പിലിരുന്ന ഭീകരന്മാരുടെ മുഖം തിരിച്ചറിഞ്ഞ് വീട്ടിലറിയിക്കുകയായിരുന്നു.(ഞങ്ങളുടെ സ്റ്റേഷനിൽ തീവ്രവാദികളുടെ മുഖം മൂക്കാറായ വാഴക്കുല പോലെ പൊതിഞ്ഞുകെട്ടുന്ന രീതി അന്നു നിലവിലില്ലായിരുന്നു).
വിവരമറിഞ്ഞു യുവനാടകാചാര്യന്മാരുടെ കാർന്നോമ്മാർ സ്ഥലത്തെ മറ്റൊരു നേതാവിനേയും കൂട്ടി സ്റ്റേഷനിലെത്തി. ഭാവിയിലെ തോപ്പിൽഭാസിയും ഓ.മാധവനും മറ്റും സ്റ്റേഷനിലും പുറത്തുമായി കുത്തിയിരിപ്പുണ്ട്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലരങ്ങേറിയ ആ ഏകാങ്കനാടകത്തിന്റെ അവസാനരംഗത്തിനു കർട്ടൻ വീഴുമ്പോൾ രാത്രി ഏറെവൈകിയിരുന്നു.
Friday, November 21, 2008
ഇങ്ങനേം ബ്ലോഗാം
2GB പെൻഡ്രൈവിൽ 'വരമൊഴി'യും ഒരുവെടിക്കുള്ള മറ്റത്യാവശ്യ മൃദുലവയറുകളും (software) തയ്യാർ. (വരമൊഴിversion1.7.1 ആണുപയോഗപ്പെടുക. version 1.8.2 ഉപയോഗിച്ചു പരാജയപ്പെട്ടു. അതിൽനിന്നു യൂണിക്കോഡിലേക്കുമാറ്റി കോപ്പി -പേസ്റ്റ് നടക്കുന്നില്ല. എന്താണു കുഴപ്പമെന്നിനിയും പിടികിട്ടിയിട്ടില്ല. പുതിയതു പഴയതിനേക്കാൾ മോശമെന്നുവരുമോ? അറിവുള്ളവർ സംശയനിവൃത്തിവരുത്തുമെന്നു പ്രതീക്ഷിക്കുന്നു.)
ഈ സ്ട്രാറ്റ്ജി കൊണ്ടുള്ള ഗുണങ്ങൾ- മാറ്ററുകൾ സ്വസ്ഥമായി തയ്യാറാക്കാം. എഡിറ്റിംഗ് മുതലായവയ്ക്കു സൗകര്യം. സ്വന്തമായി നെറ്റ്കണക്ഷനില്ലെങ്കിലും കാര്യം നടക്കും. നെറ്റ്കഫെയിലെ ചെലവു പരിമിതപ്പെടുത്താം. ഓഫീസിൽ സ്വസ്ഥം ഓഫീസുഭരണം.ദോഷങ്ങൾ:- വല്യ ദോഷമൊന്നുമങ്ങനെയുണ്ടായിട്ടില്ല. എങ്കിലും റിയൽടൈം ബ്ലോഗു നടക്കില്ല. ഒരൽപം ലാഗിംഗുണ്ടാകും. വിഭവങ്ങൾ ചൂടോടെ വിളമ്പാൻ പറ്റില്ല; അൽപം തണുത്തുപോകും.
എങ്കിലും താരതമ്യേന നിരുപദ്രവകരമായ ഒരുദോഷത്തെ മറ്റുവമ്പൻ ലാഭങ്ങൾ കോമ്പൻസേറ്റ്ചെയ്യുമെന്നു കരുതുന്നു.
Wednesday, November 19, 2008
അയ്യടിമനമേ അയ്യരുകാലേ(ഐവരുകാലേ)!! / IVERKALA MAHATMYAM
മുൻകൂർജാമ്യം: ഇതിനെ 'നാട്ടുമ്പുറക്കഥകളെ'ന്നോ 'നർമ്മംതേച്ചനുണുങ്ങോർമ്മകളെ'ന്നോ 'അടവറിയാത്ത ആത്മഗദ'യെന്നോ അവനവന്റെ സൗകര്യമ്പോലെ വിളിക്കാം. നോം ഈ ഗദാപ്രയോഗം തെല്ലും വശമില്ലാത്തവനാകുന്നു. അതിനാൽ ഇതിനിരയാകുന്നവർ (അവർ നോം വളരെയധികം ഇഷ്ടപ്പെടുന്ന, അതിനേക്കാളേറെ നോനെ ഇഷ്ടപ്പെടുന്ന നോന്റെ നല്ലകൂട്ടുകാർ, വീട്ടുകാർ, നാട്ടുകാർ തുടങ്ങിയ 'കാർ'കമ്പനികൾ, ബന്ധുജനങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയ 'കള്ള്'കമ്പനികൾ, ഒടുവിലിപ്പോൾ നിങ്ങൾ-പടച്ചോൻ പോലും കൈവിട്ട നോന്റെ വായനക്കാർ എന്നിവരൊക്കെയാകാം.) പറയുമ്പോഴുള്ള ഒരുരസത്തിനുവേണ്ടി അൽപം പൊടി(യു)പ്പും തേങ്ങയും ചേർക്കുന്നത് എല്ലാവരും ക്ഷമിച്ചു(ചവച്ചു)കളഞ്ഞേക്കണമെന്നപേക്ഷ. വല്ലഭനു മാത്രമല്ല, വഴിപോക്കനും എന്തുപുല്ലും ഒരായുധമാക്കാമല്ലോ.
ഇതൊരു സ്ഥിരം ഉപദ്രവമാക്കാനുള്ള ഉദ്ദേശ്യമൊന്നുമില്ല. പക്ഷേ സമയവും മൂഡും അനുവദിക്കുന്നതിനനുസരിച്ചു സഹിച്ചേ പറ്റൂ....
ഇതിനൊക്കെ ഒരു ലോജിക്കോ ആദിമധ്യാന്തപ്പൊരുത്തമോ ഒന്നുമുണ്ടാകണമെന്നില്ല. അല്ല, ഇതെല്ലാമുള്ളതിനെ പോഴത്തമെന്നാരെങ്കിലും വിളിക്കുമോ? നോനെന്തു പോഴൻ?!
***************************************************
ഇതൊരാമുഖമൊന്നുമല്ല, ഈമുഖം രക്ഷിച്ചെടുക്കാനുള്ള ഒരു കുതന്ത്രം. ഇവൻ നാട്ടിൽനിന്നടിച്ചുമാറ്റി ഇക്കഥയലമാരകളിൽ കഴുകിയും അല്ലാതെയും കമിഴ്ത്തി വച്ചിരിക്കുന്ന പാത്രങ്ങൾ ബ്ലോഗിൽനിന്നിറങ്ങിവരില്ലെങ്കിലും ഇതിന്റെ ഉടയോന്മാരായ പലരും നാട്ടിൽ പ്രതാപികളായിത്തന്നെ 'വാഴുന്നോർ' ആയതിനാൽ സ്വന്തം മുഖത്തിന്റെ ഷേപ്പുമാറുമോന്നൊരാഷങ്ക! ഷേപ്പാകട്ടെ പണ്ടേ ദുർബല, പോരെങ്കിൽ പട്ടിണിയും എന്ന അവസ്ഥയിലും. എത്രകാലം ശ്രീ.ശ്രീ.ശ്രീ അബ്ദുള്ളാരാജാവു് ഇവനെ സഹിക്കും? മാത്രമല്ല നാട്ടിലും ചില ഊരാക്കുടുക്കുകൾ മുറുകുന്നു എന്നാണൊടുവിൽ കിട്ടിയ 'പ്രസ്സു നിറുത്തം'.
എന്തായാലും ഇതുവരെയുള്ള ഭീകരപ്രവർത്തനംകൊണ്ട് ആരും കയ്യും കാലും തല്ലിയൊടിച്ചില്ലെങ്കിൽ എന്റെ'കളരി"പരമ്പര'ദൈവങ്ങളാണെ', 'എന്റെ ഉപാസനാ'മൂർത്തികളാണെ, 'എന്റെ മാമാട്ടിക്കുട്ടിയമ്മ'യാണെ,'മൈഡിയർകുട്ടിച്ചാത്തനാ'ണെ, ഇത്തിക്കര വയലിൽപുത്തൻവീട്ടിൽ നീലാണ്ടപ്പിള്ളയവർകൾഭാര്യ ഗൗരിയമ്മ മകൾ പൊന്നമ്മപ്പിള്ള(എന്റെ 'അമ്മയാണെ)സത്യം', ഇതിന്റെയൊക്കെ സംവിധായകരാണെ സത്യം ഞാൻ 'വരും വരാതിരിക്കില്ല'!(സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടാന്നു സാരോപദേശം !)