Friday, February 7, 2020

ദില്ലി സംസ്ഥാന തെരഞ്ഞെടുപ്പ്- 2020




 ദില്ലിയിൽ ഒരു തെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങിയിരിക്കുന്നു. ജനാധിപത്യവിശ്വാസികൾക്ക് സന്തോഷവും പ്രതീക്ഷയും നൽകുന്നതാണ് ദില്ലിയിലെ നിയമസഭാത്തെരഞ്ഞെടുപ്പ്. സാധാരണക്കാരനായ ഒരാൾ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന റിസൾട്ട് ഇങ്ങനെ.
ആം ആദ്മി പാർട്ടി- 70
മറ്റുള്ളവർ- 0
അരവിന്ദ് കെജ്രിവാൾ എന്ന ജനനേതാവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് വിളംബരം ആകേണ്ടതാണ് ഈ തെരഞ്ഞെടുപ്പ് സ്കോർ.

ഭാരതത്തിലെ സാഹചര്യങ്ങളിൽ ഒരു പ്രദേശത്തിന് കിട്ടാവുന്ന ഏറ്റവും നല്ല സർക്കാരാണ് കഴിഞ്ഞ അഞ്ചു വർഷം ഡൽഹിയിൽ നിലനിന്നിരുന്നത്. കോൺഗ്രസിനെയും ബിജെപിയെയും പരീക്ഷിച്ചു മടുത്താണ് ദില്ലി ജനത ആംആദ്മി സർക്കാരിനെ തെരഞ്ഞെടുത്തത്.  അവർ മുന്നോട്ടുവെച്ച നയങ്ങളും പരിപാടികളും ഇന്ത്യൻ സാഹചര്യങ്ങളിലെ പരിമിതികൾക്കുള്ളിൽ നിന്ന് പരമാവധി ഭംഗിയായി അവർ നിറവേറ്റുകയും ചെയ്തു.   മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, അല്പം ചൊവ്വോടെ കാര്യങ്ങൾ നടന്നു പോകാറുള്ള കേരളത്തിനു പോലും മാതൃകയാക്കാവുന്ന നിരവധി ഉദാഹരണങ്ങൾ അവർ സൃഷ്ടിച്ചിരിക്കുന്നു.

ഇന്ത്യയിൽ ആദ്യമായി ബജറ്റിന്റെ നാലിലൊന്നോ അതിലേറെയോ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിച്ചതും വിജയിച്ചതും  കേജ്രിവാൾ സർക്കാരാണ്. ഇത് എല്ലാ സർക്കാരുകളും മാതൃകയാക്കേണ്ടതാണ്. അങ്ങനെ ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പിൽ വിദ്യാഭ്യാസം ഒരു അജണ്ടയായി സെറ്റ് ചെയ്യാൻ  ദില്ലി സർക്കാരിന് കഴിഞ്ഞു. ഇന്ന് ദില്ലിയിലെ സർക്കാർ സ്കൂളുകൾ അടിസ്ഥാന സൗകര്യങ്ങളിൽ  സ്വകാര്യ സ്കൂളുകളെക്കാൾ ഒന്നുകൊണ്ടും പിന്നിലല്ല. ('മുഖ'ച്ഛായ മാറിയെങ്കിലും 'അക'ച്ഛായ ഇനിയും മാറാനുണ്ട്.   അത് തുടർന്നുണ്ടാകുമെന്നു പ്രതീക്ഷിക്കാം)

ഈ സർക്കാർ ആരംഭിച്ച മൊഹല്ല ക്ലിനിക്കുകൾ ആരോഗ്യ രംഗത്ത് വൻ വിപ്ലവമാണ് വരുത്തിയിരിക്കുന്നത്. നമ്മുടെ ഗ്രാമീണ PHC (പ്രൈമറി ഹെൽത്ത് സെന്റർ) കളെക്കാൾ  മുന്നിലാണ് മൊഹല്ല ക്ലിനിക്കുകൾ. എല്ലാവർക്കും തൊട്ടടുത്ത ലഭ്യമാവുന്ന സൗജന്യ ചികിത്സ.
പാവപ്പെട്ടവർക്ക് സൗജന്യമായി വെള്ളം, കുറഞ്ഞ ചെലവിൽ വൈദ്യുതി, സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ അഭിസംബോധന ചെയ്തു വിജയിച്ച മാതൃകയാണ് ജനങ്ങൾക്ക് മുന്നിലുള്ളത്. ഇത്രയധികം സൗജന്യങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും  ഡൽഹിക്ക്  മിച്ചബജറ്റാണുള്ളത് എന്നോർക്കുക.

 അഴിമതി ഇല്ലാതാക്കുന്നതും  സർക്കാരിന്റെ  അനാവശ്യച്ചെലവ് കുറയ്ക്കുന്നതും എങ്ങനെ എന്ന് അവർ കൺമുന്നിൽ കാണിച്ചുതന്നു. മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും എണ്ണം കുറയ്ക്കുന്നതിലൂടെ മാത്രം കോടികളാണ്  ലാഭിച്ചത്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം കുറയ്ക്കാൻ ഇത്രയധികം പ്രവർത്തിക്കുന്ന ഒരു നേതാവിനെ അരവിന്ദ് കെജ്രിവാളിലല്ലാതെ കാണാൻ പ്രയാസം.

 ഈ വ്യത്യസ്തതയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നത്  ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതെ  തരമില്ല. പ്രകടനപത്രികയെ 'പ്രവർത്തന പത്രിക' ആക്കിമാറ്റിയതാണ് അവരുടെ വിജയം.

ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമാണെന്ന ദില്ലി ജനതയുടെ ബോധ്യം അവർ മുമ്പേ തെളിയിച്ചിട്ടുണ്ട്.

 ഒരു പൊതുസമൂഹത്തിന്റെ സഹജമായ പ്രശ്നങ്ങളും പോരായ്മകളും ആം ആദ്മി പാർട്ടിയെയും അലട്ടുന്നുണ്ട്. എന്നാൽ അതിനെ മറികടക്കാൻ വകതിരിവുള്ള നേതൃത്വത്തിന്റെ ഇച്ഛാശക്തി വകവെച്ചുകൊടുത്തേ മതിയാകൂ. അത്തരം മറ്റൊരു മാതൃക നമുക്ക് മുന്നിൽ നിലവിലില്ല തന്നെ.

നാടു ഭരിക്കാൻ നാട്യവും നാടകവുമല്ല, നാടിനും ജനങ്ങൾക്കും വേണ്ടതെന്തെന്ന് ശരിയായ തിരിച്ചറിവുള്ള അരവിന്ദ് കെജ്രിവാളിനെ പോലുള്ള ഒരു നേതാവിനെയാണ് ഇന്ന് ഭാരതത്തിനാവശ്യം.