ഭാരതത്തിന്റെ തലസ്ഥാനനഗരിയിൽ കർഷകർ നടത്തുന്ന സമരം കൊടുമ്പിരിക്കൊള്ളുന്നു. പുതിയ കാർഷികനിയമങ്ങളെപ്പറ്റിയുള്ള ഗുണദോഷ ചർച്ചകൾ നടക്കുന്ന സമയവുമാണ്. എന്നാൽ അവയേക്കാൾ ഏറെ ഊന്നൽ കൊടുക്കേണ്ട ഒന്നുണ്ട് - പുതിയ കാർഷികനിയമത്തിൽ ഇല്ലാത്തതും ആവശ്യം ഉണ്ടാകേണ്ടതും.കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാനുള്ള സ്റ്റോറേജ് സൗകര്യം ഒരുക്കുകയെന്നതാണത്. സർക്കാർ അതിനു സഹായവും പ്രോത്സാഹനവും ചെയ്യേണ്ടതുണ്ട്.
ഭരണപക്ഷവും പ്രതിപക്ഷവും 'ഭാഗ്യവശാൽ' കർഷകരുടെ നേട്ടത്തിനുവേണ്ടിയാണു പ്രയത്നിക്കുന്നത്. അപ്പോൾ അവർക്കു നഷ്ടമുണ്ടാകുന്നതെവിടെയെന്നാണു ആദ്യം കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതും. ഭാഗ്യവശാൽ നമുക്കതറിയാം. കാര്ഷികോല്പന്നങ്ങൾ വിൽക്കുമ്പോൾ വേണ്ടത്ര വിലകിട്ടാത്തതാണു പ്രശ്നം. വിളവെടുപ്പുകാലം എന്നും വിലക്കുറവിന്റെ കാലവുമാണ്. സൂക്ഷിച്ചുവയ്ക്കാൻ സൗകര്യമില്ലാത്തതുകൊണ്ടും തത്കാലത്തെ അത്യാവശ്യങ്ങൾ നിറവേറ്റാനും കിട്ടുന്ന വിലയ്ക്കു വിറ്റുതുലയ്ക്കേണ്ടിവരുന്നു.
തങ്ങളുടെ ഉൽപ്പന്നങ്ങൾ ശേഖരിച്ചുവച്ച് ആവശ്യത്തിനനുസരിച്ച് വിപണിയിൽ വിൽക്കാനുള്ള അവകാശവും സാഹചര്യവും ലഭിക്കുമ്പോഴാണ് കർഷകന് യഥാർത്ഥത്തിൽ നേട്ടമുണ്ടാവുക. ഇങ്ങനെ കമ്പോളത്തിന്റെ അസ്ഥിരതയെ മറികടക്കാൻ പര്യാപ്തമാകുമ്പോൾ പരസഹായമില്ലാതെയും ഇടനിലക്കാരുടെ ചൂഷണം ഭയക്കാതെയും അതിജീവിക്കാൻ അവർക്കു സാധിക്കും. അതിനുള്ള ഉപാധികളും ചട്ടങ്ങളും ഇതേ നിയമത്തിൽ ഉൾപ്പെടുത്താനുള്ള സദ്ബുദ്ധി എല്ലാവർക്കും ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നു.
സമരക്കാരുടെയും അവർക്കൊപ്പമുള്ളവരുടെയും ആദ്യത്തെ ആവശ്യം ഇതാകേണ്ടിയിരുന്നു. ഇനിയും വൈകിയിട്ടില്ല.