Saturday, December 12, 2020

ഉളുപ്പുണ്ടോ സർക്കാരേ ? ഞങ്ങടെ കേസ് വേറാരും അന്വേഷിക്കേണ്ടാ പോലും



ഉളുപ്പുണ്ടോ സർക്കാരേ ? ഞങ്ങടെ കേസ് വേറാരും അന്വേഷിക്കേണ്ടാ പോലും

ഒരു കൊലപാതക കേസ് അന്വേഷിക്കാൻ മറ്റൊരാൾ വേണ്ടേ വേണ്ട എന്ന വിചിത്രമായ നിലപാടിലെ ഏനക്കേടിൽ നിന്നു പറഞ്ഞുപോകുന്നതാണ്. ഒന്നും തോന്നരുത്. അഥവാ തോന്നുന്നെങ്കിൽ അല്പം ഉളുപ്പ് മാത്രം.

 കേരളത്തിലെ ഇപ്പോഴത്തെ സർക്കാർ അടുത്ത കാലത്തെ സർക്കാറുകളെ അപേക്ഷിച്ച് കാര്യക്ഷമമായി പ്രവർത്തിച്ച് വന്നതാണെന്നതിൽ തർക്കമില്ല.  എന്നാൽ എല്ലാം ശരിയായിട്ടുമില്ല. അത്തരം ശരികേടുകളിൽ വലിയ ഒന്നാണ് പെരിയയിലെ കൊലക്കേസ്. കൃപേഷ്, ശരത് ലാൽ എന്ന രണ്ട് യുവാക്കളെ കൊലചെയ്തത് സിബിഐ അന്വേഷിക്കേണ്ട എന്ന വാദം സാമാന്യബോധമുള്ള ആർക്കും ദഹിക്കുന്ന ഒന്നല്ല. അതിന്റെ കാരണവും സുവ്യക്തമാണ്- പ്രതിസ്ഥാനത്ത് കേൾക്കുന്ന പേരുകൾ സിപിഎം പ്രവർത്തകരുടേതാണ്.

ഒരു ജനാധിപത്യ സർക്കാർ പ്രവർത്തിക്കേണ്ടത് കൊടിയുടെ നിറം നോക്കിയല്ല, പൊതു ജനഹിതം നോക്കിയാണ് എന്നതിൽ ആർക്കും തർക്കം ഉണ്ടാകാനിടയില്ല. പാർട്ടിയുടേയോ മുന്നണിയുടെയോ ഒക്കെ പേരിൽ മത്സരിച്ചു ജയിക്കുന്നവർക്ക് പോലും കിട്ടുന്ന വോട്ടുകൾ ചിഹ്നമോ കൊടിയോ മാത്രം നോക്കിയല്ലെന്ന് സാമാന്യ ബോധമുള്ളവർക്കൊക്കെയറിയാം.  അപ്പോൾ സർക്കാരിന്റെ തീരുമാനങ്ങളിലും ഈ കൊടി നിറം കടന്നു വരാൻ പാടില്ലാത്തതാണ്. പാർട്ടിയുടെയും മുന്നണിയുടെയും നയപരിപാടികൾ സർക്കാരിന്റെയും നയമായേക്കാം. അപ്പോഴും പൊതുജനഹിതത്തിനാണ് മുൻഗണന. 

ജനപ്രിയമായത് എല്ലാം ജനഹിതം ആകില്ലെന്ന സൂക്ഷ്മചിന്തയുമുണ്ടാകണം. ഈ വ്യത്യാസം തിരിച്ചറിയുന്നവർ അധികമില്ല എന്നതാണ് നമ്മുടെ ദുര്യോഗവും. 

ഏത് തീരുമാനം എടുക്കുമ്പോഴും സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവന് പ്രയോജനം ഉണ്ടോ എന്നാണ് നോക്കേണ്ടത് എന്ന് പറഞ്ഞത് ഗാന്ധിജിയാണ്. ഗാന്ധിജി, മാർക്സ്, ലെനിൻ എന്നിവരുടെ ഒന്നുമല്ല കൊടിസുനി, കുഞ്ഞനന്തൻ, പീതാംബരൻ തുടങ്ങിയവരുടെ വാക്കുകൾ വേദവാക്യമാകുന്നതിന്റെ വല്ലായ്മയാണ് ഇന്ന് സർക്കാർ നേരിടുന്നത്.

ഇതൊന്നും ശരിയല്ലെന്നും ഇങ്ങനെയല്ല വേണ്ടതെന്നും പറയാനുള്ള  തിരിച്ചറിവും വിവേകവും നട്ടെല്ലുമുള്ളവർ പാർട്ടിയിൽ ഇല്ലാത്തതാണോ പറഞ്ഞിട്ടും കേൾക്കാൻ തലപ്പത്തുള്ളവർ കൂട്ടാക്കാത്തതാണോ എന്ന് വ്യക്തമല്ല.

ഒന്നു പറയാം നികുതിപ്പണം എടുത്ത് കൊലയാളികൾക്ക് കൂടൊരുക്കുന്നത് അങ്ങേയറ്റം കുറ്റകരമാണ്. ഇടതുമുന്നണിയിലെ ചേട്ടന്മാർക്ക് അതിനുള്ള വിവേകവും വെളിവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ( അതുണ്ടാകുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ വിശ്വാസം പോരാ 😞)
കൊലപാതക രാഷ്ട്രീയം പാർട്ടി വളർത്താനുള്ള ഉപകരണമായി ഇത്രയും നാൾ കൊണ്ടുനടന്നു. എന്നാൽ ഇപ്പോൾ നേരം വെളുത്തു. കാലം മാറി; കഥ മാറി. പാണ്ടൻ നായുടെ പല്ലിന് ശൗര്യം (കൃത്യമായി പറഞ്ഞാൽ 'ഒത്തുകളി') പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന് ടിപിവധം, സുഹൈൽ വധം, ഇപ്പോൾ പെരിയയിലെ കൊലകൾ ഇവയിലൂടെ സിപിഎം നേതൃത്വവും കുഴലൂത്തുകാരും മനസ്സിലാക്കണം. എല്ലാത്തിനും അതിന്റെതായ  സമയം ഉണ്ടെന്ന് നാടോടിക്കാറ്റിലെ വിജയനും ദാസനും മനസ്സിലാക്കിയിരുന്നു. 

 നാടോടുമ്പോൾ  നടുവിലൂടെ ഓടിയില്ലെങ്കിലും അരികിലൂടെ എങ്കിലും ഓടാൻ സമയം അതിക്രമിച്ചിരിക്കുന്നു എന്ന്  ഈ പാർട്ടിയിലെ വിജയൻമാരും ദാസന്മാരും മനസ്സിലാക്കിയാൽ നന്ന്. തെരഞ്ഞെടുപ്പ് വരുന്നു. ഈ സർക്കാർ ഒരിക്കൽകൂടി ഭരിക്കണം  എന്ന ആഗ്രഹം കൊണ്ടാണ്.

No comments:

Post a Comment