(അയ്യടിമനമേ അയ്യരുകാലേ(ഐവരുകാലേ)!! -ഒന്നു്)
ഒരു ചിത്രം പൂർത്തിയായി:- പ്രസിദ്ധനാടകകൃത്ത് ശ്രീ സി.എൽ. ജോസിന്റെ ഒരു നാടകമാണിത്.പാവപ്പെട്ട ഒരു ചിത്രകാരന്റെ കുടുംബത്തിന്റെ ദുരന്തമാണു നാടകത്തിന്റെ പ്രമേയം.കർട്ടനുയരുമ്മുൻപേ ദുരന്തത്തിൽ കലാശിച്ച ഒരു നാടകാവതരണത്തിന്റെ കഥയാണിപ്പോൾ പറയുന്നതു്.
വർഷങ്ങൾക്കുമുമ്പു് ഒരു പഞ്ചായത്തുകലാമേളയുടെ കാലം. നാട്ടിലെ ചെറുപ്പക്കാരെല്ലാം ഓരോകലാപരിപാടികൾ തങ്ങളാലാവുംവിധം അവതരിപ്പിക്കാനുള്ള ആവേശത്തിലാണു്. മേളയോടനുബന്ധിച്ചു് ഒരു ഏകാങ്കനാടകമത്സരവും സംഘടിപ്പിക്കുന്നു.
എന്റെ വീടിനടുത്തുള്ള യൂത്തുകളും ചേട്ടന്റെ നേതൃത്വത്തിൽ തയ്യാറാവുന്നു. അവർക്കൊരു ക്ലബ്ബുണ്ടവിടെ-'കലാരഞ്ജിനി'. അതിന്റെ ആഭിമുഖ്യത്തിൽ ഒരു നാടകമാകട്ടെയെന്നുള്ള ഒരാളുടെയഭിപ്രായം അംഗീകരിക്കപ്പെട്ടു. കൂട്ടത്തിൽ വിദ്യാഭ്യാസം കൂടുതുലുള്ള ചേട്ടനെ നാടകത്തിന്റെ സ്ക്രിപ്റ്റ് സംഘടിപ്പിക്കാൻ ചുമതലപ്പെടുത്തി.
അയാൾ വായനശാലയിൽനിന്നും ഒരു നാടകം തെരഞ്ഞെടുത്തു- 'ഒരു ചിത്രം പൂർത്തിയായി.'അതിന്റെ ഷൂട്ടിങ്ങു്, സോറി, റിഹേഴ്സലാരംഭിച്ചു. ഒപ്പം നാടകങ്ങളുടെ സ്ക്രിപ്റ്റ് മുൻകൂറായി സംഘാടകരെ ഏൽപിക്കേണ്ടതിനാൽ ഇവരുടെ ഒരു ടീം സെക്രട്ടറിയെക്കാണാൻ പുറപ്പെട്ടു.
ഇക്കാലത്തു നാട്ടിൽ മറ്റൊരു ഇഷ്യു ചൂടുപിടിച്ചു ചർച്ചചെയ്യപ്പെടുന്നുണ്ടായിരുന്നു. നാട്ടിലെ പൗരപ്രമുഖനും പഞ്ചായത്തുമെമ്പറുമായ പിള്ളസ്സാറിന്റെ മകളെപ്പറ്റി പഠിക്കുന്ന സ്കൂളിന്റെ മതിലിൽ ആരോ ഇലസ്ട്രേഷനോടെ എന്തോ അനാവശ്യമെഴുതിയതിനെപ്പറ്റിയായിരുന്നു അതു്. രാഷ്ട്രീയനേതാവുകൂടിയാതിനാൽ പിള്ളസ്സാറിന്റെ കേസിൽ പോലീസും ഉത്സാഹം കാണിക്കുന്നുണ്ടായിരുന്നു. പ്രതിയെപ്പിടിക്കാൻ പലരെയും ചോദ്യംചെയ്യുന്നുണ്ടു്.
അത്തരമൊരു വൈകുന്നേരത്താണു് നാടകസംഘത്തിന്റെ പ്രയാണം. കയ്യിൽ നാടകത്തിന്റെ കയ്യെഴുത്തുപ്രതികൾ, മറ്റുചില പേപ്പറുകൾ. എല്ലാവരും ഇരുപതിൽത്താഴെയുള്ള പയ്യന്മാർ. നല്ല ജോളിട്രിപ്. ജംഗ്ഷനടുത്തുള്ള സ്കൂളിനടുത്താണവർക്കു കാണേണ്ടയാളിന്റെ വീട്. സ്കൂളിന്റെ സമീപത്തെത്തിയപ്പോഴാണു ഒരു പോലീസ്സുജീപ്പു ചവിട്ടിനിർത്തി എസ്സ്.ഐ. അദ്ദ്യേം ചാടിയിറങ്ങിയതു്.
ജീപ്പിന്റെ ചവിട്ടും എസ്സൈയദ്ദ്യേത്തിന്റെ ചാട്ടവും കണ്ടുനമ്മുടെ യുവജനത നാട്ടുനടപ്പനുസരിച്ച് ഒന്നുപരുങ്ങി. സാറദ്ദ്യേവും പതിവുതെറ്റിക്കാതെ പ്രോട്ടോക്കോളനുസരിച്ചു ഭേദപ്പെട്ട ഒരു സംബോധനയോടെ കലാകേരളത്തിനു മുതൽക്കൂട്ടാൻ കച്ചകെട്ടുന്ന നാടകാചാര്യന്മാരെ ഹൃദ്യമായി സ്വാഗതംചെയ്തു. (നമ്മുടെ പൊലീസേമാന്മാരുടെ ഒരുഗുണവുമതാണല്ലോ. നമ്മുടെവീട്ടിലെത്തി നമ്മേക്കാൾ സ്വാതന്ത്ര്യം കാണിക്കും. വീട്ടുകാരനു വിരുന്നുകാരനാവാൻ പോലുമൂള്ള പാങ്ങില്ലാണ്ടാവും.)
"ബ്ഭ! ---മോമ്മാരെ, എവടെപ്പൊയടാ?" ഒരിടിവെട്ടി! ഹൗ! എത്ര മാന്യമായ ഇടപെടൽ!
ഏമാന്റെ സന്തോഷം കണ്ടു ശ്വാസം ഒരുനിമിഷത്തേക്കു കിട്ടാതായെങ്കിലും സംഘത്തിന്റെ മുന്നിലുണ്ടായിരുന്ന സ്വന്തം ചേട്ടായി വിക്കി(പീഡിയയായി)-
"സ് സ്സാർ...ഞ്..ഞങ്ങൾ... ന്.. നാടകം...സെക്രട്ടറി...."
"ബ്ഭ! ----മോനേ, നാടകോ? എന്തോ നാടകവാടാ? ഇതെന്തുവാടാ നിന്റെയൊക്കെ കയ്യില്‍?" ഏമാൻ വീണ്ടും വാത്സല്യനിധിയായി.

"ങ് ങാ ഹാ, ഏതുചിത്രവാടാ, നീയൊക്കെ ആ മതിലേ വരച്ചതാന്നോടാ?"
"അല്ല സാറേ, ഇത്...ഞങ്ങൾടെ നാടകം.."
"ബ്ബ് ഭ! ----മോനേ(ഇത്തവണ ഒരു പുതിയ 'മോൻ') നീയൊക്കെ എന്റെ മുമ്പി നാടകം കളിക്കാറായോടാ? കേറടാ എല്ലാവ്വനും വണ്ടിയേലു്." ഏമാൻ ആജ്ഞാപിച്ചു. "സൂമാരപിള്ളേ, എട്ത്ത്ർ റോ എല്ലാവനേം വണ്ടിയേല്. എവനെയൊക്കെ കളി ബാക്കി ഞാൻ പഠിപ്പിക്കാം."
(ഫിസിക്സ് ലാബിൽ തെളിയിക്കാൻ ആർക്കും സാധിച്ചിട്ടില്ലെങ്കിലും 'ആവേശം' എന്നതിനു നനവിന്റെ സ്വഭാവമാണെന്നു ലോകത്താദ്യമായി അവർ കണ്ടുപിടിച്ചു. കൂട്ടത്തിലാർക്കൊക്കെയോ പെട്ടെന്നൊരു നനവനുഭവപ്പെട്ടത് നാടകം കളിക്കാനിറങ്ങിയ ആവേശം പെട്ടെന്നു ചോർന്നാണെന്നു അവർ ഇപ്പോഴും വിശ്വസിക്കുന്നു.)
ഏമാന്റെ കോടതി കുറ്റവാളിയെക്കണ്ടുപിടിച്ചുകഴിഞ്ഞസ്ഥിതിക്ക് അപ്പീലില്ലല്ലോ. പിന്നെല്ലാം വളരെപ്പെട്ടെന്നായിരുന്നു. തലയ്ക്കു വിലയിട്ടിരുന്ന ഒരു സംഘം ഭീകരവാദികളെയും കൊണ്ടു സർക്കാർവണ്ടി കുതിച്ചുപാഞ്ഞു. ഒരു ചാകര കിട്ടിയസന്തോഷത്തിൽ, "തന്തന..തന്തന..താ..തന്നനാ..തന്നനാ" എന്ന സിനിമാപ്പാട്ടിന്റെ ട്യൂണിൽ.
ജംഗ്ഷനിലിരുന്ന ചിലർ ജീപ്പിലിരുന്ന ഭീകരന്മാരുടെ മുഖം തിരിച്ചറിഞ്ഞ് വീട്ടിലറിയിക്കുകയായിരുന്നു.(ഞങ്ങളുടെ സ്റ്റേഷനിൽ തീവ്രവാദികളുടെ മുഖം മൂക്കാറായ വാഴക്കുല പോലെ പൊതിഞ്ഞുകെട്ടുന്ന രീതി അന്നു നിലവിലില്ലായിരുന്നു).
വിവരമറിഞ്ഞു യുവനാടകാചാര്യന്മാരുടെ കാർന്നോമ്മാർ സ്ഥലത്തെ മറ്റൊരു നേതാവിനേയും കൂട്ടി സ്റ്റേഷനിലെത്തി. ഭാവിയിലെ തോപ്പിൽഭാസിയും ഓ.മാധവനും മറ്റും സ്റ്റേഷനിലും പുറത്തുമായി കുത്തിയിരിപ്പുണ്ട്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലരങ്ങേറിയ ആ ഏകാങ്കനാടകത്തിന്റെ അവസാനരംഗത്തിനു കർട്ടൻ വീഴുമ്പോൾ രാത്രി ഏറെവൈകിയിരുന്നു.
അപ്പോ തൊടങ്ങാം. പിന്നെ,തല്ലുതൊടങ്ങുന്നവർ പറഞ്ഞിട്ടേ തൊടങ്ങാവൂ. എനിക്കും സ്റ്റെപ്പെട്ക്കാൻ ചാൻസ് തരണം.
ReplyDelete(ഒപ്പമുള്ള കാർട്ടൂൺ കണ്ടിട്ട് എന്നെ കുറ്റം പറയണ്ടാട്ടോ. ഞാൻ 'പെയിന്റി'ൽ വരച്ചതാ. അപ്പോ 'പെയിന്റി'ന്റെ കുറ്റമാ.'വർക്കു' നന്നാക്കാൻ വർക്കത്തുള്ള വേറെ പ്രോഗ്രാം വല്ലതുമുണ്ടെങ്കിൽ പറഞ്ഞോളൂ.)
ആ ചിത്രം പൂര്ത്തിയായിക്കഴിഞ്ഞപ്പോഴുള്ള സന്തോഷത്തില്‍ എഴുതിയതായിരിക്കും. ഹൊ! ആ പോലീസുകാരെ കണ്ടിട്ട് പേടിച്ചു പോയി.
ReplyDeleteഒരു പോഴത്തം പൂര്‍ത്തിയായി.
സത്യത്തില്‍ ആ കൂട്ടത്തിലൊരുവനല്ലെ ആ ഇല്യൂസ്ട്രേഷനു പിന്നില്‍..?
ReplyDeleteഛായ്.., നല്ല് വാക്ക് സംസാരിക്കുന്ന പോലീസോ അതിന് കാക്കി മാറ്റി വേറെ കുപ്പായം കൊടുക്കണം..!
കര്ട്ടന് ഉയരട്ടെ..സല്ക്കലാ ദേവിതന്‍ ചിത്രഗോപുരത്തില്...
ഭാവിയിലെ തോപ്പിൽഭാസിയും ഓ.മാധവനും മറ്റും സ്റ്റേഷനിലും പുറത്തുമായി കുത്തിയിരിപ്പുണ്ട്...
ReplyDeleteഅവിടെ നിന്ന് എണിറ്റ് ദെ ഇപ്പോ ബ്ലോഗിലും!!
കൊഴപ്പമില്ല്ല ..സത്യം മുഴുവന്‍ വായിച്ചു :)
അന്ത പോഴേട്ടാ (ഇടക്കുള്ള വള്ളി മനപൂര്‍വ്വം എടുത്തു കളഞ്ഞതാട്ടോ, അന്തിക്ക് മാത്രമല്ല പോഴത്തം എന്ന കാര്യത്തില്‍ സംശയം നിലനില്ക്കുന്നു)
ReplyDeleteനാടകാന്ത്യം കവിത്വം, അതും കാക്കിക്കുള്ളിലെ കലാഹൃദയത്തില്‍ നിന്നും...... കൊള്ളാം.
നാടകങ്ങള്‍, ബാല്യ കൌമാര കാലങ്ങളിലേത് എന്നും ഓര്‍മയില്‍ നില്ക്കുന്ന സാധനങ്ങള്‍ തന്നെ. ഞാനും ഇത്തരത്തില്‍ ഒരു സാഹസം കാണിച്ചത് (അതിനെക്കാള്‍ വലിയ സാഹസമായി) ഞാന്‍ എന്റെ കുട്ടിപോഴത്തമായി എടുത്തുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കലാപരിപാടി എനിക്കങ്ങു ക്ഷ പിടിച്ചു.
ഈ ബൂലോഗത്ത് ഞാനും താരതമ്യേന പുതുമുഖമാണ്. കുഞ്ഞേട്ടന് തന്നെയാണ് എന്റെയും പീആറോ. കുഞ്ഞേട്ടന് ഇതെല്ലാം എങ്ങിനെ കണ്ടുപിടിക്കുന്നു ആവോ.
ഏതായാലും ആശംസകള്‍. എഴുതൂ എഴുതൂ എഴുതിക്കൊണ്ടേയിരിക്കൂ.... (സോറി, രാവിലെ വരുന്പോള്‍ കേട്ടത് ക്ലബ് എഫ് എം ആണ്, ഹാങ്ങോവര്‍, ഓവര്‍ ഓവര്‍)
:)ഇതു മുഴുവൻ വായിച്ച നിങ്ങളെയൊക്കെ സമ്മതിച്ചിരിക്കുന്നു!.
ReplyDelete