പണ്ടു ഞങ്ങളുടെ നാട്ടിലെ സ്കൂളുകളിലൊരു പതിവുണ്ടായിരുന്നു, ഒന്നാം ക്ലാസിൽ കുട്ടിയെച്ചേർക്കുമ്പോൾ ഹെഡ്മാസ്റ്റർ അങ്ങേരുടെ പ്രതിഭയ്ക്കനുസരിച്ച് ഒരുബെർത്ത്ഡേയങ്ങു സൃഷ്ടിച്ചുനൽകും. ക്ലാസിൽച്ചേർക്കുന്ന തീയതിയിൽ അഞ്ചുവയസ്സു തികയുമാറ് മനക്കണക്കു കൂട്ടി ആ മാസത്തിലെ ഒരു ഡേറ്റ് വച്ച് അഞ്ചുവർഷം മുമ്പ് ഈ തലതെറിച്ചവൻ 'അവതെറിച്ചു' എന്നായിരിക്കും അതിന്റെ രത്നച്ചുരുക്കം. സിമ്പിൾ അരിത്ത്മെറ്റിക്. അങ്ങനെ മിക്കവരും മെയ്, ജൂൺ മാസങ്ങളിൽ ജനിച്ചു.
ഇതിനുകാരണം പക്ഷേ എനിക്കിന്നുതോന്നുന്നത് നമ്മുടെ കാർന്നോമ്മാരുടെ അപാരമായ ഓർമ്മശക്തിയാണു്ന്നാണു്. ഓഫീസുമുറിയിൽ ഓഛാനിച്ചുനിൽക്കുന്ന പിതാശ്രീയോട് തലമാസ്റ്റർ രജിസ്റ്റർ നിവർത്തിവച്ച് വായിലെമുറുക്കാൻ വിസ്തരിച്ചൊന്നുചവച്ച് വരാന്തയിലേക്കുപോലുമിറങ്ങാതെ നിത്യത്തൊഴിലഭ്യാസമെന്ന ലാഘവത്തിൽ മുറ്റത്തേക്കുന്നീട്ടിയൊന്നുതുപ്പി, മേലേക്കുനോക്കി അണ്ണാക്കിൽ നിന്നു് സർക്കാരുവണ്ടി സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോലെയൊരു ശബ്ദമുണ്ടാക്കി കണ്ഠശുദ്ധിവരുത്തി മുറുക്കാൻ വായിലൊരുവശത്തേക്കൊതുക്കി ഒരുചോദ്യം,
"എന്താ പേരു്"
തന്റെയല്ല, അടുത്തുനിൽക്കുന്ന, അതിനകം മേശപ്പുറത്തിരുന്ന റൂൾത്തടികൊണ്ട് അടുക്കിവച്ചിരുന്ന ഹാജർബുക്കുകൾ കുത്തിമറിച്ചിട്ട് വീണതു താനുദ്ദേശിച്ചതുപോലെയോയെന്നു കൺഫേം ചെയ്യുന്നതിൽ വ്യപൃതനായിരിക്കുന്ന കടിഞ്ഞൂൽക്കനിയുടെയാണെന്നു സാഹചര്യത്തെളിവുകളിൽനിന്നു തിരിച്ചറിഞ്ഞ് ഒരു മിനിറ്റുപോലും അടങ്ങിയിരിക്കാൻ പറ്റാത്ത സൽപുത്രന്റെ പേരുപറയും,
"ശാന്തകുമാർ"
"ഒവ്വ" എന്നൊരു വശംകെട്ട ഭാവം മുഖത്തു വിരിയുമെങ്കിലും ഇവന്റെ ശീലത്തിനു ചേർന്നപേരു പിന്നീടു മറ്റുള്ളകുട്ടികൾതന്നെ വിളിച്ചോളുമെന്നു സമാധാനിച്ച് കേട്ടെഴുത്തു നടത്തും ഹെഡ്മാസ്റ്റർ.കണ്ണടയൊന്നിളക്കിവച്ച് അടുത്ത ഡാറ്റയ്ക്കായി മുഖമുയർത്തും.
"എന്നാ ജനനം?"
രണ്ടാമതൊന്നാലോചിക്കേണ്ടാത്തതുകൊണ്ട് സംശയലേശമെന്യേ ഉത്തരം കൊടുക്കും. "നാലാംകൊല്ലം പൊര കെട്ടിമേഞ്ഞതിന്റെ പിറ്റേന്നന്നെ." ചിന്തോദ്ദീപകമായ മറുപടികേട്ട് താനെന്നെങ്കിലും ഇവന്റെ മേച്ചിലൂണിനു പോയിട്ടുണ്ടോയെന്ന് സാറദ്ദ്യേം ആലോചനാനിമഗ്നനാവും. പിന്നെച്ചോദ്യമില്ല.
ഇവിടെയാണു മുമ്പു പറഞ്ഞ സിമ്പിൾ അരിത്മെറ്റിക് മാഷുടെ സഹായത്തിനെത്തുന്നതു്. മാഷ് ഒരുവനു ഹാപ്പിബെർത്ത്ഡേ പ്രദാനംചെയ്തുകഴിഞ്ഞു. രജിസ്റ്ററിൽ തീയതി എഴുതിച്ചേർക്കും. തന്റെ ഉത്തരങ്ങളെല്ലാം കൃത്യമല്ലായിരുന്നെങ്കിൽ "വേലുപ്പിള്ളസ്സാറു ചുറ്റിപ്പോയേനെ"യെന്നാശങ്കിച്ച് അതിനിടയുണ്ടാകാതെ മകനെ ഉസ്കൂളിൽ ചേർത്തിയ സംതൃപ്തിയിൽ പിതാവു പടിയിറങ്ങും.
ഏതാണ്ടിത്തരമോ സമാനമായമറ്റേതോ സാഹചര്യത്തിലായിരിക്കണമെന്നുതോന്നുന്നു, എനിക്കും ചാർത്തിക്കിട്ടി ഒരു ബെർത്ത്ഡേ. പിൽക്കാലത്ത് അതെന്റെ ഓഫീഷ്യലും ഞാനോർത്തിരിക്കുന്നതുമായ ജനനത്തീയതിയായി.
Subscribe to:
Post Comments (Atom)
‘ബർത്ത്ഡേകളുണ്ടാകുന്നത്... ‘ അങ്ങനെ എനിക്കും ഒരു ഹാപ്പീബർത്ത്ഡേയുണ്ടായി.
ReplyDeleteഅനവസരത്തിലുള്ള ഒരു ജന്മദിനവിചാരിപ്പ്.
സ്വന്തം പോഴൻ
ഒപ്പ്.
മറ്റൊന്ന് വയസ്സ് തികയാത്തവരെയും കൂടിയവരെയും ഇങ്ങനത്തെ അരത്തമാറ്റിക്സില് കെട്ടിയിടാറുണ്ട്.
ReplyDeleteഎന്തായാലും ജൂലൈയില്‍ ജനിച്ച എനിക്കും മെയ് മാസം തന്നെ ജന്മമാസം.
അന്തിമാഷിന് എന്റെ ജന്മദിനാശംസകള്..! ചുമ്മാ കിടക്കട്ടേന്ന്
പേരുകൊള്ളാം..... ശാന്തകുമാര്‍.... സ്വന്തം സ്വഭാവം അറിഞ്ഞു കൊണ്ടുതന്നെയല്ലേ ഈ പേര് ഇട്ടത്?
ReplyDeleteഞാന്‍ ജനിച്ചപ്പോഴേക്കും അച്ഛന് നിയമത്തിന്റെ നൂലാമാലകള്‍ നല്ല പിടിയായെന്നു തോന്നുന്നു, അതിനാല്‍ ഒരു ജനന സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചെടുത്തു. അതോണ്ട് എന്റെ ജനനം ഡിസന്പറില് തന്നെയായി. സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ കൂട്ടലും കിഴിക്കലും ഒന്നും വേണ്ടിവന്നില്ല.
ജനനസമയം ആര്‍ക്കുമറിയില്ല, അമ്മക്കുപോലും. അന്ന കുടുംബത്തില്‍ ഒരു കല്യാണം നടക്കുന്ന ദിവസമായിരുന്നു, ജനനം നടന്നാല്‍ അത് മുടങ്ങുമല്ലോ. ആ കണ്ഫ്യൂഷനിടക്കാണ് ഞാന്‍ ഇവിടെ എത്തിപ്പെട്ടത്. ജാതകവുമില്ല. എന്റെ ഭാര്യവീട്ടുകാര്‍ക്ക് എന്നെ ബോധിച്ചതിനാല്‍ ജാതകച്ചേര്‍ച്ച എന്ന കടന്പ ചാടേണ്ടിവന്നില്ല.
അടുത്തെപ്പോഴെങ്കിലും ആഘോഷിക്കൂലോ ഈ പരിപാടി, അപ്പൊ എന്നെക്കൂടി ഓര്‍ത്ത് പായസമടിക്കണേ.....
അതെല്ലായിടങ്ങളിലും അങ്ങനെ തന്നെ ആണ് അല്ലേ?
ReplyDeleteഎനിയ്ക്കേതായാലും അങ്ങനെ വേണ്ടി വന്നില്ല.
:)
പ്രിയപ്പെട്ട അന്തിപ്പോഴാ , എന്റെ സുഹൃത്ത് പറഞ്ഞ ബടായിയാ..അവന്റെ സുഹൃത്തിനു ഒരു അധ്യാപകന് ബര്‍ത്ടെ നല്കി ഫെബ്രുവരി 29. പക്ഷെ വര്‍ഷം നല്‍കിയത് തെറ്റിപ്പോയി ആ വര്‍ഷത്തില്‍ അങ്ങനെ ഒരു തിയതിയില്ല...ഇതുപോലത്തെ അദ്ധ്യാപകരും നമുക്കുണ്ട്.
ReplyDeleteഗുരുവേ നമ :
അല്ല, പോഴന്‍ ഇപ്പൊ എവിടെയാ.... കൊറേ കാലായീലോ..... എഴുതാന്‍ പറ്റുംച്ചാല് എഴുതൂന്നെ.... പോരട്ടെ, പോരട്ടെ, പൊറോട്ട പോരട്ടെ.
ReplyDeleteപ്രിയരേ,
ReplyDeleteകുറേനാളായി ചുമ്മാ ഒന്നു വീടുവരെയെത്തിയതാണു്. സൗദിയിലെ ജോലിയൊക്കെ ചുമ്മാ കളഞ്ഞിട്ട്. കാനഡയിലെ സായിപ്പിനുമാത്രമേ ബുദ്ധിയുള്ളു എന്നാണു അറബിയുടെ ഭാവം. ഇന്ത്യക്കാരൊക്കെ പരഗതിയില്ലാത്ത വെറും തെണ്ടികൾ- എന്ന രണ്ടാളുടെയും പാട്ടിനൊരു ചെറിയ 'കൊട്ട്'.അത്രതന്നെ.(അതൊക്കെ പോട്ടെ,വേറൊരു പോസ്റ്റായിപ്പോകും.മറ്റൊരിക്കലാവാം.) ഒരു മുന്നറിയിപ്പ്-ഇതൊരിക്കലും അഡ്വൈസബിളല്ലട്ടോ. പോയാൽ ആർക്കുപോയി?അവനവനുതന്നെ. മേൽപറഞ്ഞ രണ്ടുകൂട്ടരും ഇപ്പോഴും അവിടെത്തന്നെയുണ്ട്.
കുറേനാളായി ബ്ലോഗിലൊക്കെ കയറിയിട്ടും. ഇന്നാണു വീണ്ടും.
വളരെ നന്ദി, എല്ലാവർക്കും.
കുഞ്ഞന്റെ ആശംസകൾ(സമയം തെറ്റിയാണെങ്കിലും) വരവുവച്ചിരിക്കുന്നു.
അപ്പൂട്ടന്റെ കഥ കേട്ടു. "ഭാഗ്യവാൻ!" പക്ഷേ അപ്പൂട്ടന്റെ വക പായസമടിക്കാനുള്ള യോഗം ഇക്കുറിയുമില്ലാണ്ടായി. വഴിയേ ബോദ്ധ്യപ്പെടും. ഈയുള്ളവന്റെ അപ്രത്യക്ഷമാകലിനെക്കുറിച്ചാശങ്കിച്ചതിനും പ്രത്യേകനന്ദി.(സത്യത്തിൽ എനിക്കങ്ങു കോരിത്തരിച്ചു,ഇവനും ചോദിക്കാനാളുണ്ടെന്നറിഞ്ഞതിൽ.)ഈ സ്നേഹത്തിനൊക്കെ എന്താ പകരം തര്വാ?
പോഴന്റെ പേർ അതിവിദഗ്ധമായി പിടിച്ചെടുത്ത അപ്പൂട്ടന്റെ മണ്ടത്തലയ്ക്കൊരു മു..മു..ത്തം..ഛെ ഒരു കൊട്ടു കൊടുക്കാൻ തോന്നുന്നു. പറ്റിയതാരോടും മിണ്ടണ്ടാ...
കൃത്യമായൊരു ബെർത്ഡേയുള്ളതിൽ ശ്രീക്കഭിമാനിക്കാം.
ഭാസ്കരമൂർത്തിക്കെങ്കിലും സംശയം കാണില്ല, ശമ്പളം കൊടുക്കുന്ന സർക്കാരിനുപറ്റിയ ഗുമസ്തന്മാരും ഗുരുക്കന്മാരുമാണു നമുക്കുള്ളതെന്ന്. നമ്മടെ സർക്കാരിന്റേം പ്രധാനപരിപാടികളെല്ലാം ഒരേ ഡേറ്റിലാണല്ലോ- ഒക്കാത്തമാസം പത്തൊമ്പതാം തീയതി!
ഒരിക്കൽക്കൂടി നന്ദി!
സ്വന്തം പോഴൻ.