Wednesday, December 3, 2008

കല്ലടയാറു്-കൊല്ലത്തിന്റെ കൊച്ചുസുന്ദരി !

ഐവർകാലാ മാഹാത്മ്യം(അവസാന ഭാഗം) :

കല്ലടയാറു്-കിഴക്കു കുളത്തൂപ്പുഴമലയിൽ നിന്നുയിർക്കൊണ്ട്‌ അഷ്ടമുടിക്കായലിലലിഞ്ഞു ചേരുംമുൻപ്‌ കൊല്ലംജില്ലയെ തൊട്ടുനനച്ചു ഫലഭൂയിഷ്ഠമാക്കുന്ന ഞങ്ങളുടെ കൊച്ചുസുന്ദരി. പോരാത്തതിന്‌ ഐവർകാലയെ രണ്ടുപുറവുംചുറ്റിവളഞ്ഞു തന്റെകസവുസാരിയുടുപ്പിച്ചു നാടിനെയും സുന്ദരിയാക്കുന്നു അസൂയതീണ്ടാത്ത ആജന്മസുന്ദരി. അറിഞ്ഞോഅറിയാതെയോ ഈ ജീവദായിനിയോടു ഞങ്ങൾ നന്ദികേടുകാണിച്ചിട്ടില്ലേയെന്നു സംശയം. ഇവിടെനിന്നെമ്പാടും പായുന്ന നൂറുകണക്കിനുമണൽ ലോറികളുടെ ഇരമ്പത്തിൽ അവളുടെ ഹൃദയംനുറുങ്ങിയതേങ്ങലുകൾ മുങ്ങിപ്പോവുകയായിരുന്നില്ലേ ഇതുവരെ? 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന' ഇവൾക്കെന്തു പകരം നൽകിയാലാണു മതിയാവുക?

കിഴക്കും തെക്കും വശങ്ങൾ പുഴയാൽചുറ്റപ്പെട്ട ഐവർകാലക്കാർക്ക്‌ പുഴ ഒരുസംസ്കൃതിതന്നെയാണെന്നെടുത്തു പറയേണ്ടല്ലോ. അതോരോകാലത്തും ഓരോഭാവങ്ങളിലാവും, മാനങ്ങളിലാവും. ഇവിടങ്ങളിലൊക്കെ വർഷങ്ങളായിത്തുടരുന്ന ആറ്റുമണൽവാരൽ ജീവിതത്തിന്റെ ശീലമായിക്കഴിഞ്ഞിരുന്നു. അദ്ധ്വാനശീലരായനാട്ടുകാർക്കു ഏറെപ്പേർക്ക്‌ നിത്യവൃത്തിക്കുള്ളവക നൽകിയിരുന്നതും ഇത്തൊഴിലായിരുന്നു. അവർക്കും ഏവരേയുമ്പോലെ പട്ടിണിയായിരുന്നു പരിസ്ഥിതിയേക്കാൾ ഗൗരവമുള്ളത്‌. എങ്കിലും മാറിയ സാഹചര്യങ്ങളുമായും വെളിപാടുകളുമായും പൊരുത്തപ്പെടാനും പരിസ്ഥിതിയെസംരക്ഷിക്കേണ്ടതു ഞങ്ങളുടെതന്നെ വരുംതലമുറയ്ക്കുവേണ്ടിക്കൂടിയാണെന്ന ബോധം ആത്മാവിന്റെഭാഗമാക്കാനും നാട്ടുകാർ പരിശ്രമിക്കുന്നുണ്ട്‌.

മുപ്പതുകൊല്ലങ്ങൾക്കുമുമ്പ്‌ എന്റെചെറുപ്പത്തിൽ ആറ്റിൽനിന്നു തടിയെടുത്തും മീൻപിടിച്ചും കക്കാവാരിയും കഴിഞ്ഞിരുന്നു പലരും. കൃഷിയോടൊപ്പം ഒരുനേരമ്പോക്കായും ഒരഡീഷണൽ വരുമാനമായും ഇത്തരം കലാപരിപാടികൾ പലരുംകൊണ്ടുനടന്നിരുന്നു. എന്നലിന്ന് മണൽവാരി പുഴയാകെ അഗാധകയങ്ങളായതിനാൽ ഇവയ്ക്കുള്ള സ്കോപ്പില്ലെന്നുതന്നെ പറയാം.


അടുത്തകാലത്തു യാത്രയ്ക്കായി തയ്യാറായ ഞാങ്കടവു (njankadavu) പാലം ഞങ്ങളുടെനാടിന്റെ ഒരു ചിരകാലസ്വപ്നമായിരുന്നു. നാൽപതിനടുത്തുവർഷങ്ങളായി ഐവർകാല താലോലിച്ചസ്വപ്നം. പാലംപണിയൊക്കെ സർക്കാരുകാര്യമല്ലേ, മുറപോലെയും മുറംപോലെയുമൊക്കെയായി പാറ്റിക്കൊഴിച്ചെടുക്കാൻ കുറെപാടുപെട്ടു. ഇപ്പോൾ ഞങ്ങൾക്കു കൊട്ടാരക്കരയും തിരോന്തരവുമൊക്കെ ഏറെയടുത്തു. പുത്തൂർവഴി പെട്ടെന്നെത്താമെന്നായി. മുൻപ്‌ പഞ്ചായത്തുവക വള്ളംകടത്തിനെയായിരുന്നു അക്കരെയിക്കരെ പോകാനാശ്രയിച്ചിരുന്നത്‌. അൽപംമുകളിലായി മഠത്തിനാപ്പുഴ, പള്ളിക്കൽ തുടങ്ങിയകടവുകൾ.

കാര്യം പാലം സൗകര്യംതന്നെയെങ്കിലും ഇതുവരെ ഞങ്ങളുടെജീവിതത്തിന്റെഭാഗമായിരുന്ന കടത്തുവള്ളവും കടത്തുകാരനും വള്ളക്കടവിലെ കാത്തിരിപ്പും കൂവൽവിളിയുമൊക്കെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളായിമാറിക്കൊണ്ടിരിക്കുന്നു. (ഇങ്ങിവിടെ ഈ അറബിക്കഥയോരത്തിൽ ഇതൊക്കെയോർക്കുമ്പോൾ 'ചെറുതരിസുഖമുള്ളനോവുകളാ'യി ഓർമകൾ...എന്നാലും ഇക്കടവിനുമൽപംതാഴെ എന്റെ വീടിനുതൊട്ടടുത്തുള്ള വേലൻമൂഴിക്കടവിൽ(velanmuzhi) ഞങ്ങൾക്കു കാത്തിരിക്കാൻ പ്രിയപ്പെട്ടചെറുകടത്തുവള്ളവും വള്ളക്കാരനും ഇപ്പോഴുമുണ്ടെന്ന അറിവുതരുന്നസുഖമൊന്നുവേറെ. ഇപ്പറഞ്ഞ സുഖവും നോവുമൊക്കെ ഒരുപ്രവാസിക്കുണ്ടാകുന്ന അതേയളവിലൊരുപക്ഷേ ഒരുനാട്ടുകാരനുതോന്നാനിടയില്ലെങ്കിലും...)

3 comments:

  1. നഗരപുരാണത്തിൽനിന്നു താൽകാലികമോചനം. നിയമപ്രകാരമുള്ള പിന്നറിയിപ്പ്‌:- ഇവനെ ഇനിയും ബാക്കിവെക്കുന്നത്‌ ആരോഗ്യത്തിനു ഹാനികരം.

    ReplyDelete
  2. കഷ്ടേ കഷ്ടം..... ഈ ബോസ്റ്റനേക്കുറിച്ച് എനിക്ക് തറയടിക്കാന്‍ ഒന്നുമില്ല.
    ദുഷ്ടന്‍..... സുന്ദരി, കൊച്ചുസുന്ദരി എന്നൊക്കെയെഴുതിപ്പിടിപ്പിച്ച് ഒന്നു കമന്റടിക്കാന്‍ പാകത്തില്‍ ഒരുത്തിയെ ഒരുക്കും എന്ന് കരുതിയപ്പോള്‍ ഇതാ വരുന്നു പ്രകൃതി. ഇതിപ്പോ ഭാവനയില്‍ സുന്ദരമായൊരു ഗ്രാമം കാണാമെന്നല്ലാതെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഒന്നുമില്ല.
    ഇജ്ജാതി സാഹിത്യൊന്നും ഞമ്മക്ക്‌ വരൂല്ലാ. തറയടിക്കാന്‍ മാത്രായി ഒരു ഷാപ്പ് തൊറന്നിട്ടിരിക്കാണ് ഞാന്‍. ഇബ്ബ്ട്ത്തെ ചായയെക്കാള്‍ മധുരള്ള ചായയോ.... ഛായ്.... ഞമ്മള് സമ്മൈക്കൂല്ലാ. (എട്ക്കൊക്കെ പ്രമേഹം കൂടി പഞ്ചാരില്ലാത്ത ചായ ബേണൊന്ന് തോന്നുന്പ ഞമ്മടെ ശാപ്പിലേക്കും ബര്ണേ, നയ്ച്ചു പൊക്കോട്ടെ)
    സിനിമകളിലല്ലാതെ തെക്കുള്ള ഗ്രാമങ്ങളൊന്നും ഞാന്‍ കണ്ടിട്ടില്ല. ഇതൊരു നിമിത്തമാകട്ടെ. നാട്ടില്‍ വരുന്പോള്‍ പറയണേ..... ഓസിനൊരു ഗൈഡിനെ കിട്ടുമല്ലോ.

    ReplyDelete
  3. ന്റെ അപ്പൂട്ടാ,
    ങ്ങേരെ സമ്മയിച്ച്‌ തന്നിരിക്കുന്നു. ഇത്തരം പൊറമ്പോക്കിലൊക്കെ മെനക്കെട്ട്‌ വന്നു കുറ്റിയടിച്ചു കൊടിനാട്ടുന്നതിന്‌. പെരുത്തു തന്തോയം!
    തൽക്കാലം നോം അറേബ്യ വിടുന്നു. വണ്ടിയുടെ ബോർഡു വച്ചുകഴിഞ്ഞു-ഐവർകാല. സാഹചര്യങ്ങൾ മറ്റൊരിക്കൽ വിശദമായി ഒരു പോസ്റ്റാക്കാം. ഒന്നു മാത്രം പറയാം, വിവരവും കോമൺസെൻസുമല്ല തൊലിവെളുപ്പും കഴാ കൊഴാ ഇംഗ്ലീഷും മാത്രമാണ്‌ മാനേജരാവാൻ വേണ്ട യോഗ്യതയെന്നുള്ള അറബികളുടെയും അർഹതയില്ലാത്ത കസേരകിട്ടിയാൽ ആരുടെയും മെക്കിട്ടുകയറാമെന്ന കുറെ കാനഡക്കാരുടെയും തോന്നലിനോടുള്ള ഒരു വിനീതപ്രതിഷേധം.

    ആരെങ്കിലും നാടുകാണാനിറങ്ങുന്നെങ്കിൽ ധൈര്യമായി പോരാം. കഴിയുമ്പോലെ വഴികാട്ടാൻ സന്തോഷം.
    മറ്റു ചില നല്ല ഓഫറുകളുണ്ടെങ്കിലും അടുത്ത സ്റ്റെപ്പു വെക്കും മുൻപ്‌ ഒരു ചിന്നകാര്യം വാക്കീണ്ട്‌. ഒരു പെൺകിടാവിന്റെ ജീവിതം കുട്ടിച്ചോറാക്കണമെന്നൊരാഗ്രഹം. ഇവന്റെ കഴുത്തിൽ താലികെട്ടുന്നതിനേക്കാൾ ഭേദം ഉത്തരത്തിലൊരു മുഴം കയറുകെട്ടുന്നതാണെന്നു കരുതിജീവിക്കുന്ന, ഇതിനകം ജീവിതം വെറുത്തുകഴിഞ്ഞ ഏതെങ്കിലുമൊരു പാവം എവിടെയോ ഉണ്ടെന്നു ദുഷ്ടമനസ്സു മന്ത്രിക്കുന്നു.

    സ്വന്തം പോഴൻ
    ഒപ്പ്‌

    ReplyDelete