Tuesday, May 11, 2021

Covid-19: Vaccination and pregnant women. (കൊറോണക്കാലം- ഗർഭിണികളും വാക്സിനേഷനും.)

 

https://www.youtube.com/watch?v=ZNJTw0ng3IQ


കൊറോണക്കെതിരെയുള്ള വാക്സിനേഷൻ ലോകമെമ്പാടും നടന്നുവരികയാണ്. ഗർഭിണികൾ കുത്തിവെപ്പ് എടുത്തുകൊള്ളണം എന്ന് നിർബന്ധിക്കാറില്ല.  എന്തുകൊണ്ട്? അവർക്കതു സുരക്ഷിതമല്ലേ? ഇതാണ് ഇന്നത്തെ ചർച്ചാവിഷയം.

 ലോകാരോഗ്യസംഘടന, കോവിഡ്-19 വാക്സിനേഷനിൽ നിന്ന് ഗർഭിണികൾ ഉൾപ്പെടെ ആരെയും ഒഴിവാക്കിയിട്ടില്ല. എന്തെങ്കിലും സംശയം ഉള്ളവർക്ക് അവരുടെ ഡോക്ടറെ കൺസൾട്ട് ചെയ്തിട്ട് തീരുമാനമെടുക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഗർഭിണികളെ സാധാരണയായി ഒരു സങ്കീർണ വ്യക്തിത്വം (complex personality) ആയിട്ടാണ് വിലയിരുത്താറുള്ളത്. ഗർഭിണി ഒരാളല്ല രണ്ടുപേരാണ് എന്നതാണ് കാരണം. 'ഒന്നായ നിന്നെയിഹ രണ്ടെന്നു   കാണുമ്പോഴുള്ള ഇണ്ടൽ' ഇതാണ് പ്രശ്നം. ബുദ്ധിമുട്ട് ശാസ്ത്രത്തിനെക്കാൾ സമൂഹത്തിനാണ് . ശാസ്ത്രത്തിന് കൃത്യമായ ചില രീതികളും നടപ്പുമുണ്ട്. സമൂഹത്തിന് ഇതൊക്കെ വ്യത്യസ്തമാണ്. മൂല്യ സങ്കല്പങ്ങൾ ഉണ്ട്. മതങ്ങളും വിശ്വാസങ്ങളും ഒക്കെ കൂടിക്കുഴഞ്ഞ ധാർമികതയും ആണ് ഇതിൽ പ്രധാനം.  ശാസ്ത്രം കൈകാര്യം ചെയ്യുന്നത് മനുഷ്യരായതുകൊണ്ട്, നിർഭാഗ്യവശാൽ  പലപ്പോഴും അവർക്ക് സമൂഹത്തിന് വഴങ്ങിക്കൊടുക്കേണ്ടിവരും.

കൊറോണയുടെ ഉൾപ്പെടെയുള്ള വാക്സിനേഷനുകളെല്ലാം എല്ലാ മനുഷ്യർക്കും സുരക്ഷിതമാണെന്നതാണ് ശാസ്ത്രത്തിന്റെ വഴിയും ഉറപ്പും. എന്നാൽ ചില വിഭാഗങ്ങളിൽ ഇതിന് തെളിവും കണക്കും നിരത്താൻ ശാസ്ത്രത്തിന്റെ പക്കൽ വേണ്ടത്ര വിവരങ്ങളില്ലെന്നതാണ് പരിമിതി. അതിന് ഗവേഷണവും പഠനങ്ങളും പരീക്ഷണങ്ങളും നടക്കേണ്ടതുണ്ട്. എന്നാൽ  നമ്മുടെ സമൂഹം  ഗർഭിണികളിലും കുട്ടികളിലുമുള്ള പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും  പരിധി കല്പിച്ചിട്ടുണ്ട്. (ശാസ്ത്രത്തിനു വികാരങ്ങളില്ല, വസ്തുതകൾ മാത്രമേയുള്ളൂ അതാണതിൻ്റെ ബലവും).  കൊറോണയുടെ ഉൾപ്പെടെയുള്ള പല വാക്സിനുകളും ഇവരിൽ പരീക്ഷിച്ച് പഠനം നടത്താൻ അവസരം ഉണ്ടായിട്ടില്ല. അതിനാൽ തന്നെ കണക്കും തെളിവും നിരത്താനുമാവില്ല. ഇവയൊന്നും ദോഷമുണ്ടാക്കുന്നവയല്ല എന്ന പൊതുവായ ഉറപ്പ് ശാസ്ത്രത്തിനുണ്ട്. ഗർഭിണികളിലും അങ്ങനെതന്നെ.
 എങ്കിലും ശാസ്ത്രം വിശ്വാസത്തെക്കാളും നിഗമനത്തെക്കാളും സുരക്ഷിതത്വത്തിന് മുൻഗണന കൊടുക്കുന്നതു കൊണ്ടാണ് ചില വാക്സിനേഷനുകളിൽ നിന്ന് ചില വിഭാഗങ്ങളെ മാറ്റി നിർത്തുന്നത്. അര ശതമാനമെങ്കിലും  അപകട സാധ്യതയുണ്ടെങ്കിൽ പഠനത്തിലൂടെ തീർപ്പാക്കും വരെ അവരെ ഒഴിവാക്കുന്നു.

 വാക്സിനുകളുടെ നിർമ്മാണത്തിന് ശാസ്ത്രത്തിന് പല രീതികളുണ്ട്. രോഗകാരണമായ അണുക്കളെ നിർജീവമാക്കി അവയിലെ ചില അംശങ്ങൾ ഉൾപ്പെടുത്തി നിർമ്മിക്കുന്നതാണ് ഒരു രീതി. അവ ഏറ്റവും സുരക്ഷിതമായി ശരീരത്തിൽ പ്രവർത്തിക്കുന്നു. 
മറ്റൊരു രീതി, രോഗമുണ്ടാക്കാനുള്ള ശേഷി ഇല്ലാതാക്കിയ രോഗാണുക്കളെ ഉപയോഗപ്പെടുത്തിയുള്ള വാക്സിനുകളാണ്. വേറെയും പല രീതികളുണ്ട്. ഈ രണ്ടാമത് പറഞ്ഞ വിഭാഗത്തിലാണ് ശാസ്ത്രത്തിന് ചെറുതെങ്കിലും ആശങ്ക നിലനിൽക്കുന്നത്. പ്രയോഗതലത്തിൽ അല്ലെങ്കിലും സിദ്ധാന്തപരമായി ഇവ ഗർഭസ്ഥശിശുവിന് (ഭ്രൂണം) ജീവകോശങ്ങളുടെ ന്യൂക്ലിയസിൽ കടന്നാൽ പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതായി സംശയിക്കുന്നത്. അതു നടക്കില്ലെന്ന് ശാസ്ത്രലോകത്തിന് അറിയാമെങ്കിലും തെളിവുകളും കണക്കുകളും നിരത്താൻ കയ്യിലില്ല. പഠനം നടന്നിട്ടില്ല എന്നതാണ് കാരണം.  പഠനം നടത്താൻ സമൂഹം അനുവദിച്ചിട്ടില്ല. 
എന്നാലും എണ്ണത്തിൽ കുറവെങ്കിലും ചില കണക്കുകൾ ശാസ്ത്രത്തിൻ്റെ പക്കലുണ്ട്. 


ചിലയിടങ്ങളിൽ സമൂഹ വാക്സിനേഷനുകൾ നടന്നപ്പോൾ അറിയപ്പെടാതെ വന്നിട്ടുള്ള ചില ഗർഭിണികളിൽ വാക്സിനേഷൻ നടന്നിരുന്നു. അത്തരം കേസുകൾ തിരിച്ചറിഞ്ഞ് നടത്തിയിട്ടുള്ള പഠനങ്ങളിൽ  അമ്മമാർക്കോ കുഞ്ഞിനോ എന്തെങ്കിലും വിഷമം  ഉണ്ടായതായി കണ്ടെത്തിയിട്ടില്ല.  ഇങ്ങനെ മനഃപൂർവ്വമല്ലാതെ നടന്ന പരീക്ഷണ-പഠനങ്ങളിലാണ് ഇപ്പോൾ തെളിവുകളുള്ളത്. പ്രതീക്ഷയും. അവസരം കിട്ടിയാൽ ഗർഭിണികളിൽ ഉൾപ്പെടെ പരീക്ഷണം നടത്തി കൃത്യമായ വിവരങ്ങളോടെ സംശയം തീർത്തു കൊടുക്കാൻ ശാസ്ത്രലോകം തയ്യാറാണ്. നമ്മുടെ 'ധാർമികബോധം' അഥവാ 'മൂല്യബോധം' ഇനിയും ഇതനുവദിക്കാൻ മാത്രം വളർന്നിട്ടില്ല അല്ലെങ്കിൽ പാകപ്പെട്ടിട്ടില്ല എന്നു മാത്രം.

ചുരുക്കത്തിൽ വാക്സിനുകൾ എല്ലാം സുരക്ഷിതമാണ്. ഏതെങ്കിലും ഒന്നോ രണ്ടോ പേരുടെയോ ചെറുഗ്രൂപ്പിന്റെയോ ഊഹത്തിന്റെയോ ബോദ്ധ്യത്തിന്റെയോ  അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്നവയല്ല. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ശാസ്ത്രീയമായി തയ്യാറാക്കപ്പെടുന്നവയാണ്. ആശങ്കക്ക് അടിസ്ഥാനവുമില്ല. 
ലോകാരോഗ്യസംഘടന, കോവിഡ്-19 വാക്സിനേഷനിൽ നിന്ന് ഗർഭിണികൾ ഉൾപ്പെടെ ആരെയും ഒഴിവാക്കിയിട്ടില്ല. എന്തെങ്കിലും സംശയം ഉള്ളവർക്ക് അവരുടെ ഡോക്ടറെ കൺസൾട്ട് ചെയ്തിട്ട് തീരുമാനമെടുക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിലുള്ള സാഹചര്യം ആവശ്യപ്പെടുന്ന അടിയന്തര നടപടിക്ക് ശാസ്ത്രത്തിൻ്റെ മാർഗങ്ങളിലെ ഉറപ്പ് നൽകുന്ന പിൻബലം.

No comments:

Post a Comment