Friday, December 6, 2019

ചിരിക്കണോ കരയണോ?

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാൽസംഗം ചെയ്തു കത്തിച്ചുകൊന്ന കുറ്റവാളികളെ  പോലീസ് വെടിവെച്ചു കൊന്നു എന്ന വാർത്ത കേട്ടുകൊണ്ടാണ് 06-12-2019 വെള്ളിയാഴ്ച നേരം പുലർന്നത്. ഈ ഗതികെട്ട വർത്തമാനകാലത്ത് ഒരു ദിവസം ആരംഭിക്കാൻ ഇതിനേക്കാൾ നല്ല ശുഭവാർത്ത ഇല്ല തന്നെ.  വിചാരണയില്ലാതെ 'കാട്ടുനീതി' നടപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക്  എങ്ങും കയ്യടിയും പുഷ്പവർഷവും.ഒരു ശരാശരി ഭാരതീയൻ ഇങ്ങനെ ചിന്തിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല.

ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ്.  നമ്മുടെ നാട്ടിലെ നിയമവാഴ്ചയിൽ  ജനം വിശ്വസിക്കുന്നില്ല എന്നത്  ആരെയാണ് അസ്വസ്ഥരാക്കേണ്ടത്?  ആരുടെ കണ്ണുകളാണ് തുറക്കേണ്ടത്?

പോലീസും പൊതുജനവും നിയമം കയ്യിലെടുക്കുക എന്നതല്ലാതെ  മറ്റു വഴിയില്ല എന്ന് വരുന്നു. നമ്മുടെ അതിഭീകര വർത്തമാനകാല അവസ്ഥയിൽ പറയാവുന്നത് ഇതാണ്- ആൾക്കൂട്ട കൊലപാതകത്തെക്കാൾ ഭേദമാണ് പോലീസ് കൊലപാതകം. തമ്മിൽ ഭേദം തൊമ്മൻ.
(നമ്മുടെ പെൺകുട്ടികളുടെ സുരക്ഷിതത്വം ഓർത്ത് പേടിക്കുക, വ്യവസ്ഥകളെ ഓർത്ത് ലജ്ജിക്കുക അല്ലാതെന്തു ചെയ്യാൻ..!)

കുറ്റവാളികളെ നേരിടാൻ പരിഷ്കൃത സമൂഹത്തിന്റെ വഴി  അവരെ സംസ്കരിച്ചെടുക്കലും അതിനു സാധിക്കാത്തവരെ ഒറ്റപ്പെടുത്തലുമാണ്. ജീവപര്യന്തം ജാമ്യമില്ലാജയിൽവാസം. അപ്പാടെ നീക്കംചെയ്യൽ (കൊല) അല്ല.

നമ്മുടെ നാട് ഇന്ന് ഒരുവിധമെങ്കിലും മുന്നോട്ടുപോകുന്നത് നിയമവാഴ്ചയുടെ മേന്മയോ ഔദ്യോഗിക സംവിധാനങ്ങളുടെ കാര്യക്ഷമതയോ കൊണ്ടല്ല, വ്യക്തികളുടെയോ സമൂഹത്തിന്റെയോ  ധാർമികബോധവും സാമൂഹ്യബോധവും കൊണ്ടാണ്. വിദ്യാഭ്യാസവും മൂല്യബോധവും കുറവുള്ള ഇടങ്ങളിൽ തകർച്ച പ്രകടമാണ്. സമൂഹത്തിന്റെ തകർച്ച പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ വേണ്ടത് ചെയ്യുന്നില്ലെങ്കിൽ കാട്ടുനീതി അല്ലാതെ മറ്റു വഴികളില്ല എന്നത് ഇന്ന് നമ്മുടെ നാട് എത്തി നിൽക്കുന്ന ഗതികേട് തന്നെയാണ് സൂചിപ്പിക്കുന്നത്. തർക്കമില്ല. ആശങ്കാജനകമായ ഒരു അവസ്ഥയുമാണ്.

പതിറ്റാണ്ടുകൾ എടുത്താലും തീരാതെ അനന്തമായ നീളുന്ന വിചാരണയും കോടതി നടപടികളും ആണ് ഈ അവസ്ഥയ്ക്ക്  കാരണമായിരിക്കുന്നത്. പോലീസും കോടതികളും  ഉൾപ്പെടുന്ന  നീതിനിർവഹണവ്യവസ്ഥയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഭരണകൂടവും  കുറ്റവാളികളോടു  പുലർത്തുന്ന  അവിശുദ്ധബാന്ധവം മൂലം കുറ്റവാളികൾ രക്ഷപ്പെട്ടു പോകുന്നത് ഈ തകർച്ചയുടെ ആക്കം കൂട്ടുന്നു. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം ഉണ്ടാക്കുക എന്നതാണ് വിവേകമുള്ള ഭരണാധികാരികൾ ആദ്യം ചെയ്യേണ്ടത്.
ഇന്നത്തെ അവസ്ഥയിൽ  ഈ അവിവേകത്തിന് കയ്യടിക്കുന്നവരെ കുറ്റം പറയാനും കഴിയില്ല.

ഒപ്പം ഒരു വസ്തുത കൂടി തുറന്നു പറയാതെ തരമില്ല. പോലീസും  സമൂഹവും പുലർത്തുന്ന  ഡബിൾ സ്റ്റാൻഡേർഡ്. പിടിപാട് ഇല്ലാത്തവനോട് എന്തുമാകാം എന്ന ധാർഷ്ട്യം. പ്രതിസ്ഥാനത്ത് സമൂഹത്തിലെ  നിലയും വിലയും ഉള്ള ആളുകൾ ആയിരുന്നെങ്കിൽ പോലീസ് ഇങ്ങനെ നീതി നടപ്പാക്കാൻ മുതിരുമായിരുന്നോ? ഡൽഹിയിലെ തന്തൂരി കേസ് മുതൽ കത്വ, ഉന്നാവ് വരെ  ഉദാഹരണങ്ങൾ അനവധി. അവർക്കും മുട്ടിടിക്കും എന്നതിൽ തർക്കം വേണ്ട.


അണികളുടെ എണ്ണമോ കയ്യടിയുടെ ഒച്ചയോ കൊണ്ട് ഭൂരിപക്ഷത്തിന്റെ 'വികാര'മളക്കാം. 'വിവേക'ത്തിന്റെ  അളവെടുക്കാൻ കഴിയില്ല. വിവേകത്തിന്റെ ശബ്ദം നേർത്തതാണ്. ഒച്ച ഉണ്ടാക്കുന്നവരുടെ ആളെണ്ണം കുറവും. എന്നും എല്ലായിടത്തും അങ്ങനെയാണ്.

കണ്ണു തുറക്കേണ്ടത് അധികാരിവർഗ്ഗം ആണ്. അതിനവരെ പ്രേരിപ്പിക്കുകയാണ് ജനങ്ങൾ ചെയ്യേണ്ടത്.

No comments:

Post a Comment