ഔപചാരികതകളോ അലങ്കാരങ്ങളോ ഇല്ലാത്ത ഒരസാധാരണൻ; അല്ല, ഒരതിസാധാരണൻ. അയ്യപ്പനെ ആദ്യം ഓർമ്മിച്ചുപോകുന്നതു് ഇങ്ങനെയാണു്. ഏതു കൊച്ചുകുഞ്ഞിനും ‘അയ്യപ്പൻ’ തന്നെ. അങ്ങനെ വിളിച്ചുകേൾക്കാനായിരുന്നിരിക്കണം ഇഷ്ടവും. 'അയ്യപ്പേട്ടൻ' എന്ന ബഹുമാനം പോലും അയ്യപ്പൻ സ്വീകരിച്ചിരുന്നതായി വിശ്വസിക്കുന്നില്ല. ഏവരുടെയും അരുമ.
കേട്ടറിവുകളിലൂടെ അയ്യപ്പനെയറിയാൻ ഒട്ടും പ്രയാസമുണ്ടായിട്ടില്ല. ആരുടെ മനസ്സിലും ചാടിക്കയറി ഇരിപ്പുറപ്പിക്കുന്ന ശുദ്ധരിൽ ശുദ്ധൻ. ഒരിക്കലും അന്യനാണെന്നു തോന്നാൻ ആരെയും അനുവദിച്ചിരുന്നില്ല. ഓരോ അണുവിലും നിറഞ്ഞ നിഷ്കളങ്കത, ആരിലും മതിപ്പുളവാക്കി. അങ്ങനെയാണു ഞാനും അയ്യപ്പനെ സ്നേഹിക്കാൻ തുടങ്ങിയതു്. ഒരു കത്തുപോലുമെഴുതാതെ. അതിനു ഒരു വിലാസമെവിടെ?നമുക്കൊക്കെയല്ലേ വീടും വിലാസവും ഈമെയിൽ ഐഡിയുമൊക്കെ. പ്രപഞ്ചം തന്നെ വീടാക്കിയവനു് എന്തും വിലാസം.
ആദ്യമായി കേട്ടറിഞ്ഞതു സാഹിത്യകുതുകിയായ ഒരു സുഹൃത്തിൽനിന്നു്. ആളെക്കുറിച്ചായിരുന്നില്ല, കവിതയെക്കുറിച്ചു്. എങ്കിലും ആ പറച്ചിലിലെ ഓമനത്തം എന്റെ ആത്മാവിലേക്കിറങ്ങി. സംഭാഷണമദ്ധ്യേ ഏതോ വരികൾ ഉദാഹരിച്ചതായിരുന്നു. അയ്യപ്പൻ എന്ന പേരു കേൾക്കെത്തന്നെ ഒരു ജന്മാന്തരബന്ധം രൂപപ്പെട്ടപോലെ. അതാണാ തനിനാടൻപേരിന്റെ തനിമയും അരുമയും. പിന്നീടും അയ്യപ്പന്റെ വിശേഷങ്ങൾ അധികമാരും പറഞ്ഞില്ല. എങ്കിലും അതു തനിയെ ഒരറിവായി നിറയുകയായിരുന്നു. ഒരു ലയമായിരുന്നു പിന്നെ. ഞാനറിയുന്നപോലെ അയ്യപ്പനെ എല്ലാവരുമറിയുമെന്നു തോന്നുന്നു. നേരിട്ടു കാണാതെ. കവിതപോലും വായിക്കാതെ.
ഒരിക്കലേ നേരിട്ടു കണ്ടിട്ടുള്ളൂ. എറണാകുളത്തു് ഒരു ഫിലിം ഫെസ്റ്റിവലിൽ. ഏറെ വർഷങ്ങൾക്കു മുമ്പു്. എന്റെ പിൻനിരയിലിരുന്ന അയ്യപ്പനെക്കണ്ടു രണ്ടു ചെറുപ്പക്കാർ (ഏതോ കോളേജുകുമാരന്മാരായിരിക്കണം) "ഡാ, അയ്യപ്പൻ- കണ്ടാൽ കാശു ചോദിക്കും" എന്നു പതുങ്ങുമ്പോൾ. അതാണു് അയ്യപ്പന്റെ 'ക്യരക്ടറി'ലേക്കു നേരിട്ടുകിട്ടിയ 'എക്സ്പീരിയൻസ്'. അതിനും വളരെ മുമ്പുതന്നെ എന്റെ മനസ്സിൽ ചേക്കേറിയിരുന്നു, ആ അയ്യപ്പൻ പക്ഷി. ആരുമറിയാതെ. ആദ്യമായി നേരിൽക്കണ്ടതു് ഇത്തരമൊരു രംഗത്തിലും.പക്ഷേ ഇതൊന്നുമറിയാതെ തന്റേതു മാത്രമായ ഏതോ ലോകത്തിലായിരുന്നു,അയ്യപ്പൻ.
ഒരു മനുഷ്യജീവനു് ഇക്കാണുന്ന തത്രപ്പാടൊന്നും ആവശ്യമില്ലെന്നല്ലേ ആ ജീവിതം നൽകുന്ന സന്ദേശം? ഒരു തുണ്ടു ഭൂമിയോ ഒരു കൊച്ചുകൂരയോ പോലും. അന്യന്റെ കയ്യിലുള്ളതു തന്റേതുകൂടിയാണെന്ന ഒരു സമത്വദർശനം കാണാനാകുന്നില്ലേ? 'തത്ത്വമസി' 'അഹം ബ്രഹ്മാസ്മി' എന്നൊന്നും ഒരിക്കലും വിളിച്ചുകൂവിയില്ല.
ആരോടെങ്കിലും പിണങ്ങിയിട്ടുണ്ടാകുമോ അയ്യപ്പൻ? വെറുതെ ആലോചിച്ചുപോയി. അതിനു കഴിയില്ലെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. ആർക്കും അയ്യപ്പനോടു പിണങ്ങാനും. അന്നന്നത്തെ ലഹരിക്കു് അഞ്ചോ പത്തോ ചോദിച്ചാൽ കൊടുക്കാത്തവരോടു പോലും പിണങ്ങിയിരിക്കില്ല. ആ മനസ്സിന്റെ നൈർമ്മല്ല്യം അതിനെയൊക്കെ വെടിപ്പാക്കിയിരിക്കണം. "ഇയാൾ കാശു തരുന്നില്ലെ"ന്നു് അടുത്തുകണ്ടയാളോടു പറയുന്ന നിഷ്കളങ്കമായ പരിഭവത്തിൽ അതവസാനിക്കുന്നു. അലിഞ്ഞുപോകുന്നു. "ഈ സുഗതകുമാരി കാശുചോദിച്ചാൽ തരില്ലെ"ന്നു മൈക്കിലൂടെ മാളോരോടു പരാതിപറഞ്ഞു കവയിത്രിയെപ്പോലും ചിരിപ്പിച്ചില്ലേ?
ജീവിതത്തിനുവേണ്ടി മറ്റുള്ളവരുടെ പരക്കമ്പാച്ചിൽ. പത്തിനെ നൂറും നൂറിനെ ആയിരങ്ങളുമാക്കുന്ന ദുരയൊന്നും തെല്ലുമേശാതെ, രണ്ടിൽത്തുടങ്ങി ഇരുപതിലവസാനിക്കുന്ന അക്കങ്ങളിൽ അയ്യപ്പൻ ജീവിതത്തിന്റെ സമസ്തസൗന്ദര്യവും സമാധാനവും ദർശിച്ചു. അതിനേക്കാൾ വലിയ തുക ആരോടും ചോദിച്ചിരിക്കാനിടയില്ല. അവസാനം കിട്ടിയ അവാർഡുതുകയുടെ 'വലുപ്പം പോലും' അയ്യപ്പനു താങ്ങാവുന്നതിനപ്പുറമായിരുന്നുവോ?
മണ്ണിൽ നിന്നു വന്നുമണ്ണിലേക്കു മടങ്ങിയ മണ്ണിന്റെ മകൻ. ഒടുവിൽ വിടവാങ്ങി, പണവും പദവിയുമല്ല, ഉറുമ്പും ചിതലുമാണു നരജന്മത്തിനു നിതാന്തബന്ധുത്വമണയ്ക്കുന്നതെന്ന തിരിച്ചറിവു് പങ്കുവച്ചുകൊണ്ടു്.
ഇതെന്റെ അയ്യപ്പൻ. ആരും അവകാശപ്പെടരുതു്, പ്ലീസ്....
ReplyDeleteഇത് ഇന്നലെ വായിച്ചു. നല്ല രചന.ഇത് ജയകുമാറിന്റെ അയ്യപ്പന് തന്നെ.അദ്ദേഹത്തിന്റെ കവിതകളൊന്നും ഞാന്‍ വായിച്ചിട്ടില്ല,മരണശേഷം പത്രത്തില്‍ വന്നവയല്ലാതെ.അവ എനിക്കിഷ്ടമായി.
ReplyDeleteഎന്നാലും ജീവിതത്തില്‍ ഇത്ര അരാജകത്വം വേണ്ടിയിരുന്നോ?
പത്രത്തില്‍ മരണശേഷം വന്ന വാര്‍ത്തകളിലാണ് അയ്യപ്പനെക്കുറിച്ച് ആദ്യമായി വായിച്ചത്, അത് ശരിക്കും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. ജയകുമാര്‍ പറഞ്ഞതു പോലെ അദ്ദേഹം ഔപചാരികതകളോ അലങ്കാരങ്ങളോ ഇല്ലാത്ത ഒരസാധാരണന് അല്ല, ഒരതിസാധാരണന് എന്നു തോന്നി.
ReplyDeleteകവിതകളുടെ 'ഹൃദയത്തുടിപ്പുകൾ'ക്കും ജലജച്ചേച്ചിക്കും
ReplyDeleteസന്ദർശനത്തിനും അഭിപ്രായമറിയിച്ചതിനും നന്ദി.
തെരുവിന്റെ കവിയാണ്... തീയിൽ കുരുത്ത വാക്കുകളാണ് കവിതയിലൂടെ പുറത്തു വന്നത്... തെരുവിൽ വളർന്നു... തെരുവിൽ മരിച്ചു... സാംസ്കാരിക നായകരുടെ വേഷഭുഷാദികളൊന്നുമില്ല... നാട്യമില്ല... ജാഡകൾ തൊട്ടു നോക്കിയിട്ടില്ല... നമ്മുക്കെല്ലാവർക്കും സ്വന്തം കവി... ഒരു അന്യത ആരും ദർശിച്ചില്ല... ആർക്കും ആരുമാകാൻ സാധ്യമല്ല... അയ്യപ്പന് പകരം അയ്യപ്പൻ മാത്രം...
ReplyDelete