Thursday, May 27, 2021

An open letter to Kerala Govt. - മോട്ടോർ, ടാക്സി-ഓട്ടോ, ആംബുലൻസ് ജീവനക്കാർക്ക് കോവിഡ് വാക്‌സിനേഷൻ മുൻഗണന.

 
 കോവിഡ് രോഗം പടർന്നുപിടിക്കുമ്പോൾ എല്ലാവരും ആശങ്കയിലാണ്. അധികാരികൾ അവരുടെ കഴിവനുസരിച്ചു പ്രയത്നിക്കുന്നു. വാക്‌സിനേഷൻ കേരളത്തിൽ മറ്റെവിടത്തെയുംകാൾ കാര്യക്ഷമമായി നടക്കുന്നു എന്നറിയുന്നതിൽ സന്തോഷം. രോഗബാധയ്ക്കുള്ള സാധ്യത കുടുതലുള്ളവരെ- പ്രതിരോധശേഷികുറഞ്ഞ പ്രായക്കൂടുതലുള്ളവർ, മറ്റുരോഗങ്ങളുള്ളവർ, കൂടുതൽ ജനസമ്പർക്കമുള്ളവർ - വാക്‌സിനേറ്റ് ചെയ്യുന്നതിനായി മുൻഗണന കൊടുത്തു സർക്കാർ ഉത്തരവായിട്ടുണ്ട്. ഇത് അനുകരണീയമാണ്. അഭിനന്ദനീയവും. പൊതുജനങ്ങളുമായി ഇടപഴകുന്ന ആളുകൾക്ക് അവരുടെ ജോലി അനുസരിച്ച് മുൻ‌ഗണന നൽകുന്നത് വിലമതിക്കാനാവാത്തതാണ്. രണ്ട് സർക്കാർ ഉത്തരവുകൾ (1102/2021/H&FWD, 1114/2021/H&FWD) മിക്കവാറും എല്ലാ വിഭാഗങ്ങളും ഉൾക്കൊള്ളുന്നു. നന്നായി.

 എന്നാൽ അവശ്യം വേണ്ട രണ്ടു വിഭാഗങ്ങൾ ഉൾപ്പെട്ടുകണ്ടില്ല- 1. ആരോഗ്യപ്രവർത്തകർ - ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും 2. മോട്ടോർ, ടാക്സി-ഓട്ടോ, ആംബുലൻസ് ഡ്രൈവർമാർ. ആരോഗ്യപ്രവർത്തകർ സ്വാഭാവികമായി മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുമെന്നതിനാലും വാക്‌സിനേഷൻ എളുപ്പമാകുമെന്നതിനാലും എടുത്തുപറയാഞ്ഞതാണോയെന്നറിയില്ല. വിട്ടുപോയതെങ്കിൽ ഉടൻതന്നെ ഉൾപ്പെടുത്തണം. 

 എന്നാൽ രോഗി ഡോക്ടറെ കാണുന്നതിനു മുമ്പുതന്നെ സമ്പർക്കമുണ്ടാകുന്നത് അവരെ ആശുപത്രിലേക്കെത്തിക്കുന്ന ഓട്ടോ- ടാക്സി ജീവനക്കാരുമായാണ്. രോഗബാധിതനായ രോഗിയുടെ ആദ്യ സമ്പർക്കപ്പട്ടികയിൽ‌ ഉൾപ്പെടുന്നവർ. കോവിഡ് -19 അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള വിഭാഗത്തിൽ മോട്ടോർ ട്രാൻസ്പോർട്ട് (സ്വകാര്യബസുകൾ), ടാക്സി-ഓട്ടോ തൊഴിലാളികൾ എന്നിവർ ഉൾപ്പെടുന്നു. ദയവായി അവരെ സംരക്ഷിക്കുക. കാരണം: 
 1). എല്ലാദിവസവും പൊതുജനങ്ങളുമായി ഇടപഴകുന്നതിനാൽ രോഗം പിടിപെടാനും മറ്റുള്ളവരിലേക്കു അണുബാധ പകരാനും സാധ്യത കൂടുതലാണ്. 
2). ദൈനംദിന വേതനം ലഭിക്കുന്നതു കൊണ്ടു കുടുംബം പോറ്റുന്ന കുറഞ്ഞ വരുമാനക്കാർ. സാമൂഹ്യസുരക്ഷ ഏറ്റവും കുറഞ്ഞവരും.
 3). പലപ്പോഴും അയൽക്കാർക്കും നാട്ടുകാർക്കും വേണ്ടി കൂലി പോലും വാങ്ങാതെ ആത്മാർത്ഥത കാട്ടുന്നവർ. 
4). രോഗം ബാധിച്ചാൽ കുറഞ്ഞത് രണ്ടാഴ്ച നഷ്ടം, വരുമാനവും. സമൂഹത്തിനും കുടുംബത്തിനും വലിയ ഭാരമാണ്. 

 നിലവിൽ മുൻഗണനാ പട്ടികയിലുള്ള പല വിഭാഗങ്ങളും സർക്കാർ ജീവനക്കാരാണ്, സ്ഥിരമായ ജോലിയും വരുമാനവുമുള്ളവർ - ഒരു പരിധിവരെ സാമ്പത്തികമായും സാമൂഹികമായും സുരക്ഷിതർ. മഹാമാരിക്കെതിരെ പോരാടുന്ന അവർക്കു വേണ്ട സംരക്ഷണം ഒരുക്കുക തന്നെ വേണം. 
ഒപ്പം ഇവരെയെല്ലാം യഥാസമയം യഥാസ്ഥാനത്തെത്തിച്ചു സമൂഹത്തെ ചലനാത്മകമാക്കുന്നത് ഓട്ടോ-ടാക്സി ഗതാഗതവാഹനങ്ങളാണ്. അവരെയും തുല്യമായി പരിഗണിക്കുക തന്നെ വേണം.

Tuesday, May 11, 2021

മെട്രോമാൻ-മാതൃക വീണ്ടും Metroman-E Sreedharan കാലം തളർത്താത്ത കർമ്മയോഗി

 




മെട്രോമാൻ ഡോ. E. ശ്രീധരൻ, ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ അഭിമാനവും സ്വകാര്യാഹങ്കാരവുമാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പൊതുസേവനത്തിലേക്ക് രാഷ്ട്രീയപ്രവർത്തനത്തിലേക്കു  പ്രവേശിക്കുന്നു. അത് ഒരുപാട് സന്തോഷവും  തരുന്നു. കഴിവ്, സത്യസന്ധത, ഭരണ നൈപുണ്യം, പ്രവർത്തന മികവ് എന്നിവയ്‌ക്കായി അദ്ദേഹത്തിന് ഇനി ഒരു സർട്ടിഫിക്കറ്റ് ആവശ്യമില്ല. എഞ്ചിനീയറായും ദില്ലി മെട്രോ റെയിൽ‌വേ കോർപ്പറേഷൻ (D.M.R.C.) തലവനായുമൊക്കെ ഇത് തെളിയിച്ചതാണ്. ഇത്തരക്കാർ പലരും പൊതുപ്രവർത്തനത്തിനു തയ്യാറല്ല എന്നതാണ്  നമ്മൾ നിരന്തരം ആശങ്കപ്പെടുന്ന രാഷ്ട്രീയത്തിന്റെ തകർച്ചയുടെ ഒരു കാരണം. ഇതൊന്നും മനസിലാക്കാൻ കഴിയാത്ത, ചില കോമരങ്ങളാണ് അദ്ദേഹത്തിൻ്റെ പ്രായത്തെ പരിഹസിക്കുന്നത്.  നമുക്കവരോടു സഹതപിക്കാം.

 ഭരണം ലഭിക്കുകയാണെങ്കിൽ ശ്രീധരനെ മുഖ്യമന്ത്രിയാക്കുമെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ചില കേന്ദ്രങ്ങളിൽ നിന്നു വന്ന പ്രസ്താവനകൾ ആത്മാർത്ഥമാണോ "എന്തായാലും ജയിക്കില്ല അപ്പൊ കിടക്കട്ടെ ഒരു പ്രസ്താവന" എന്നൊരു തള്ളാണോ എന്നറിയില്ല. എന്തുതന്നെയായാലും, എല്ലാവിധത്തിലും അദ്ദേഹം അർഹനാണെന്ന് ആരും തർക്കിക്കുന്നില്ല.


ഗ്യാലറിയിലിരുന്നു കളികാണുകയും കമന്റടിക്കുകയും ചെയ്യുന്നതു പോലെ എളുപ്പമല്ല, കളത്തിലിറങ്ങിക്കളിക്കുന്നത്. അതിനു ധൈര്യം കാണിച്ച  ശ്രീ അരവിന്ദ് കെജ്‌രിവാളിനെപ്പോലുള്ളവരുടെ അനുഭവം, അതു സാക്ഷ്യപ്പെടുത്തുന്നു. എന്നാലും  ആത്മാർത്ഥതയും സത്യസന്ധതയും അടിസ്ഥാനമാക്കിയുള്ള പ്രയത്നത്തിന്റെ നേട്ടം നൂറു ശതമാനമല്ലെങ്കിലും ചെറുതല്ലെന്നും അദ്ദേഹത്തിന്റെ അനുഭവം പഠിപ്പിക്കുന്നുമുണ്ട്.


രാഷ്ട്രീയം എളുപ്പമുള്ള ജോലിയല്ല. വ്യക്തികൾ, സമൂഹം, ഭൂമി, പ്രകൃതി, സമയം, ഈ ദൈനംദിന പ്രശ്നങ്ങളും വികാരങ്ങളും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു മേഖലയാണിത്. എന്നിരുന്നാലും, മറ്റാരെക്കാളും നന്നായി കൈകാര്യം ചെയ്യാനുള്ള പക്വതയും നൈപുണ്യവും അദ്ദേഹത്തിനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

പാർട്ടിയോ സ്ഥാനമോ പരിഗണിക്കാതെ, താൻ മത്സരിക്കുന്ന നിയോജകമണ്ഡലത്തിൽ ഈ പോഴനു  വോട്ടുണ്ടെങ്കിൽ കണ്ണുംപൂട്ടി ചെയ്തേനേ. കാരണം അദ്ദേഹം വെറുമൊരു രാഷ്ട്രീയപ്പാർട്ടിയിൽ ഒതുക്കാൻ പറ്റുന്നയാളല്ല. അദ്ദേഹം  വിജയിക്കാനും രാജ്യത്തിനും ജനങ്ങൾക്കും  പ്രയോജനപ്പെടുന്നതും കാത്തിരിക്കുകയാണ്. പൊതുസേവനത്തിലേക്ക് പോകാനുള്ള തീരുമാനത്തെ സർവ്വത്മനാ  അഭിനന്ദിക്കുന്നു. ആത്മാർത്ഥതയും സത്യസന്ധതയും കഴിവും ഉള്ളവർക്ക് പ്രായം ഒരു സംഖ്യ മാത്രമാണ്. ഇതുപോലുള്ള മറ്റു പലർക്കും ഇതു പ്രചോദനമാകട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.

Covid-19: Vaccination and pregnant women. (കൊറോണക്കാലം- ഗർഭിണികളും വാക്സിനേഷനും.)

 

https://www.youtube.com/watch?v=ZNJTw0ng3IQ


കൊറോണക്കെതിരെയുള്ള വാക്സിനേഷൻ ലോകമെമ്പാടും നടന്നുവരികയാണ്. ഗർഭിണികൾ കുത്തിവെപ്പ് എടുത്തുകൊള്ളണം എന്ന് നിർബന്ധിക്കാറില്ല.  എന്തുകൊണ്ട്? അവർക്കതു സുരക്ഷിതമല്ലേ? ഇതാണ് ഇന്നത്തെ ചർച്ചാവിഷയം.

 ലോകാരോഗ്യസംഘടന, കോവിഡ്-19 വാക്സിനേഷനിൽ നിന്ന് ഗർഭിണികൾ ഉൾപ്പെടെ ആരെയും ഒഴിവാക്കിയിട്ടില്ല. എന്തെങ്കിലും സംശയം ഉള്ളവർക്ക് അവരുടെ ഡോക്ടറെ കൺസൾട്ട് ചെയ്തിട്ട് തീരുമാനമെടുക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഗർഭിണികളെ സാധാരണയായി ഒരു സങ്കീർണ വ്യക്തിത്വം (complex personality) ആയിട്ടാണ് വിലയിരുത്താറുള്ളത്. ഗർഭിണി ഒരാളല്ല രണ്ടുപേരാണ് എന്നതാണ് കാരണം. 'ഒന്നായ നിന്നെയിഹ രണ്ടെന്നു   കാണുമ്പോഴുള്ള ഇണ്ടൽ' ഇതാണ് പ്രശ്നം. ബുദ്ധിമുട്ട് ശാസ്ത്രത്തിനെക്കാൾ സമൂഹത്തിനാണ് . ശാസ്ത്രത്തിന് കൃത്യമായ ചില രീതികളും നടപ്പുമുണ്ട്. സമൂഹത്തിന് ഇതൊക്കെ വ്യത്യസ്തമാണ്. മൂല്യ സങ്കല്പങ്ങൾ ഉണ്ട്. മതങ്ങളും വിശ്വാസങ്ങളും ഒക്കെ കൂടിക്കുഴഞ്ഞ ധാർമികതയും ആണ് ഇതിൽ പ്രധാനം.  ശാസ്ത്രം കൈകാര്യം ചെയ്യുന്നത് മനുഷ്യരായതുകൊണ്ട്, നിർഭാഗ്യവശാൽ  പലപ്പോഴും അവർക്ക് സമൂഹത്തിന് വഴങ്ങിക്കൊടുക്കേണ്ടിവരും.

കൊറോണയുടെ ഉൾപ്പെടെയുള്ള വാക്സിനേഷനുകളെല്ലാം എല്ലാ മനുഷ്യർക്കും സുരക്ഷിതമാണെന്നതാണ് ശാസ്ത്രത്തിന്റെ വഴിയും ഉറപ്പും. എന്നാൽ ചില വിഭാഗങ്ങളിൽ ഇതിന് തെളിവും കണക്കും നിരത്താൻ ശാസ്ത്രത്തിന്റെ പക്കൽ വേണ്ടത്ര വിവരങ്ങളില്ലെന്നതാണ് പരിമിതി. അതിന് ഗവേഷണവും പഠനങ്ങളും പരീക്ഷണങ്ങളും നടക്കേണ്ടതുണ്ട്. എന്നാൽ  നമ്മുടെ സമൂഹം  ഗർഭിണികളിലും കുട്ടികളിലുമുള്ള പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും  പരിധി കല്പിച്ചിട്ടുണ്ട്. (ശാസ്ത്രത്തിനു വികാരങ്ങളില്ല, വസ്തുതകൾ മാത്രമേയുള്ളൂ അതാണതിൻ്റെ ബലവും).  കൊറോണയുടെ ഉൾപ്പെടെയുള്ള പല വാക്സിനുകളും ഇവരിൽ പരീക്ഷിച്ച് പഠനം നടത്താൻ അവസരം ഉണ്ടായിട്ടില്ല. അതിനാൽ തന്നെ കണക്കും തെളിവും നിരത്താനുമാവില്ല. ഇവയൊന്നും ദോഷമുണ്ടാക്കുന്നവയല്ല എന്ന പൊതുവായ ഉറപ്പ് ശാസ്ത്രത്തിനുണ്ട്. ഗർഭിണികളിലും അങ്ങനെതന്നെ.
 എങ്കിലും ശാസ്ത്രം വിശ്വാസത്തെക്കാളും നിഗമനത്തെക്കാളും സുരക്ഷിതത്വത്തിന് മുൻഗണന കൊടുക്കുന്നതു കൊണ്ടാണ് ചില വാക്സിനേഷനുകളിൽ നിന്ന് ചില വിഭാഗങ്ങളെ മാറ്റി നിർത്തുന്നത്. അര ശതമാനമെങ്കിലും  അപകട സാധ്യതയുണ്ടെങ്കിൽ പഠനത്തിലൂടെ തീർപ്പാക്കും വരെ അവരെ ഒഴിവാക്കുന്നു.

 വാക്സിനുകളുടെ നിർമ്മാണത്തിന് ശാസ്ത്രത്തിന് പല രീതികളുണ്ട്. രോഗകാരണമായ അണുക്കളെ നിർജീവമാക്കി അവയിലെ ചില അംശങ്ങൾ ഉൾപ്പെടുത്തി നിർമ്മിക്കുന്നതാണ് ഒരു രീതി. അവ ഏറ്റവും സുരക്ഷിതമായി ശരീരത്തിൽ പ്രവർത്തിക്കുന്നു. 
മറ്റൊരു രീതി, രോഗമുണ്ടാക്കാനുള്ള ശേഷി ഇല്ലാതാക്കിയ രോഗാണുക്കളെ ഉപയോഗപ്പെടുത്തിയുള്ള വാക്സിനുകളാണ്. വേറെയും പല രീതികളുണ്ട്. ഈ രണ്ടാമത് പറഞ്ഞ വിഭാഗത്തിലാണ് ശാസ്ത്രത്തിന് ചെറുതെങ്കിലും ആശങ്ക നിലനിൽക്കുന്നത്. പ്രയോഗതലത്തിൽ അല്ലെങ്കിലും സിദ്ധാന്തപരമായി ഇവ ഗർഭസ്ഥശിശുവിന് (ഭ്രൂണം) ജീവകോശങ്ങളുടെ ന്യൂക്ലിയസിൽ കടന്നാൽ പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതായി സംശയിക്കുന്നത്. അതു നടക്കില്ലെന്ന് ശാസ്ത്രലോകത്തിന് അറിയാമെങ്കിലും തെളിവുകളും കണക്കുകളും നിരത്താൻ കയ്യിലില്ല. പഠനം നടന്നിട്ടില്ല എന്നതാണ് കാരണം.  പഠനം നടത്താൻ സമൂഹം അനുവദിച്ചിട്ടില്ല. 
എന്നാലും എണ്ണത്തിൽ കുറവെങ്കിലും ചില കണക്കുകൾ ശാസ്ത്രത്തിൻ്റെ പക്കലുണ്ട്. 


ചിലയിടങ്ങളിൽ സമൂഹ വാക്സിനേഷനുകൾ നടന്നപ്പോൾ അറിയപ്പെടാതെ വന്നിട്ടുള്ള ചില ഗർഭിണികളിൽ വാക്സിനേഷൻ നടന്നിരുന്നു. അത്തരം കേസുകൾ തിരിച്ചറിഞ്ഞ് നടത്തിയിട്ടുള്ള പഠനങ്ങളിൽ  അമ്മമാർക്കോ കുഞ്ഞിനോ എന്തെങ്കിലും വിഷമം  ഉണ്ടായതായി കണ്ടെത്തിയിട്ടില്ല.  ഇങ്ങനെ മനഃപൂർവ്വമല്ലാതെ നടന്ന പരീക്ഷണ-പഠനങ്ങളിലാണ് ഇപ്പോൾ തെളിവുകളുള്ളത്. പ്രതീക്ഷയും. അവസരം കിട്ടിയാൽ ഗർഭിണികളിൽ ഉൾപ്പെടെ പരീക്ഷണം നടത്തി കൃത്യമായ വിവരങ്ങളോടെ സംശയം തീർത്തു കൊടുക്കാൻ ശാസ്ത്രലോകം തയ്യാറാണ്. നമ്മുടെ 'ധാർമികബോധം' അഥവാ 'മൂല്യബോധം' ഇനിയും ഇതനുവദിക്കാൻ മാത്രം വളർന്നിട്ടില്ല അല്ലെങ്കിൽ പാകപ്പെട്ടിട്ടില്ല എന്നു മാത്രം.

ചുരുക്കത്തിൽ വാക്സിനുകൾ എല്ലാം സുരക്ഷിതമാണ്. ഏതെങ്കിലും ഒന്നോ രണ്ടോ പേരുടെയോ ചെറുഗ്രൂപ്പിന്റെയോ ഊഹത്തിന്റെയോ ബോദ്ധ്യത്തിന്റെയോ  അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്നവയല്ല. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ശാസ്ത്രീയമായി തയ്യാറാക്കപ്പെടുന്നവയാണ്. ആശങ്കക്ക് അടിസ്ഥാനവുമില്ല. 
ലോകാരോഗ്യസംഘടന, കോവിഡ്-19 വാക്സിനേഷനിൽ നിന്ന് ഗർഭിണികൾ ഉൾപ്പെടെ ആരെയും ഒഴിവാക്കിയിട്ടില്ല. എന്തെങ്കിലും സംശയം ഉള്ളവർക്ക് അവരുടെ ഡോക്ടറെ കൺസൾട്ട് ചെയ്തിട്ട് തീരുമാനമെടുക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിലുള്ള സാഹചര്യം ആവശ്യപ്പെടുന്ന അടിയന്തര നടപടിക്ക് ശാസ്ത്രത്തിൻ്റെ മാർഗങ്ങളിലെ ഉറപ്പ് നൽകുന്ന പിൻബലം.

Sunday, January 3, 2021

പുതിയ കാർഷിക നിയമങ്ങൾ കടലിലെറിയണോ?

 

നിയമങ്ങളും നിലപാടുകളും സത്യസന്ധവും യുക്തിഭദ്രവും പുരോഗമനാത്മകവുമാകണം.നിയമങ്ങൾ കാലാനുസൃതമാക്കുക എന്നത് വളരെ സ്വാഭാവികമാണ്. പുരോഗമനം എന്നത് കേവലം അധരവ്യായാമം മാത്രമാകരുത്. പഴയ ചില കാർഷിക നിയമങ്ങളെ പുരോഗമനാത്മകമായി പരിഷ്കരിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത്.  കാർഷികനിയമം പരിഷ്കരിക്കുന്നത് എല്ലാവരുടെയും അജണ്ടയിലുണ്ടുതാനും.

എന്നാൽ എന്തിനേയും സംശയത്തോടെ കാണുന്നവർക്കും നിലവിലെ സാഹചര്യത്തിൽ നിന്ന് പുതിയതിലേക്ക് മാറാൻ പ്രയാസമുള്ള തൽസ്ഥിതി വാദികൾക്കും ഇത് ദഹിക്കുന്നില്ല. പ്രതിപക്ഷത്തുള്ളവർക്ക്  ഇത് വെറും രാഷ്ട്രീയം മാത്രമാണെന്നു പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല. നല്ല ഒരു അവസരം മുതലെടുക്കാനുള്ള ശ്രമം. ഭരിക്കുന്ന ഗവൺമെന്റിനു കിട്ടുന്ന അവസരത്തിലൊക്കെ 'പണി കൊടുക്കുക'യാണ് പ്രതിപക്ഷത്തിന്റെ പണി എന്നൊരു പൊതുവിശ്വാസം എങ്ങനെയോ ഉണ്ടായി വന്നിട്ടുണ്ട്. ആരും അതിനു പിന്നോട്ടല്ല.

പരീക്ഷണത്തിന് തയ്യാറായാൽ മാത്രമേ നേട്ടമുണ്ടാകുന്നുള്ളൂ. നിന്നിടത്തുനിന്ന് കാലിളക്കിയാൽ വീണുപോകുമെന്ന് ഭയക്കുന്നവർക്ക് മുൻപോട്ടുള്ള കുതിപ്പിന്റെ ആനുകൂല്യം ലഭിക്കുന്നില്ല. നേട്ടവും കോട്ടവും അനുഭവിച്ചറിയാൻ പരിശ്രമിക്കുക തന്നെ വേണം.
നിലവിലുള്ളത് ഒരു മാറ്റവുമില്ലാതെ അങ്ങനെതന്നെ തുടരട്ടെയെന്നു വാദിക്കുന്നത് വളരെ എളുപ്പമുള്ള പണിയാണ്. വ്യക്തിയുടേയും സമൂഹത്തിന്റേയും മനശാസ്ത്രവും ഇതിന് അനുഗുണമാണ്. ഈ തൽസ്ഥിതിവാദികൾ സമൂഹത്തെ പിന്നോട്ടു വലിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. നിർഭാഗ്യവശാൽ, ഈ നിലപാടും മുൻപറഞ്ഞ പ്രതിപക്ഷരാഷ്ട്രീയ നിലപാടും മുൻനിർത്തി നമ്മുടെ ഇടതുപക്ഷവും ഇതുതന്നെയാണ് ചെയ്തു വരുന്നത്. 

കാർഷിക വ്യവസായ രംഗങ്ങളിലെ യന്ത്രവൽക്കരണത്തെ എതിർക്കുക , ഓഫീസുകൾ ഉൾപ്പെടെയുള്ളയിടങ്ങളിലെ കമ്പ്യൂട്ടർവൽക്കരണം എതിർക്കുക, പ്രീഡിഗ്രി ബോർഡ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എതിർക്കുക-  ഒക്കെ ഈ പിന്തിരിപ്പൻ ചിന്താഗതിയുടെ പോയകാല ഉദാഹരണങ്ങൾ. ആർക്കെന്തു ലാഭം? സമൂഹത്തിന്റെ സമയനഷ്ടം, കുറെ പൊതുമുതൽ നഷ്ടം, അവസരങ്ങളുടെ നഷ്ടം. ഇവയൊന്നും സമരംമൂലം നടക്കാതെയിരുന്നില്ല. വൈകിയാണെങ്കിലും  സമരം ചെയ്തവരുൾപ്പെടെ എല്ലാവരും അതുൾക്കൊണ്ടു. പിന്നീടതിന്റെ വക്താക്കളും പ്രയോക്താക്കളുമായി. 

ഞങ്ങൾ ചെയ്താലത് ശരി; വേറെ ആരു ചെയ്താലും തെറ്റ്. ഇതാണ് എല്ലാ രാഷ്ട്രീയക്കാരുടെയും നയം. പക്ഷേ ഇതുമൂലം കേരളത്തിന്റെ കുതിപ്പിന് 10 വർഷമെങ്കിലും പിന്നോട്ടു വലിയേണ്ടിവന്നു. 
കേരളത്തിന്റെ തെക്കുവടക്കായി ഒരു സൂപ്പർ ഹൈവേക്ക് പ്ലാനിട്ടപ്പോൾ റോഡിന്റെ അപ്പുറവും ഇപ്പുറവുമായിപ്പോകുന്ന അയൽക്കാർക്ക് തമ്മിൽ കാണാനൊക്കാതെവരുമെന്നു കണ്ണീരൊഴുക്കിയ മനുഷ്യസ്നേഹശിരോമണികളുടെ നാടാണ് കേരളം. ആർക്കു ചേതം? ഇപ്പോഴും ഒരത്യാവശ്യക്കാരനു തിരുവനന്തപുരത്തുനിന്ന് കാസർകോടെത്താൻ ഒരു ദിവസമെടുക്കും. മറ്റു ദേശങ്ങളിലെ സഞ്ചാര വേഗത്തെക്കുറിച്ച് മൂക്കത്തു വിരൽ വയ്ക്കും. നമുക്കത് സാധിക്കുന്നില്ലല്ലോ എന്നു പരിതപിക്കും.

ഇവയുടെയൊക്കെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി ചേർക്കാനാണ് ഇപ്പോഴത്തെ കാർഷിക സമരത്തിനും സാധിച്ചേക്കുക.

പുരോഗതി വെറുതെയങ്ങു വന്നുകയറുന്നതല്ല.  ദീർഘദൃഷ്ടിയും പരിശ്രമവും മുതൽമുടക്കും ഇച്ഛാശക്തിയും ഉണ്ടായാൽ മാത്രം നേടാവുന്ന ഒന്നാണ്. 

നിയമങ്ങൾ പരിഷ്കരിക്കുക തന്നെ വേണം. ഒപ്പം അതിന്റെ പ്രയോജനം കർഷകരെ വേണ്ടരീതിയിൽ ബോധ്യപ്പെടുത്താൻ സർക്കാർ മുൻകൈയെടുക്കണം. താങ്ങുവില ഉറപ്പുവരുത്തണമെന്ന കർഷകരുടെ ആവശ്യം ന്യായമാണ്. അതിനുവേണ്ടി ആവശ്യമെങ്കിൽ നിയമനിർമ്മാണത്തിനു സർക്കാർ തയ്യാറാകണം. 

കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ഇടനിലക്കാർ ആണെങ്കിൽ അവരെ തെളിവുസഹിതം തുറന്നു കാട്ടണം. നിയമം പ്രാബല്യത്തിലാകട്ടെ. അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടോയെന്ന് കർഷകർ സ്വയം ബോധ്യപ്പെടട്ടെ. അടുത്ത ഏതാനും വർഷത്തേക്കെങ്കിലും ഒരു പരീക്ഷണത്തിന് തയ്യാറാകണം. നിയമം പരാജയമെന്നു കണ്ടാൽ ആവശ്യമായ മാറ്റം വരുത്താനും നമുക്ക് അവസരമുണ്ടല്ലോ.

കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനുള്ള സ്വാതന്ത്ര്യം, കോൺട്രാക്ട് കൃഷി, കച്ചവടക്കാർക്കുള്ള പ്രോത്സാഹനം തുടങ്ങിയവ സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെ. 

പുതിയ നിയമത്തിലെ വ്യവസ്ഥകൾ ഒരുതവണയെങ്കിലും വായിച്ചുനോക്കിയവർക്ക് അതു കണ്ണുമടച്ചുവേണ്ടെന്നുവയ്ക്കാൻ സാധിക്കില്ല. എതിർപ്പുകാരിൽ മിക്കവരും ഇതിനു മെനക്കെടാത്തവരാണ്.  ആശങ്കപ്പെടാനാണെങ്കിൽ ആർക്കും എപ്പോഴും ആകാം.

കർഷകർക്കു പ്രയോജനകരമായ ഒട്ടനവധി കാര്യങ്ങളതിലുണ്ട്. കോൺട്രാക്ട് കൃഷി പോലെ പലതും അല്പം അതിശയോക്തി കലർന്നതുമാണ്. നമ്മുടെ നാട്ടിൽ നിയമത്തിൻ്റെ കുഴപ്പം കൊണ്ടല്ല,അത് നടപ്പാക്കുന്നതിലെ ആത്മാർത്ഥതക്കുറവാണല്ലോ പലപ്പോഴും പ്രശ്നമുണ്ടാക്കുന്നത്. ഇവിടെയും  നിയമത്തിൽ പറയുന്നവ കുറെയെങ്കിലും നടപ്പിലാക്കിയാൽ അതിൻ്റെ പ്രയോജനം അവർക്കു ലഭിക്കതന്നെ ചെയ്യും. 

എന്നാൽ അവയേക്കാൾ ഏറെ ഊന്നൽ കൊടുക്കേണ്ട ഒന്ന്, കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ സ്വയം സംഭരിക്കാനുള്ള സ്റ്റോറേജ് സൗകര്യം ഏർപ്പെടുത്താൻ സർക്കാർ സഹായവും പ്രോത്സാഹനവും ചെയ്യേണ്ടതുണ്ട് എന്നതാണ്. തങ്ങളുടെ ഉൽപ്പന്നങ്ങൾ ശേഖരിച്ചുവച്ച് ആവശ്യത്തിനനുസരിച്ച് വിപണിയിൽ വിൽക്കാനുള്ള അവകാശവും സാഹചര്യവും ലഭിക്കുമ്പോഴാണ് കർഷകന് യഥാർത്ഥത്തിൽ നേട്ടമുണ്ടാവുക. ഇങ്ങനെ കമ്പോളത്തിന്റെ അസ്ഥിരതയെ മറികടക്കാൻ പര്യാപ്തമാകുമ്പോൾ പരസഹായമില്ലാതെയും ഇടനിലക്കാരുടെ ചൂഷണം ഭയക്കാതെയും അതിജീവിക്കാൻ അവർക്കു സാധിക്കും.

Friday, December 25, 2020

കർഷകരുടെ നന്മയ്ക്ക് ആദ്യം വേണ്ടതു സ്റ്റോറേജ് സൗകര്യം

 ഭാരതത്തിന്റെ തലസ്ഥാനനഗരിയിൽ കർഷകർ നടത്തുന്ന സമരം കൊടുമ്പിരിക്കൊള്ളുന്നു. പുതിയ കാർഷികനിയമങ്ങളെപ്പറ്റിയുള്ള ഗുണദോഷ ചർച്ചകൾ നടക്കുന്ന സമയവുമാണ്. എന്നാൽ അവയേക്കാൾ ഏറെ ഊന്നൽ കൊടുക്കേണ്ട ഒന്നുണ്ട് - പുതിയ കാർഷികനിയമത്തിൽ ഇല്ലാത്തതും ആവശ്യം ഉണ്ടാകേണ്ടതും.കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാനുള്ള  സ്റ്റോറേജ് സൗകര്യം ഒരുക്കുകയെന്നതാണത്. സർക്കാർ അതിനു സഹായവും പ്രോത്സാഹനവും ചെയ്യേണ്ടതുണ്ട്. 

ഭരണപക്ഷവും പ്രതിപക്ഷവും 'ഭാഗ്യവശാൽ' കർഷകരുടെ നേട്ടത്തിനുവേണ്ടിയാണു പ്രയത്നിക്കുന്നത്. അപ്പോൾ അവർക്കു നഷ്ടമുണ്ടാകുന്നതെവിടെയെന്നാണു ആദ്യം കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതും. ഭാഗ്യവശാൽ നമുക്കതറിയാം. കാര്ഷികോല്പന്നങ്ങൾ വിൽക്കുമ്പോൾ വേണ്ടത്ര വിലകിട്ടാത്തതാണു പ്രശ്നം. വിളവെടുപ്പുകാലം എന്നും വിലക്കുറവിന്റെ കാലവുമാണ്. സൂക്ഷിച്ചുവയ്ക്കാൻ സൗകര്യമില്ലാത്തതുകൊണ്ടും തത്കാലത്തെ അത്യാവശ്യങ്ങൾ നിറവേറ്റാനും കിട്ടുന്ന വിലയ്ക്കു വിറ്റുതുലയ്ക്കേണ്ടിവരുന്നു.

 തങ്ങളുടെ ഉൽപ്പന്നങ്ങൾ ശേഖരിച്ചുവച്ച് ആവശ്യത്തിനനുസരിച്ച് വിപണിയിൽ വിൽക്കാനുള്ള അവകാശവും സാഹചര്യവും ലഭിക്കുമ്പോഴാണ് കർഷകന് യഥാർത്ഥത്തിൽ നേട്ടമുണ്ടാവുക. ഇങ്ങനെ കമ്പോളത്തിന്റെ അസ്ഥിരതയെ മറികടക്കാൻ പര്യാപ്തമാകുമ്പോൾ പരസഹായമില്ലാതെയും ഇടനിലക്കാരുടെ ചൂഷണം ഭയക്കാതെയും അതിജീവിക്കാൻ അവർക്കു സാധിക്കും. അതിനുള്ള ഉപാധികളും ചട്ടങ്ങളും ഇതേ നിയമത്തിൽ ഉൾപ്പെടുത്താനുള്ള സദ്ബുദ്ധി എല്ലാവർക്കും ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നു.

സമരക്കാരുടെയും അവർക്കൊപ്പമുള്ളവരുടെയും ആദ്യത്തെ ആവശ്യം ഇതാകേണ്ടിയിരുന്നു. ഇനിയും വൈകിയിട്ടില്ല.

Thursday, December 24, 2020


 സുഗതകുമാരി- ഒരു ആദർശത്തിനു പേർ


ആളുകൂടാതെ ആരവമില്ലാതെയൊര-
മ്പലമണിയുടെ താരനാദം നിലച്ചൂ...
അനുപമസ്നേഹം വഴിഞ്ഞൊരമ്മയ്ക്കാ-
യന്തിപ്പുഴയോരത്തു ഞാനശ്രുപുഷ്പാഞ്ജലിയേകിടട്ടെ...! 

പുല്ലിനെ പൂക്കളെ പുഴകളെ പൂമ്പാറ്റയെ
പൂവാംകുരുന്നിനെ പൂക്കാമരങ്ങളെ 
ഉയരുമക്കുന്നിനെ പുൽകും വനങ്ങളെ
ഉണ്ണിക്കുരുന്നിനെ ഊട്ടുന്നൊരമ്മയെ
ഉണ്ണാതുറങ്ങാതെ കാത്തുപോന്നിത്രനാൾ 

അവനവന്നായിട്ടു നേരമില്ലാത്തോർ നാം
ആരാനു വേണ്ടിയിന്നന്നംവെടിയുമോ?
അന്യർക്കുവേണ്ടിയീ'യന്തപ്പിരാന്തു'കൾ
ഇനിയാരിതൊക്കെയും ചുമലിലേറ്റീടുവാൻ? 

ലോകമേ തറവാടെന്നോരോ ദിനത്തിലും
ഓർത്തുമോരാതെയും മാതൃക തീർത്തൊരാൾ
മാനവസ്നേഹത്താൽ വിളങ്ങിയ മാതൃവാത്സല്യമേ
മനസ്സു വിങ്ങിയും മിഴികൾ തിങ്ങിയുമരുളുന്നു ശാന്തി.. ശാന്തി.. ശാന്തി...!

Saturday, December 12, 2020

ഉളുപ്പുണ്ടോ സർക്കാരേ ? ഞങ്ങടെ കേസ് വേറാരും അന്വേഷിക്കേണ്ടാ പോലും



ഉളുപ്പുണ്ടോ സർക്കാരേ ? ഞങ്ങടെ കേസ് വേറാരും അന്വേഷിക്കേണ്ടാ പോലും

ഒരു കൊലപാതക കേസ് അന്വേഷിക്കാൻ മറ്റൊരാൾ വേണ്ടേ വേണ്ട എന്ന വിചിത്രമായ നിലപാടിലെ ഏനക്കേടിൽ നിന്നു പറഞ്ഞുപോകുന്നതാണ്. ഒന്നും തോന്നരുത്. അഥവാ തോന്നുന്നെങ്കിൽ അല്പം ഉളുപ്പ് മാത്രം.

 കേരളത്തിലെ ഇപ്പോഴത്തെ സർക്കാർ അടുത്ത കാലത്തെ സർക്കാറുകളെ അപേക്ഷിച്ച് കാര്യക്ഷമമായി പ്രവർത്തിച്ച് വന്നതാണെന്നതിൽ തർക്കമില്ല.  എന്നാൽ എല്ലാം ശരിയായിട്ടുമില്ല. അത്തരം ശരികേടുകളിൽ വലിയ ഒന്നാണ് പെരിയയിലെ കൊലക്കേസ്. കൃപേഷ്, ശരത് ലാൽ എന്ന രണ്ട് യുവാക്കളെ കൊലചെയ്തത് സിബിഐ അന്വേഷിക്കേണ്ട എന്ന വാദം സാമാന്യബോധമുള്ള ആർക്കും ദഹിക്കുന്ന ഒന്നല്ല. അതിന്റെ കാരണവും സുവ്യക്തമാണ്- പ്രതിസ്ഥാനത്ത് കേൾക്കുന്ന പേരുകൾ സിപിഎം പ്രവർത്തകരുടേതാണ്.

ഒരു ജനാധിപത്യ സർക്കാർ പ്രവർത്തിക്കേണ്ടത് കൊടിയുടെ നിറം നോക്കിയല്ല, പൊതു ജനഹിതം നോക്കിയാണ് എന്നതിൽ ആർക്കും തർക്കം ഉണ്ടാകാനിടയില്ല. പാർട്ടിയുടേയോ മുന്നണിയുടെയോ ഒക്കെ പേരിൽ മത്സരിച്ചു ജയിക്കുന്നവർക്ക് പോലും കിട്ടുന്ന വോട്ടുകൾ ചിഹ്നമോ കൊടിയോ മാത്രം നോക്കിയല്ലെന്ന് സാമാന്യ ബോധമുള്ളവർക്കൊക്കെയറിയാം.  അപ്പോൾ സർക്കാരിന്റെ തീരുമാനങ്ങളിലും ഈ കൊടി നിറം കടന്നു വരാൻ പാടില്ലാത്തതാണ്. പാർട്ടിയുടെയും മുന്നണിയുടെയും നയപരിപാടികൾ സർക്കാരിന്റെയും നയമായേക്കാം. അപ്പോഴും പൊതുജനഹിതത്തിനാണ് മുൻഗണന. 

ജനപ്രിയമായത് എല്ലാം ജനഹിതം ആകില്ലെന്ന സൂക്ഷ്മചിന്തയുമുണ്ടാകണം. ഈ വ്യത്യാസം തിരിച്ചറിയുന്നവർ അധികമില്ല എന്നതാണ് നമ്മുടെ ദുര്യോഗവും. 

ഏത് തീരുമാനം എടുക്കുമ്പോഴും സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവന് പ്രയോജനം ഉണ്ടോ എന്നാണ് നോക്കേണ്ടത് എന്ന് പറഞ്ഞത് ഗാന്ധിജിയാണ്. ഗാന്ധിജി, മാർക്സ്, ലെനിൻ എന്നിവരുടെ ഒന്നുമല്ല കൊടിസുനി, കുഞ്ഞനന്തൻ, പീതാംബരൻ തുടങ്ങിയവരുടെ വാക്കുകൾ വേദവാക്യമാകുന്നതിന്റെ വല്ലായ്മയാണ് ഇന്ന് സർക്കാർ നേരിടുന്നത്.

ഇതൊന്നും ശരിയല്ലെന്നും ഇങ്ങനെയല്ല വേണ്ടതെന്നും പറയാനുള്ള  തിരിച്ചറിവും വിവേകവും നട്ടെല്ലുമുള്ളവർ പാർട്ടിയിൽ ഇല്ലാത്തതാണോ പറഞ്ഞിട്ടും കേൾക്കാൻ തലപ്പത്തുള്ളവർ കൂട്ടാക്കാത്തതാണോ എന്ന് വ്യക്തമല്ല.

ഒന്നു പറയാം നികുതിപ്പണം എടുത്ത് കൊലയാളികൾക്ക് കൂടൊരുക്കുന്നത് അങ്ങേയറ്റം കുറ്റകരമാണ്. ഇടതുമുന്നണിയിലെ ചേട്ടന്മാർക്ക് അതിനുള്ള വിവേകവും വെളിവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ( അതുണ്ടാകുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ വിശ്വാസം പോരാ 😞)
കൊലപാതക രാഷ്ട്രീയം പാർട്ടി വളർത്താനുള്ള ഉപകരണമായി ഇത്രയും നാൾ കൊണ്ടുനടന്നു. എന്നാൽ ഇപ്പോൾ നേരം വെളുത്തു. കാലം മാറി; കഥ മാറി. പാണ്ടൻ നായുടെ പല്ലിന് ശൗര്യം (കൃത്യമായി പറഞ്ഞാൽ 'ഒത്തുകളി') പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന് ടിപിവധം, സുഹൈൽ വധം, ഇപ്പോൾ പെരിയയിലെ കൊലകൾ ഇവയിലൂടെ സിപിഎം നേതൃത്വവും കുഴലൂത്തുകാരും മനസ്സിലാക്കണം. എല്ലാത്തിനും അതിന്റെതായ  സമയം ഉണ്ടെന്ന് നാടോടിക്കാറ്റിലെ വിജയനും ദാസനും മനസ്സിലാക്കിയിരുന്നു. 

 നാടോടുമ്പോൾ  നടുവിലൂടെ ഓടിയില്ലെങ്കിലും അരികിലൂടെ എങ്കിലും ഓടാൻ സമയം അതിക്രമിച്ചിരിക്കുന്നു എന്ന്  ഈ പാർട്ടിയിലെ വിജയൻമാരും ദാസന്മാരും മനസ്സിലാക്കിയാൽ നന്ന്. തെരഞ്ഞെടുപ്പ് വരുന്നു. ഈ സർക്കാർ ഒരിക്കൽകൂടി ഭരിക്കണം  എന്ന ആഗ്രഹം കൊണ്ടാണ്.

Friday, September 18, 2020

പ്രസംഗം പോലെ എളുപ്പമല്ല സഖാവേ പ്രവൃത്തി

 

സഖാവ് എം സ്വരാജ് എംഎൽഎയുടെ പണ്ഡിതോചിതമായ രാമായണപ്രഭാഷണം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേതത്തിൽ.

😀ഹ...ഹ...അടിപൊളി!

 സഖാവ് എം. സ്വരാജ് വിവരമുള്ള നേതാവാണ്. 'പാടത്തെ പണിക്ക് വരമ്പത്ത് കൂലി' എന്ന് പരസ്യമായി പ്രഖ്യാപിച്ച ബഡാ നേതാവിന്റെ പാർട്ടിയിലെ അത്ര ഛോട്ടാ അല്ലാത്ത കാര്യവിവരം ഉള്ള ആൾ. ഉള്ളത് ഉള്ളതുപോലെ പറയും. "രാമായണം വളരെ മഹത്തായ കൃതിയാണ്. അതിന്റെ കാതലായ സന്ദേശം തന്നെ അഹിംസയും അക്രമരാഹിത്യവുമാണ്. (നിങ്ങൾ രാമായണം വായിക്കുന്ന ഭക്തശിരോമണികൾ) എല്ലാവരും അതുൾക്കൊണ്ട് ജീവിക്കണം." ഇതു വാച്യാർത്ഥം. 

ഇനി ഇതിന്റെ വ്യംഗ്യാർത്ഥം- (ദോഷം പറയരുതല്ലോ; സാഹിത്യം, കല, ഭാവന ഇതൊക്കെ വെച്ചിട്ടേ നമ്മൾ എന്തും ചെയ്യാറുള്ളൂ.)- 

"ഞങ്ങൾ, പാർട്ടിക്കാരുടെ കാര്യം ഇതിൽ പെടില്ല. നമ്മൾ രാമായണം വായിക്കാറില്ല; ഭക്തന്മാരും അല്ല. നമുക്ക് നമ്മുടെ വഴി. മണിപ്രവാളം കുഴപ്പമില്ല. അർത്ഥം കൃത്യം കൃത്യമായി മനസ്സിലാകും. 'അമ്പത്തൊന്നക്ഷരാളീകലിത തനുലതേ വേദമാകുന്ന ശാഖിക്കൊമ്പത്ത്' എന്ന് തുടങ്ങുന്ന പദ്യം നമുക്ക് കഴിയും വിധം ഒക്കെ ഉപയോഗിക്കാൻ ശ്രമിക്കാറുണ്ട്. (അമ്പത്തൊന്ന് - കുറഞ്ഞു പോകാതിരിക്കാൻ ഒന്നുകൂടെ കൂട്ടി 52 വെട്ട് - ക്ലാസ് മുറിയിൽ അക്ഷരം പഠിപ്പിക്കുന്ന ആളായാലും കലി തീരുന്നതുവരെ. വേദത്തിൽ ചേർന്നവനെന്നോ ശാഖയിൽ പോകുന്നവനെന്നോ വ്യത്യാസമില്ല. മീനീംഗ് സിമ്പിൾ!) പിന്നെ കല, അത് നമ്മൾ മൊത്തമായി എടുത്തു. മാത്രമല്ല നമ്മുടെ വകയായി ചില വള്ളിപുള്ളി കൂട്ടിച്ചേർത്തു പരിപാടി നടത്തുന്നു. അപ്പോൾ വാക്കുമാറി പോകുന്നെങ്കിൽ നമ്മുടെ കുറ്റമല്ല. ടി പി ചന്ദ്രശേഖരനും രമച്ചേച്ചിക്കും ജയകൃഷ്ണൻ മാഷ്ക്കും പിന്നെ നാട്ടാർക്കൊക്കെയും നമ്മുടെ 'കലാ'വാസന ക്ലിയറായി."


ഭാവനയാകട്ടെ പരന്നൊഴുകും. അണികളൊക്കെ അതിന്റെ അയ്യരുകളി ആശാന്മാർ. പക്ഷേ ഉത്തരം മുട്ടണം. ഭാവന അപ്പോഴാണ് സാഹിത്യപദസഞ്ചയങ്ങളുടെ കൊടുങ്ങല്ലൂർ പെരുക്കം നടത്തുന്നത്. 'മണിപ്രവാള'കൃതികൾ ആണ് പ്രിയം. സോഷ്യൽമീഡിയയിലും ഇൻറർനെറ്റിലുമാണ് ഇതിന്റെ ആൽത്തറ മേളം. അപ്പുറത്തുള്ളവന്റെ/വളുടെയും അപ്പന്റെയും അപ്പൂപ്പന്റെയും മാത്രമല്ല, വീട്ടിലെ കുഞ്ഞുകുട്ടിപരാധീനങ്ങളുടെ വരെ കണ്ണുപൊട്ടിക്കുന്ന സാഹിത്യ കലാഭാവന. "അസഹിഷ്ണുത' കൊണ്ടൊന്നുമല്ല കേട്ടോ, അത് സംഘികൾക്ക് മാത്രമുണ്ടാകുന്ന ഒരുതരം വൃത്തികെട്ട രോഗമാണ്.


തീരെ നിവൃത്തിയില്ലാത്ത ഇടങ്ങളിൽ, അതായത് നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടാത്ത സ്ഥലങ്ങളിൽ ( ഏഷ്യാനെറ്റ് പോലെ) ഒപ്പം പ്രയോഗിക്കുന്ന ഒന്നാണ് ബഹിഷ്കരണം. 'ഉത്തരം മുട്ടുമ്പോൾ തടിയൂരി പോരുക' എന്നും പറയാം. പണ്ട് നിത്യഹരിത 'സരിത'കാലം നമ്മൾ കൈകൊട്ടിയാർത്ത് ആഘോഷിച്ചവരാണ്. പക്ഷേ ഇന്ന് അതൊന്നും 'സ്വപ്നം' കാണാൻ പോലും ശിവ! 'ശിവ! ശങ്കി'ക്കേണ്ടിയിരിക്കുന്നു.

എന്നാലും ഉള്ള കാര്യം തുറന്നു പറയും, "രാമായണം വളരെ മഹത്തായ കൃതിയാണ്. അഹിംസയും അക്രമരാഹിത്യവുമാണ് അതിന്റെ കാതലായ സന്ദേശം..!"

അടിപൊളി...!! 😀


(അന്തിപ്പോഴൻ)

Tuesday, July 14, 2020

ശ്രീ. വിദ്യാധരൻ ഐവർകാല - കാലം മറയ്ക്കാത്ത കലോപാസകൻ !

മേളപ്പെരുമയുറവുകൊണ്ട വാദ്യക്കാരൻ, നടനമർമ്മം കണ്ടറിഞ്ഞ നാടകപ്രവർത്തകൻ, അനുഷ്ഠാനകലകളിൽ നിഷ്ഠ തെറ്റാത്ത നാടൻകലാകോവിദൻ, വരകലയിൽ വർണ്ണമേളം തീർക്കുന്ന ചിത്രകാരൻ, മുത്തുക്കുടയും നെറ്റിപ്പട്ടവും മുതൽ പരബ്രഹ്മസ്വരൂപമായ ദൈവത്തിടമ്പു വരെ വാർത്തെടുക്കുന്ന വരേണ്യൻ, ഭാവലോകത്തിന് വാങ്മയ ചിത്രങ്ങളൊരുക്കുന്ന പാട്ടെഴുത്തുകാരൻ- ഇങ്ങനെ സരസ്വതീദേവിയുടെ സവിശേഷാനുഗ്രഹത്തിന് പാത്രമായ വിദ്യാധരൻ മാഷിന്റെ വിശേഷണങ്ങൾ പലതാണ്. സർവ്വഥാ ഒരു സകലകലാവല്ലഭൻ! പിന്നെ, ഇടതുപക്ഷ സഹയാത്രികനും.

ഇപ്പറഞ്ഞതൊന്നുമല്ലാതിരുന്നിട്ടും ഈയുള്ളവനും അദ്ദേഹത്തിന്റെ പരിചയ വലയത്തിലേക്ക് വന്നുപെടുകയായിരുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനവും അനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങളുമാണ് എന്നെ വൈകിയെങ്കിലും കൊണ്ടെത്തിച്ചത്. ഏറെനാളൊന്നും ഒത്തു പ്രവർത്തിക്കാൻ ഇടയായില്ലെങ്കിലും പരസ്പരം സ്നേഹ ബഹുമാനങ്ങളുടെ ഒരു മൂർത്ത ബന്ധനം തന്നെ ഉരുവായിക്കഴിഞ്ഞിരുന്നു. അതിനിടയിൽ കുറച്ചു നാളെങ്കിലും ചെണ്ടമേളം അഭ്യസനത്തിൽ ഗുരു സ്ഥാനത്ത് നിർത്താൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ഇവനു വന്നുപെട്ട ഒരു സൈക്കിൾ അപകടത്തോടെയാണ് ആ ഗുരുശിഷ്യ ബന്ധത്തിന് ഒരു താൽക്കാലിക വിരാമം ഇടേണ്ടി വന്നത്. പിന്നെ ജീവിതത്തിന്റെ കൈവഴികൾ പലതായി പിരിഞ്ഞു. എങ്കിലും അളവറ്റ മനുഷ്യ സ്നേഹത്തിന്റെയും സമഭാവനയുടെയും പ്രകാശം ജ്വലിച്ചു തന്നെ നിന്നു.

പ്രതിഭാപ്പെരുക്കത്തിന്റെ ഒരു ആറാട്ടുത്സവമായിരുന്നു വിദ്യാധരൻ മാഷ്. എന്നാൽ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ലാളിത്യവും വിനയവും മൂലം അദ്ദേഹത്തിന്റെ മഹത്വം സ്വന്തം നാട്ടുകാർ വേണ്ടത്ര തിരിച്ചറിയുന്നതിനിടയായിട്ടുണ്ടോ എന്ന് സംശയം. മാത്രമല്ല തൊലിനിറം നോക്കി വിലയിടുന്ന രീതി നമുക്കിനിയും തൂത്തുകളയാനായിട്ടില്ലെന്നതും ലജ്ജാകരം തന്നെ.

എങ്കിലും ഐവർകാലയെന്ന തന്റെ നാട്ടുമ്പുറത്തിലും അതിനു പരിസരത്തുമുള്ള കലാവാസനയുള്ള ചെറുപ്പക്കാരെ ഒത്തു ചേർത്ത് 'ചങ്ങാത്തം' എന്ന ഒരു കൂട്ടായ്മ തുടങ്ങിവച്ചു. നെഹ്റു യുവകേന്ദ്ര തുടങ്ങിയ സർക്കാർ ഏജൻസികളിലൂടെ സഹായങ്ങൾ ഏകോപിപ്പിച്ച് അവരുടെ കലാവൈഭവം തേച്ചുമിനുക്കി എടുക്കാനുള്ള ആ പരിശ്രമം പാതിവഴിയാക്കിയാണ് അദ്ദേഹം കടന്നുപോകുന്നത്. ഒരു കൊല്ലം മുമ്പുള്ള വെക്കേഷൻകാലത്തെ കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ആഹ്ളാദത്തോടെ സംസാരിച്ചിരുന്നു. അടുത്തകൊല്ലം എത്തുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ ഫലങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചാണ് അന്നു പിരിഞ്ഞത്. ഇവനാൽ കഴിയുന്ന സപ്പോർട്ടും വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അത് അവസാനത്തെ കൂടിക്കാഴ്ചയാകുമെന്ന് കരുതിയില്ല.

കൊല്ലം നീരാവിൽ 'പ്രകാശ് കലാകേന്ദ്ര'ത്തിന്റെയും കടമ്പനാട് നിലയ്ക്കൽ 'മനീഷ' കലാകേന്ദ്രത്തിന്റെയും പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്.

സ്വാർത്ഥത ലവലേശം പ്രകടിപ്പിച്ചിട്ടില്ലാത്ത മാഷ് സ്വതവേ ഊർജ്ജസ്വലനായിരുന്നെങ്കിലും പ്രമേഹരോഗത്തിന്റെ അസ്കിത കലശലായി ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഒപ്പം സ്വന്തം ആരോഗ്യകാര്യങ്ങളിലെ ഉപേക്ഷയും കൊറോണക്കാലത്തെ അടച്ചിരിപ്പും ആരോഗ്യം വഷളാക്കിയിരിക്കാം.

ഭൗതികജീവിതത്തിന്റെ പ്രൗഢിയും സമ്പത്തുമൊന്നും അദ്ദേഹത്തെ തെല്ലും ആകർഷിച്ചതായി തോന്നിയിട്ടില്ല. ജീവിക്കാനാവശ്യമായ വരുമാനമേ അദ്ദേഹം തേടിയുള്ളൂ. സമ്പാദ്യത്തിനു തെല്ലുമാഗ്രഹിച്ചില്ല. ജീവിതം തന്നെ കലയ്ക്കുവേണ്ടിയായപ്പോൾ കലയാകട്ടെ കാലയാപനം നടത്തിക്കൊടുത്തുകൊണ്ടുമിരുന്നു. തന്റെ പ്രതിഭയ്ക്ക് പരസ്യം ആഗ്രഹിക്കാത്ത അദ്ദേഹത്തിന്റെ നിഷ്കളങ്കനിലപാടുകളാണ് നാടുമുഴുവൻ കൊണ്ടാടേണ്ട ഈ കലാകാരനെ പരിമിതാതിരുകൾക്കുള്ളിൽ ഒതുക്കിക്കളഞ്ഞത്.

ഉള്ളതുകൊണ്ട് ആത്മാവിൽ തൊട്ട് സന്തോഷത്തോടെ ജീവിതം നയിച്ച ഒരു അവധൂതനാണ് അദ്ദേഹമെന്ന് ഓർത്തു പോകാറുണ്ട്. എന്നാൽ ആധുനികകാലത്ത് കുടുംബസ്ഥനായ ഒരാൾ സമ്പാദ്യത്തിന്റെ പ്രാധാന്യം ഓർത്തു വയ്ക്കേണ്ടതാണെന്ന് തെല്ലു നിരാശയോടെ അദ്ദേഹത്തിന്റെ കാര്യത്തിൽ പറയാതെ വയ്യ. ആ പ്രതിഭയുടെ തിരിനാളം മിടുക്കിയായ മകളിലൂടെ തുടർന്നും പ്രകാശിക്കുമെന്ന പ്രതീക്ഷയും നയിച്ചിരിക്കാം. ഏകമകൾ അഭിജ ചിത്രകലാ വിദ്യയിൽ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന കലാകാരിയാണ്. മാവേലിക്കര രവിവർമ്മ കോളേജിൽ ചിത്രകലയിലെ ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയും.

ആരോടും പരിഭവമില്ലാതെ, ഒരിക്കലും മുഖം കറുപ്പിക്കാതെ അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കാതെ അദ്ദേഹം ജീവിച്ചു കടന്നുപോയി. കലയോടുള്ള അർപ്പണബോധവും ലാളിത്യവും പ്രതിഭാവിലാസവും ആസ്വാദകരുടെയും സുഹൃത്തുക്കളുടെയും ഓർമ്മകളിൽ തെളിഞ്ഞു തന്നെ നിൽക്കും.

അന്തിപ്പോഴൻ
13-07-2020
Youtube Links:-
വിദ്യാധരൻ മാഷ് രചിച്ച സുന്ദരമായ ഒരു പരിസ്ഥിതിഗാനം

വിദ്യാധരൻ മാഷ് രചിച്ച കോവിഡ് ഗാനം- 'ഭൗമഭൂതം'

Sunday, May 31, 2020

Dr. Jacob Thomas IPS, അങ്ങേയ്ക്ക് A big salute....!!


ഏറെ രോഷത്തോടെയും അതിലേറെ വേദനയോടെയുമാണ് ഇവ പോസ്റ്റു ചെയ്യേണ്ടിവരുന്നത്.  ചില കാര്യങ്ങൾ ഏറ്റവും നന്നായി ചെയ്യുന്ന ഒരു സർക്കാരിന് മറ്റുചിലത് ഏറ്റവും വഷളാക്കാനും സാധിക്കുന്നു എന്നതിന്റെ വേദനയാണ്.

കേരളത്തിൽ സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കും പേരുകേട്ട രണ്ട് ഉദ്യോഗസ്ഥരോടുള്ള പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരവും നിന്ദ്യവുമാണ്. ഡിജിപി മാരായ ടി പി സെൻകുമാർ, ഡോ. ജേക്കബ് തോമസ് എന്നിവർ ചെയ്ത കുറ്റം എന്താണെന്ന് ഇതുവരെയും സാധാരണ ജനത്തിന് പിടികിട്ടിയിട്ടില്ല. ശ്രീ സെൻകുമാറിന്റെ ഇപ്പോഴത്തെ രാഷ്ട്രീയത്തോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ പോലും ഔദ്യോഗിക സ്ഥാനത്തിരുന്ന കാലമത്രയും ക്ലീൻ ഇമേജ് നിലനിർത്തിയ ആളായിരുന്നു. അദ്ദേഹത്തോടും ഇപ്പോൾ ഡോക്ടർ ജേക്കബ് തോമസ് നോടും കാട്ടിയ 'മൂക്കറുപ്പ്' എന്തിനായിരുന്നു എന്ന് ഇനിയും ആരെങ്കിലും വിശദമാക്കേണ്ടിയിരിക്കുന്നു.

അനീതിക്ക് അറിഞ്ഞു കൊണ്ട് സഖാവ് പിണറായി വിജയൻ കൂട്ടുനിൽക്കും എന്ന് വിചാരിക്കാൻ കാരണങ്ങളില്ല.
ഉദ്യോഗസ്ഥർക്കിടയിലെ ഈഗോയും തൊഴുത്തിൽകുത്തും പരസ്യമായ യാഥാർത്ഥ്യമാണ്. എന്തുമാകട്ടെ, അതിൽ ഇടപെട്ട് സ്വന്തം പുര നാറ്റിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ചിലപ്പോൾ തോന്നും. അതല്ല, പഴയ ചില മൂരാച്ചിക്കാരണവന്മാരുടെ ദുർവാശി നടത്തലാണ് എന്ന് മറ്റു ചിലപ്പോൾ തോന്നും. തൻകാര്യം നടക്കാത്ത ചില 'ചിറ്റപ്പൻ'മാരുടെ കുത്തിത്തിരിപ്പ് ആണോ എന്നും സംശയമുണ്ട്. എന്തായാലും സാധാരണ ജനത്തിന്റെ വിശ്വാസത്തിൽ വിഷം കലക്കാൻ പോന്ന കാര്യങ്ങളാണ് നടന്നുവരുന്നത്.

കൊലപാതകവും ബലാത്സംഗവും കയ്യേറ്റവും അടക്കം അക്ഷന്തവ്യമായ കുറ്റങ്ങൾ ചെയ്ത 59 പേരെങ്കിലും സർവീസിൽ ഉന്നത സ്ഥാനത്ത് ഇരിക്കുന്നു എന്ന് സർക്കാർ തന്നെ വർഷങ്ങൾക്ക് മുന്നേ സമ്മതിച്ചിട്ടുള്ളതാണ്. ഇവർക്കെതിരെ എന്തെങ്കിലും കാര്യമായ നടപടി നാളിതുവരെ ഉണ്ടായതായി അറിവില്ല. അപ്പോഴാണ് ഒരു പുസ്തകം എഴുതിയതിന്റെ പേരിൽ സത്യസന്ധനെന്നു പേരുകേട്ട ഒരു ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ ഇപ്പോൾ അനുമതി കൊടുത്തിരിക്കുന്നത്. 'നാണമില്ലേ?'എന്ന് എത്ര തവണയാണ് ചോദിക്കുക..?

ഡോക്ടർ ജേക്കബ് തോമസ് ഏറ്റവും മര്യാദയോടെയും ഉചിതമായും നടത്തിയ പ്രതികരണം ചിന്തനീയമാണ്. (അവധിയായിട്ടും ഒഫിഷ്യൽ ജീവിതത്തിലെ  അവസാനദിവസം ഓഫിസിൽ ഉറങ്ങിയുണർന്ന ചിത്രം ഷെയർ ചെയ്തത് ). എന്നാൽ അദ്ദേഹത്തിന് സൈബറിടത്തിൽ തെറിവിളികൾ കൊണ്ട് അഭിഷേകം ചെയ്യുന്ന ഊച്ചാളി പീസുകൾ തീർച്ചയായും ഉണ്ടാവും. സാരമില്ല.
ആളെണ്ണം കുറവാകും, എന്നാലും ഇതുവരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകൾക്ക് അന്തിപ്പോഴനെപ്പോലെ ചില പോഴൻമാരുടെ കട്ട സപ്പോർട്ട്.
Dr. Jacob Thomas IPS, അങ്ങേയ്ക്ക് A big salute....!!

(അന്തിപ്പോഴൻ
31-05-2020)

Tuesday, April 7, 2020

ഹോമിയോപ്പതി ഒരു തട്ടിപ്പ്?



തലക്കെട്ട് ഒരു ഞെട്ടൽ ഉണ്ടാക്കിയേക്കാം, ഇന്ത്യക്കാർക്ക്, വിശിഷ്യാ മലയാളികൾക്ക്. സാമാന്യജനത്തിന് പൊതുവേ ഇതൊരു ഷോക്ക് ആവുന്നതിൽ അത്ഭുതമില്ല. ഏറെ വർഷങ്ങളായി ഇത് സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളും പൊതുസംവാദങ്ങളും സാമാന്യജനത്തിൽ നിന്ന് മറച്ചുവയ്ക്കുന്നതിൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും അധികാരികളും ശ്രദ്ധ പുലർത്തി വന്നിട്ടുണ്ട്.

 ഒരുവിധം മിക്ക വിദേശരാജ്യങ്ങളും ഹോമിയോപ്പതിയെ അശാസ്ത്രീയം എന്ന് കണ്ടെത്തി ഒഴിച്ചു നിർത്തുന്നു.

ഇന്ത്യയിലാകട്ടെ ഇതിന് കടകവിരുദ്ധമായി 'ആയുഷ്' എന്നൊരു വകുപ്പ് തന്നെ ഉണ്ടാക്കി എല്ലാ ആൾട്ടർനേറ്റീവ് ചികിത്സാ സമ്പ്രദായങ്ങളും (മോഡേൺ മെഡിസിൻ ഒഴികെ എല്ലാം) ഒരുകുടക്കീഴിൽ എത്തിച്ചിരിക്കുന്നു.
ശാസ്ത്രീയ അടിത്തറയുള്ളവയെ നിലനിർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക,  അല്ലാത്തവയെ തള്ളിക്കളയുക  എന്നാണ് ശാസ്ത്രപ്രചാരകരുടെ വാദം.

സോഷ്യൽ മീഡിയയുടെ പ്രചാരത്താൽ അവിടെയാണ് ഇത്തരത്തിലുള്ള സംവാദങ്ങളും വിവരങ്ങളും നിലനിൽക്കുന്നത്. എണ്ണത്തിൽ വളരെ കുറവായ ശാസ്ത്ര പ്രചാരകരുടെ ഇടയിൽ.  ബഹുഭൂരിപക്ഷമുള്ള സാധാരണക്കാർക്കിടയിലേക്ക് ഇപ്പോഴും ഈ ചിന്ത എത്തിത്തുടങ്ങിയിട്ടില്ല.

ഈയുള്ളവനും  ഒരു ഞെട്ടലോടെയാണ്  ഇത്തരം ഒരു ലേഖനം അടുത്തിടെ വായിച്ചത്. അതിലെ വാദങ്ങൾ അവഗണിക്കാവുന്നതല്ല എന്നും തിരിച്ചറിയുന്നു.

 പതുക്കെയെങ്കിലും സത്യം എല്ലാവരിലേക്കും എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. ശാസ്ത്ര പ്രചാരകനായ ശ്രീ. വൈശാഖൻ തമ്പിയുടെ ലേഖനം വായിക്കുക. ലിങ്ക് താഴെ. ചേർത്തല  എൻ.എസ്.എസ് കോളേജിലെ ഫിസിക്സ് അദ്ധ്യാപകനാണ് ഇദ്ദേഹം.


(അന്തിപ്പോഴൻ )
04-04-2020

https://m.facebook.com/vaisakhan.thampi/posts/10204250059839391

Friday, February 7, 2020

ദില്ലി സംസ്ഥാന തെരഞ്ഞെടുപ്പ്- 2020




 ദില്ലിയിൽ ഒരു തെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങിയിരിക്കുന്നു. ജനാധിപത്യവിശ്വാസികൾക്ക് സന്തോഷവും പ്രതീക്ഷയും നൽകുന്നതാണ് ദില്ലിയിലെ നിയമസഭാത്തെരഞ്ഞെടുപ്പ്. സാധാരണക്കാരനായ ഒരാൾ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന റിസൾട്ട് ഇങ്ങനെ.
ആം ആദ്മി പാർട്ടി- 70
മറ്റുള്ളവർ- 0
അരവിന്ദ് കെജ്രിവാൾ എന്ന ജനനേതാവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് വിളംബരം ആകേണ്ടതാണ് ഈ തെരഞ്ഞെടുപ്പ് സ്കോർ.

ഭാരതത്തിലെ സാഹചര്യങ്ങളിൽ ഒരു പ്രദേശത്തിന് കിട്ടാവുന്ന ഏറ്റവും നല്ല സർക്കാരാണ് കഴിഞ്ഞ അഞ്ചു വർഷം ഡൽഹിയിൽ നിലനിന്നിരുന്നത്. കോൺഗ്രസിനെയും ബിജെപിയെയും പരീക്ഷിച്ചു മടുത്താണ് ദില്ലി ജനത ആംആദ്മി സർക്കാരിനെ തെരഞ്ഞെടുത്തത്.  അവർ മുന്നോട്ടുവെച്ച നയങ്ങളും പരിപാടികളും ഇന്ത്യൻ സാഹചര്യങ്ങളിലെ പരിമിതികൾക്കുള്ളിൽ നിന്ന് പരമാവധി ഭംഗിയായി അവർ നിറവേറ്റുകയും ചെയ്തു.   മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, അല്പം ചൊവ്വോടെ കാര്യങ്ങൾ നടന്നു പോകാറുള്ള കേരളത്തിനു പോലും മാതൃകയാക്കാവുന്ന നിരവധി ഉദാഹരണങ്ങൾ അവർ സൃഷ്ടിച്ചിരിക്കുന്നു.

ഇന്ത്യയിൽ ആദ്യമായി ബജറ്റിന്റെ നാലിലൊന്നോ അതിലേറെയോ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിച്ചതും വിജയിച്ചതും  കേജ്രിവാൾ സർക്കാരാണ്. ഇത് എല്ലാ സർക്കാരുകളും മാതൃകയാക്കേണ്ടതാണ്. അങ്ങനെ ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പിൽ വിദ്യാഭ്യാസം ഒരു അജണ്ടയായി സെറ്റ് ചെയ്യാൻ  ദില്ലി സർക്കാരിന് കഴിഞ്ഞു. ഇന്ന് ദില്ലിയിലെ സർക്കാർ സ്കൂളുകൾ അടിസ്ഥാന സൗകര്യങ്ങളിൽ  സ്വകാര്യ സ്കൂളുകളെക്കാൾ ഒന്നുകൊണ്ടും പിന്നിലല്ല. ('മുഖ'ച്ഛായ മാറിയെങ്കിലും 'അക'ച്ഛായ ഇനിയും മാറാനുണ്ട്.   അത് തുടർന്നുണ്ടാകുമെന്നു പ്രതീക്ഷിക്കാം)

ഈ സർക്കാർ ആരംഭിച്ച മൊഹല്ല ക്ലിനിക്കുകൾ ആരോഗ്യ രംഗത്ത് വൻ വിപ്ലവമാണ് വരുത്തിയിരിക്കുന്നത്. നമ്മുടെ ഗ്രാമീണ PHC (പ്രൈമറി ഹെൽത്ത് സെന്റർ) കളെക്കാൾ  മുന്നിലാണ് മൊഹല്ല ക്ലിനിക്കുകൾ. എല്ലാവർക്കും തൊട്ടടുത്ത ലഭ്യമാവുന്ന സൗജന്യ ചികിത്സ.
പാവപ്പെട്ടവർക്ക് സൗജന്യമായി വെള്ളം, കുറഞ്ഞ ചെലവിൽ വൈദ്യുതി, സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ അഭിസംബോധന ചെയ്തു വിജയിച്ച മാതൃകയാണ് ജനങ്ങൾക്ക് മുന്നിലുള്ളത്. ഇത്രയധികം സൗജന്യങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും  ഡൽഹിക്ക്  മിച്ചബജറ്റാണുള്ളത് എന്നോർക്കുക.

 അഴിമതി ഇല്ലാതാക്കുന്നതും  സർക്കാരിന്റെ  അനാവശ്യച്ചെലവ് കുറയ്ക്കുന്നതും എങ്ങനെ എന്ന് അവർ കൺമുന്നിൽ കാണിച്ചുതന്നു. മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും എണ്ണം കുറയ്ക്കുന്നതിലൂടെ മാത്രം കോടികളാണ്  ലാഭിച്ചത്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം കുറയ്ക്കാൻ ഇത്രയധികം പ്രവർത്തിക്കുന്ന ഒരു നേതാവിനെ അരവിന്ദ് കെജ്രിവാളിലല്ലാതെ കാണാൻ പ്രയാസം.

 ഈ വ്യത്യസ്തതയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നത്  ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതെ  തരമില്ല. പ്രകടനപത്രികയെ 'പ്രവർത്തന പത്രിക' ആക്കിമാറ്റിയതാണ് അവരുടെ വിജയം.

ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമാണെന്ന ദില്ലി ജനതയുടെ ബോധ്യം അവർ മുമ്പേ തെളിയിച്ചിട്ടുണ്ട്.

 ഒരു പൊതുസമൂഹത്തിന്റെ സഹജമായ പ്രശ്നങ്ങളും പോരായ്മകളും ആം ആദ്മി പാർട്ടിയെയും അലട്ടുന്നുണ്ട്. എന്നാൽ അതിനെ മറികടക്കാൻ വകതിരിവുള്ള നേതൃത്വത്തിന്റെ ഇച്ഛാശക്തി വകവെച്ചുകൊടുത്തേ മതിയാകൂ. അത്തരം മറ്റൊരു മാതൃക നമുക്ക് മുന്നിൽ നിലവിലില്ല തന്നെ.

നാടു ഭരിക്കാൻ നാട്യവും നാടകവുമല്ല, നാടിനും ജനങ്ങൾക്കും വേണ്ടതെന്തെന്ന് ശരിയായ തിരിച്ചറിവുള്ള അരവിന്ദ് കെജ്രിവാളിനെ പോലുള്ള ഒരു നേതാവിനെയാണ് ഇന്ന് ഭാരതത്തിനാവശ്യം.

Friday, December 20, 2019

അധികാരപ്രമത്തതയുടെ അവിശ്വസനീയ കഥ.

അവിശ്വസനീയമായ ഒരു കഥ പറയാം. കഥയല്ല; സംഭവമാണ്.
ഒരു വിദേശ രാജ്യത്താണ്, പ്രവിശ്യാ ഗവർണർ തിരഞ്ഞെടുപ്പ് നടക്കുന്നു (നമ്മുടെ സംസ്ഥാന മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനു സമം). പത്തിരുപത് കൊല്ലമായി ഈ സ്ഥാനം വഹിക്കുന്നത് ഒരാളാണ്. ആളും അയാളുടെ കുടുംബവും ഒക്കെ ഉയർന്ന നിലയിൽ. സമൂഹത്തിൽ നല്ല പിടിപാടും. അദ്ദേഹത്തിന്റെ മകനാണ് ഇത്തവണ സ്ഥാനാർത്ഥി. മിക്ക ജില്ലകളിലെയും അധികാരികൾ ഗവർണറുടെ മക്കളോ കുടുംബക്കാരോ ആണ്. വരുന്ന തെരഞ്ഞെടുപ്പിൽ എതിരായി മത്സരിക്കുമെന്ന് അന്നാട്ടിലെ അല്പം പിടിപാടുള്ള മറ്റൊരാൾ പ്രഖ്യാപിക്കുന്നു. ആദ്യത്തെയാൾ എതിർസ്ഥാനാർഥിയെ എങ്ങനെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. "പത്രിക കൊടുത്താൽ അരിഞ്ഞു കളയും" എന്നു ഭീഷണി ഉൾപ്പെടെയുള്ള കാര്യങ്ങൾ.

മറ്റേയാൾ വഴങ്ങുന്നില്ല. നാമനിർദേശ പത്രിക നൽകാൻ തീരുമാനിക്കുന്നു. ഗവർണറും അയാളുടെ പശ്ചാത്തലവും അല്പം, അല്ല കുറെയേറെ പിശകാണ് എന്നറിയാവുന്നതു കൊണ്ട് പുതിയ സ്ഥാനാർത്ഥി ഒരു മുൻകരുതലോടെ തന്റെ ആളുകളെ അയക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ, സഹോദരിമാർ, ചില കുടുംബാംഗങ്ങൾ, അടുപ്പമുള്ള അനുയായികൾ. ഏറെയും സ്ത്രീകൾ. സ്ത്രീകളോട് സാധാരണയാരും കയ്യൂക്ക് കാട്ടാറില്ലല്ലോ. ഈ മത്സരം ഇതിനകം നാട്ടിൽ ചർച്ചാവിഷയമായി. മാധ്യമശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. TV ചാനലുകൾ ഉൾപ്പെടെയുള്ള മാധ്യമക്കാരും സംഭവം ലൈവ് റിപ്പോർട്ട് ചെയ്യാൻ ഒപ്പം ചേർന്നു.

20 കൊല്ലമായി അധികാരത്തിലിരിക്കുന്ന ശക്തനായ ഗവർണർക്കെതിരെ നാമനിർദേശപത്രിക സമർപ്പിക്കാൻ ഒരാൾ ധൈര്യപ്പെടുകയാണ്.
അദ്ദേഹത്തിന്റെ ഗ്രാമത്തിൽനിന്ന് കുറച്ച് അകലെയാണ് അതിനുള്ള ഓഫീസ്. ഏതാണ്ട് അറുപതോളം പേർ (പത്രക്കാരും ടെലിവിഷൻകാരുമായിത്തന്നെ പത്തു മുപ്പതു പേരുണ്ട്- ഇത്രയും പത്രക്കാർ ഒപ്പമുള്ളതുതന്നെ ഒരു ധൈര്യം ആണല്ലോ) അതിനനുസരിച്ച് വാഹനങ്ങളും അടങ്ങിയ സംഘമാണ് യാത്ര.

യാത്രക്കിടെ വഴിയിലെവിടെയോ വച്ച് ഒരു സംഘം ഗുണ്ടകൾ വാഹനവ്യൂഹത്തെ ആക്രമിക്കുന്നു. തോക്കുചൂണ്ടി വാഹനങ്ങളുൾപ്പെടെ തട്ടിക്കൊണ്ടുപോകുന്നു. കുറച്ചകലെയുള്ള വിജനമായ ഒരു മലമ്പ്രദേശത്തേക്ക്. മറ്റേ നേതാവിന്റെ 'സ്വകാര്യസേന' പണ്ടേ കുപ്രസിദ്ധമാണ്.

അവിടെ ഒരൊഴിഞ്ഞ കോണിൽ ഒരു ജെസിബിയും മൂന്നുനാലു വലിയ കുഴികളും. തോക്കുചൂണ്ടിയ ഗുണ്ടാസംഘം വാഹനത്തിൽ നിന്ന് എല്ലാവരെയും പുറത്തിറക്കുന്നു. കണ്ണിൽ ചോരയില്ലാത്ത അതിക്രമം അരങ്ങേറുന്നു, ബലാത്സംഗം ഉൾപ്പെടെ. നിരത്തി വെടിവെക്കുന്നു. ചിതറിയോടിയവരെ പുറകെ ഓടി വെടിവെച്ചിട്ടു. മരിച്ചവരോ അല്ലാത്തവരോ എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും, വണ്ടികൾ ഉൾപ്പെടെ, നേരത്തേ തയ്യാറാക്കിയ വലിയ കുഴികളിലേക്ക് ജെസിബി ഉപയോഗിച്ച് തള്ളി. മണ്ണിട്ട് മൂടി.

പത്രിക കൊടുക്കാൻ പോയവർ, കാണാൻ പോയവർ, സംഭവം റിപ്പോർട്ട് ചെയ്യാൻ വന്ന പത്രക്കാർ, എന്നുമാത്രമല്ല സംഭവം നടന്ന സമയത്ത് റോഡിൽ തൊട്ട് മുന്നിലോ പിന്നിലോ ഉണ്ടായിരുന്ന വേറെയും വാഹനങ്ങളിലെ ആളുകൾ, ഡ്രൈവർമാർ, ഇവരുടെയൊക്കെ വണ്ടികൾ - എല്ലാം ഒന്നോടെ മണ്ണിനടിയിൽ.

ഫാന്റസിക്കഥയോ പഴയ ചരിത്രത്തിലെ സംഭവമോ ഒന്നുമല്ല. ഈയടുത്തകാലത്ത് ഫിലിപ്പീൻസിൽ  നടന്നതാണ്. 2009 നവംബർ 23 ന്. തെക്കൻ ഫിലിപ്പൈൻസിലെ മഗിന്ദനാവ് എന്ന പ്രവിശ്യയിലെ ഗവർണർ തെരഞ്ഞെടുപ്പിന്റെ കഥയാണ്. അന്നു ഗവർണറായിരുന്നത് അമ്പത്വാൻ എന്ന ഫാമിലിയിലെ ആളായിരുന്നു. അന്ഡാൾ അമ്പത്വാൻ-സീനിയർ (Andal Ampatuan-Jr). മകനാണ് പുതിയ സ്ഥാനാർഥി (ജൂനിയർ). എതിരായി മത്സരിക്കാൻ വന്നത് മംഗുദദാതു എന്ന കുടുംബത്തിലെ ഇസ്മായിൽ (Esmael Mangudadatu). ആളും പക്ഷേ മോശക്കാരല്ല.

പിന്നീട് സംഭവം പുറത്തായി. കേസായി കോടതിയിലെത്തി. അമ്പത്വാൻ ഫാമിലിയുടെ പിടിപാട് വെച്ചിട്ട് ഈ കേസ് എവിടെയും എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പ്രാദേശിക സർക്കാർ മൊത്തം കയ്യിൽ. പോരാത്തതിന് സ്വന്തം നിലയിൽ ഗുണ്ടായിസവും. കുഴിയെടുത്ത ജെസിബി വരെ സർക്കാർവക. അമ്പത്വാൻ കുടുംബത്തിലെ ആളുകൾ, ഗുണ്ടകൾ, പോലീസുകാർ, ഉദ്യോഗസ്ഥർ ഇവരൊക്കെ ആയി 197 പ്രതികളാണുണ്ടായിരുന്നത്. 32 ജേർണലിസ്റ്റുകളുൾപ്പെടെ 58 പേർ കൊല്ലപ്പെട്ടു എന്നാണ് കേസ്. (മീഡിയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജേർണലിസ്റ്റുകൾ ഒരുമിച്ച് കൊല്ലപ്പെട്ട സംഭവമാണ്).

വർഷങ്ങളോളം ഒന്നും സംഭവിച്ചില്ല. കേസ് ഇഴഞ്ഞുനീങ്ങി. ഒടുവിൽ വിധിവന്നു. ഇന്നലെ. 19-12- 2019 വ്യാഴാഴ്ച. കുറ്റക്കാരായി കോടതി കണ്ടെത്തിയ 25-ഓളം പ്രധാനപ്രതികളെ -ഗവർണറും മക്കളും ഉൾപ്പെടെ- പരമാവധി ശിക്ഷയായ ജാമ്യമില്ലാ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. (വധശിക്ഷ ഫിലിപ്പീൻസിൽ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്). കുറച്ചുപേർക്ക് 10 വർഷം വരെ തടവും വിധിച്ചു. കുറച്ചു പേരെ വെറുതെ വിട്ടു. 87 പ്രതികൾ ഒളിവിലാണ്. ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

എന്തായാലും ഈ കേസോടെ രാജാക്കന്മാരായി വിലസിയിരുന്ന അമ്പത്വാൻ കുടുംബത്തിന്റെ രാഷ്ട്രീയവാഴ്ചയ്ക്കും അന്ത്യമായി. പുതിയ ഗവർണറായി ഇസ്മയിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഇപ്പോഴും ഗവർണറായി 
തുടരുന്നു.

വിശദവിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.



(രാഷ്ട്രീയവൈരവും വിവരക്കേടും കൂടിക്കുഴഞ്ഞ് ഫാസിസത്തിന് ഇങ്ങനെ എത്രയെത്ര മുഖങ്ങൾ !)

അന്തിപ്പോഴൻ
20-12-2019

Friday, December 6, 2019

ചിരിക്കണോ കരയണോ?

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാൽസംഗം ചെയ്തു കത്തിച്ചുകൊന്ന കുറ്റവാളികളെ  പോലീസ് വെടിവെച്ചു കൊന്നു എന്ന വാർത്ത കേട്ടുകൊണ്ടാണ് 06-12-2019 വെള്ളിയാഴ്ച നേരം പുലർന്നത്. ഈ ഗതികെട്ട വർത്തമാനകാലത്ത് ഒരു ദിവസം ആരംഭിക്കാൻ ഇതിനേക്കാൾ നല്ല ശുഭവാർത്ത ഇല്ല തന്നെ.  വിചാരണയില്ലാതെ 'കാട്ടുനീതി' നടപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക്  എങ്ങും കയ്യടിയും പുഷ്പവർഷവും.ഒരു ശരാശരി ഭാരതീയൻ ഇങ്ങനെ ചിന്തിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല.

ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ്.  നമ്മുടെ നാട്ടിലെ നിയമവാഴ്ചയിൽ  ജനം വിശ്വസിക്കുന്നില്ല എന്നത്  ആരെയാണ് അസ്വസ്ഥരാക്കേണ്ടത്?  ആരുടെ കണ്ണുകളാണ് തുറക്കേണ്ടത്?

പോലീസും പൊതുജനവും നിയമം കയ്യിലെടുക്കുക എന്നതല്ലാതെ  മറ്റു വഴിയില്ല എന്ന് വരുന്നു. നമ്മുടെ അതിഭീകര വർത്തമാനകാല അവസ്ഥയിൽ പറയാവുന്നത് ഇതാണ്- ആൾക്കൂട്ട കൊലപാതകത്തെക്കാൾ ഭേദമാണ് പോലീസ് കൊലപാതകം. തമ്മിൽ ഭേദം തൊമ്മൻ.
(നമ്മുടെ പെൺകുട്ടികളുടെ സുരക്ഷിതത്വം ഓർത്ത് പേടിക്കുക, വ്യവസ്ഥകളെ ഓർത്ത് ലജ്ജിക്കുക അല്ലാതെന്തു ചെയ്യാൻ..!)

കുറ്റവാളികളെ നേരിടാൻ പരിഷ്കൃത സമൂഹത്തിന്റെ വഴി  അവരെ സംസ്കരിച്ചെടുക്കലും അതിനു സാധിക്കാത്തവരെ ഒറ്റപ്പെടുത്തലുമാണ്. ജീവപര്യന്തം ജാമ്യമില്ലാജയിൽവാസം. അപ്പാടെ നീക്കംചെയ്യൽ (കൊല) അല്ല.

നമ്മുടെ നാട് ഇന്ന് ഒരുവിധമെങ്കിലും മുന്നോട്ടുപോകുന്നത് നിയമവാഴ്ചയുടെ മേന്മയോ ഔദ്യോഗിക സംവിധാനങ്ങളുടെ കാര്യക്ഷമതയോ കൊണ്ടല്ല, വ്യക്തികളുടെയോ സമൂഹത്തിന്റെയോ  ധാർമികബോധവും സാമൂഹ്യബോധവും കൊണ്ടാണ്. വിദ്യാഭ്യാസവും മൂല്യബോധവും കുറവുള്ള ഇടങ്ങളിൽ തകർച്ച പ്രകടമാണ്. സമൂഹത്തിന്റെ തകർച്ച പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ വേണ്ടത് ചെയ്യുന്നില്ലെങ്കിൽ കാട്ടുനീതി അല്ലാതെ മറ്റു വഴികളില്ല എന്നത് ഇന്ന് നമ്മുടെ നാട് എത്തി നിൽക്കുന്ന ഗതികേട് തന്നെയാണ് സൂചിപ്പിക്കുന്നത്. തർക്കമില്ല. ആശങ്കാജനകമായ ഒരു അവസ്ഥയുമാണ്.

പതിറ്റാണ്ടുകൾ എടുത്താലും തീരാതെ അനന്തമായ നീളുന്ന വിചാരണയും കോടതി നടപടികളും ആണ് ഈ അവസ്ഥയ്ക്ക്  കാരണമായിരിക്കുന്നത്. പോലീസും കോടതികളും  ഉൾപ്പെടുന്ന  നീതിനിർവഹണവ്യവസ്ഥയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഭരണകൂടവും  കുറ്റവാളികളോടു  പുലർത്തുന്ന  അവിശുദ്ധബാന്ധവം മൂലം കുറ്റവാളികൾ രക്ഷപ്പെട്ടു പോകുന്നത് ഈ തകർച്ചയുടെ ആക്കം കൂട്ടുന്നു. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം ഉണ്ടാക്കുക എന്നതാണ് വിവേകമുള്ള ഭരണാധികാരികൾ ആദ്യം ചെയ്യേണ്ടത്.
ഇന്നത്തെ അവസ്ഥയിൽ  ഈ അവിവേകത്തിന് കയ്യടിക്കുന്നവരെ കുറ്റം പറയാനും കഴിയില്ല.

ഒപ്പം ഒരു വസ്തുത കൂടി തുറന്നു പറയാതെ തരമില്ല. പോലീസും  സമൂഹവും പുലർത്തുന്ന  ഡബിൾ സ്റ്റാൻഡേർഡ്. പിടിപാട് ഇല്ലാത്തവനോട് എന്തുമാകാം എന്ന ധാർഷ്ട്യം. പ്രതിസ്ഥാനത്ത് സമൂഹത്തിലെ  നിലയും വിലയും ഉള്ള ആളുകൾ ആയിരുന്നെങ്കിൽ പോലീസ് ഇങ്ങനെ നീതി നടപ്പാക്കാൻ മുതിരുമായിരുന്നോ? ഡൽഹിയിലെ തന്തൂരി കേസ് മുതൽ കത്വ, ഉന്നാവ് വരെ  ഉദാഹരണങ്ങൾ അനവധി. അവർക്കും മുട്ടിടിക്കും എന്നതിൽ തർക്കം വേണ്ട.


അണികളുടെ എണ്ണമോ കയ്യടിയുടെ ഒച്ചയോ കൊണ്ട് ഭൂരിപക്ഷത്തിന്റെ 'വികാര'മളക്കാം. 'വിവേക'ത്തിന്റെ  അളവെടുക്കാൻ കഴിയില്ല. വിവേകത്തിന്റെ ശബ്ദം നേർത്തതാണ്. ഒച്ച ഉണ്ടാക്കുന്നവരുടെ ആളെണ്ണം കുറവും. എന്നും എല്ലായിടത്തും അങ്ങനെയാണ്.

കണ്ണു തുറക്കേണ്ടത് അധികാരിവർഗ്ഗം ആണ്. അതിനവരെ പ്രേരിപ്പിക്കുകയാണ് ജനങ്ങൾ ചെയ്യേണ്ടത്.

Tuesday, May 28, 2019

2019 കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് : ഇടതുമുന്നണിയുടെ പരാജയകാരണങ്ങൾ:-_

(ഫലശ്രുതി ഇങ്ങനെ:- 20-ൽ 19- ഉം യുഡിഎഫ്  നേടി. അതും വൻഭൂരിപക്ഷത്തിൽ . എൽ ഡി എഫ് 1 (കഷ്ടി പിഷ്ടി) . ബിജെപി ഇക്കുറിയും അക്കൗണ്ട് തുറന്നില്ല.)
  1.  ശബരിമല എന്ന വിഷയം  ഉയർത്തിവിട്ട വിദ്വേഷം.
  2.  ജനങ്ങളെ വശത്താക്കാൻ (നാടിന്റെ പൾസ് മനസ്സിലാക്കാൻ) അറിയാത്ത മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ. 
  3.  സിപിഎമ്മിന്റെ വടിവാൾ / കൊലപാതക രാഷ്ട്രീയം. സ: ജയരാജന്റെ സ്ഥാനാർത്ഥിത്വം. അതിനോടുള്ള ജനങ്ങളുടെ വെറുപ്പു നിറഞ്ഞ പ്രതികരണം.
  4.  ബിജെപിയ്ക്ക് ബദൽ ഇടതുപക്ഷം എന്ന ന്യായം  ജനങ്ങൾക്ക് ബോധ്യപ്പെട്ടില്ല.
  5.  അനഭിലഷണീയമായി വളരുന്ന മതബോധം. വർഗ്ഗീയവിഷവ്യാപനം.
  6.   ബിജെപിയുടെ വളർച്ച ന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ അരക്ഷിതത്വവും ആശങ്കയും.
  7. സംഘപരിവാർ അണികളുടെ വിവേകമില്ലായ്മ കൊണ്ട്  ബിജെപിയുടെ ഭരണത്തോട് നാട്ടുകാർക്ക് ഉണ്ടായ അസംതൃപ്തി. (എന്നാൽ മോദിയെക്കുറിച്ച് നാട്ടിൽ ഏറെ പേർക്കും മതിപ്പാണ് എന്നുതന്നെയാണ് വിലയിരുത്തൽ). പകരം കാണുന്നത്  കോൺഗ്രസിനെ മാത്രം.
  8.  ഒരുകാലത്തും വടക്കേ ഇന്ത്യയുടെ പൾസ് അറിയാതെ പോകുന്ന കേരളത്തിന്റെ മനസ്സ്. ഇക്കുറി കോൺഗ്രസിന്റേതാണ് അവസരം എന്ന് തെറ്റിദ്ധരിച്ചു. *അഥവാ*
  9.  ശരാശരി മലയാളിയുടെ രാഷ്ട്രീയവിവേകം കോൺഗ്രസിനൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചു.
  10. ഇവയ്ക്കൊപ്പം യുഡിഎഫ് സ്ഥാനാർത്ഥികളുടെ മികവും.

തിരുവനന്തപുരം മണ്ഡലത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ മറിച്ചുകുത്തൽ നടന്നതായി ആരോപണമുണ്ടെങ്കിലും അത് ശരിയാകാൻ വഴിയില്ല.

വിശദമാക്കിയാൽ:-
ശബരിമല, സർക്കാരിന്റെ കയ്യിൽ കിട്ടിയ ഒരു പൊതിയാത്തേങ്ങ ആയിരുന്നു. അത് കൈകാര്യം ചെയ്തതിലെ പാകപ്പിഴ എതിരാളികൾക്ക്  ഒന്നിലധികം മുനകളുള്ള ഒരായുധം ഒരുക്കി നൽകി. മുഖ്യമന്ത്രിയുടെ അനാവശ്യ ഗർവ്വ് കാര്യങ്ങൾ വഷളാക്കി. സംഗതി പിടിവിട്ടു പോകും എന്നു തോന്നിയപ്പോഴെങ്കിലും ഒരു മെല്ലെ പോക്കിന് / സമയവായത്തിന് / തയ്യാറാകണമായിരുന്നു. അത് ഔദ്യോഗിക പ്രഖ്യാപനമാക്കി  കാര്യങ്ങളുടെ നിയന്ത്രണം തിരിച്ചെടുക്കാൻ ശ്രമിച്ചില്ല. പകരം  പലപ്പോഴും പ്രകോപനത്തിന് ശ്രമിക്കുകയും ഗത്യന്തരമില്ലാതെ വരുമ്പോൾ "സർക്കാരിനും പാർട്ടിക്കും വാശിയില്ല"; "വിശ്വാസികളുമായി യുദ്ധത്തിനില്ല" എന്നൊക്കെയുള്ള അഴകൊഴമ്പൻ പ്രസ്താവനകളിലൂടെ പരാജയം സമ്മതിച്ച പോലെ പിൻവാങ്ങുകയും ചെയ്തു. "സുപ്രീം കോടതിയുടെ അന്തിമവിധി വരുംവരെ  ശബരിമലയിൽ നിലവിലെസ്ഥിതി തുടരും; അന്തിമവിധിക്ക് ശേഷം എല്ലാവരുമായി ആലോചിച്ച് വേണ്ടത് ചെയ്യും" എന്നുള്ള ഒരൊറ്റ പ്രസ്താവനയിലൂടെ ഈ പിൻവാങ്ങൽ ഔദ്യോഗികമാക്കി, കാര്യങ്ങളുടെ നിയന്ത്രണം കയ്യിലെടുക്കാൻ (കുറഞ്ഞപക്ഷം മുഖം രക്ഷിക്കാനെങ്കിലും) കഴിയുമായിരുന്നു. അതിനുള്ള അവസരം നഷ്ടപ്പെടുത്തി ഒരു വലിയ വിഭാഗം ജനങ്ങളുടെ എതിർപ്പും വെറുപ്പും സമ്പാദിച്ചു.

 ഹൈന്ദവവിഭാഗം പൊതുവേ ഉൽപ്പതിഷ്ണുക്കൾ /പുരോഗമനം കാംക്ഷിക്കുന്നവർ ആണ്. ഒരു പരിഷ്കാരത്തിനും വിമുഖരല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.  ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴത്തെ കോടതിവിധിയും അല്പം സമയമെടുത്താലും ജനങ്ങൾ സ്വമേധയാ അംഗീകരിക്കുമായിരുന്നു.  സമരസപ്പെടുമായിരുന്നു. അതിനെ കണ്ണുമടച്ച് എതിർക്കുന്നവർ തുലോം കുറവാണ്. ഇപ്പോഴും. ഏറെ പേരും  അതിനോട് പൊരുത്തപ്പെടാൻ തയ്യാറുള്ളവരാണ്. കാലത്തിനനുസരിച്ച മാറ്റം എന്ന് മനസ്സിലാക്കാൻ കഴിവുള്ളവർ. ബാക്കിയുള്ളവർക്ക് അല്പം സമയമെടുക്കും എന്ന് മാത്രം.  ആ സാവകാശത്തിന് അവസരം കൊടുക്കാതെ എല്ലാം നശിപ്പിച്ച എടുത്തുചാട്ടവും പിടിവാശിയും.

(മുൻപൊരിക്കൽ കുറിച്ചത് ആവർത്തിക്കട്ടെ, തികച്ചും അനാവശ്യമായ ഒരു കേസും കൂട്ടവും വിധിയും  വിവാദവുമായിരുന്നു ശബരിമല. തീർത്തും നിരുപദ്രവകരമായി തുടർന്നുപോന്ന ഒരു (അൻ)ആചാരം. ഒരു ബന്ധവും ഇല്ലാത്ത ചിലർക്ക് തിന്നത് എല്ലിന് ഇടയിൽ കുത്തിയപ്പോൾ ഉണ്ടായ കേസ്. അതിനെത്തുടർന്നുണ്ടായ ഒരു ലക്ഷ്യബോധവും പ്രയോജനവും ഇല്ലാത്ത വിധി. വിധിയുടെ പ്രയോജനം ലഭിച്ചവർ / ലഭിക്കേണ്ടവർ ഒന്നടങ്കം "ഞങ്ങൾക്കിത് വേണ്ട" എന്നു പറഞ്ഞുകളഞ്ഞ ഗതികെട്ട വിധി)

ഈ ആചാരം തുടരുന്നതുകൊണ്ട് എന്ത് ദോഷമാണ് കേരളത്തിലെ സ്ത്രീകൾക്ക് ഉണ്ടാകുന്നത്? അതല്ലെങ്കിൽ  ഈ വിധി നടപ്പാക്കുന്നതിലൂടെ എന്ത് ഗുണമാണ് അവർക്ക് ഉണ്ടാകാൻപോകുന്നത്  എന്ന് തിരിച്ചറിയാൻ കേരളത്തിലെ നേതാക്കൾക്കും സർക്കാരിനും കഴിയേണ്ടതായിരുന്നു. "ഒന്നുമില്ല" എന്ന ഉത്തരം കിട്ടാതെ പോയതും 'പയ്യെത്തിന്നാൽ പനയും തിന്നാം' എന്ന ബാലപാഠം മറന്നതുമാണ് അവർക്കുണ്ടായ പരാജയം. കണ്ടറിയാത്തവർ കൊണ്ടറിയും.

ഏത് കാലത്തും ഏത് ലോകത്തും  ജനങ്ങൾ പൊറുക്കാത്ത ഒന്നാണ് അക്രമത്തിന്റെയും കൊലപാതകത്തിന്റയും വഴി. വാളെടുത്തവന് വളം കൊടുത്താലും അങ്ങനെതന്നെ. നാടെമ്പാടും, പ്രത്യേകിച്ച്, ഉത്തരകേരളത്തിൽ നടന്നുവ(രു)ന്ന അക്രമ സംഭവങ്ങൾ നാട്ടുകാരുടെ മനംമടുപ്പിച്ചിട്ടുണ്ട്. പോരാത്തതിന് ഇതിനൊക്കെ പഴി കേൾക്കുന്ന ഒരാളിനെപ്പിടിച്ച് സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. പാർട്ടിക്ക് അദ്ദേഹം 'കിടുക്കൻ' ആയിരിക്കാം പക്ഷേ നാട്ടുകാർക്ക് അങ്ങനെയല്ല. തെരഞ്ഞെടുപ്പ് ജയിക്കാൻ പാർട്ടിക്കാരുടെ വോട്ട് മാത്രം പോരാ. ഈ ലളിതസത്യം അവർ മറന്നുപോയി; എന്നല്ല, അവഗണിച്ചു. ഇതൊക്കെ വോട്ടാക്കാൻ കഴിയുന്ന മിടുക്കന്മാർ മറുഭാഗത്തുമുണ്ട് എന്നോർക്കണമായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ  രീതി വച്ച്  സമൂഹത്തിലെ യാഥാർത്ഥ്യങ്ങളോട് തിരിച്ചറിവോടെ പ്രതികരിക്കുന്ന ഒരു ശീലം അവർക്കില്ല. ചില പഴകിത്തേഞ്ഞ (ക്ലീഷേ) സ്ഥിരം തുരുമ്പുവാക്യങ്ങൾ ആവർത്തിക്കുന്നതാണു ശീലം. പാർട്ടി സമ്മേളനം ആയാലും പത്രസമ്മേളനം ആയാലും. ഇത് കാര്യങ്ങളുടെ കിടപ്പ് ശരിക്കും തിരിച്ചറിയാഞ്ഞിട്ടാണോ അവഗണിക്കുന്നതാണോ എന്നുറപ്പില്ല. ചില ഉദാഹരണങ്ങൾ എടുത്തു നോക്കിയാൽ തിരിച്ചറിയാഞ്ഞിട്ടല്ല; അവഗണിക്കുന്നതാണ് എന്ന് കരുതണം.

 ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമേ ആകുന്നില്ല എന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പ്രസ്താവന ഉദാഹരണം. അതങ്ങനെയല്ല എന്ന് ഏതു കണ്ണുപൊട്ടനും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ തുറന്നുപറഞ്ഞാൽ ഇതുവരെ എടുത്ത നിലപാടുകൾ തെറ്റായിപ്പോയി എന്ന് സമ്മതിക്കുന്നതായി ആരെങ്കിലും കരുതിയാലോ? മാധ്യമങ്ങൾ മുഖ്യമന്ത്രിക്ക് ചാർത്തിക്കൊടുത്ത ഇരട്ടചങ്കൻപട്ടത്തിന്റെ അനാവശ്യഭാരവും വേറെ. എന്തെങ്കിലും ഒന്നു വിട്ടു പറഞ്ഞാൽ ഒക്കെക്കൂടി ഇടിഞ്ഞുപൊളിഞ്ഞുവീണാലോ? കമ്പ്യൂട്ടർ, യന്ത്രവൽക്കരണം, പ്രീഡിഗ്രി ബോർഡ്, സ്വകാര്യവൽക്കരണം, സ്വാശ്രയ കോളേജുകൾ, തുടങ്ങി ഓർമ്മയിലെത്തുന്ന മിക്ക വിഷയങ്ങളിലും മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാട്  കാലത്തിനു ചേർന്നതായിരുന്നില്ല. വെറുപ്പിക്കൽ എന്നോ തുടങ്ങിയതാണ് എന്നർത്ഥം. (എന്നാൽ ശബരിമല,  ഹൈവേവികസനം ഇവയുടെ കാര്യത്തിൽ നിലപാട് ശരി; പക്ഷേ നടത്തിപ്പിൽ ആണ് പ്രശ്നം).

ഇവിടെ പ്രശ്നം രോഗമറിഞ്ഞ് ചികിത്സിക്കുന്നില്ല എന്നതാണ്. നോക്കുമ്പോൾ രോഗമൊന്നുമില്ല. എല്ലാം ക്ലിയർ. പിന്നെന്തിന് മരുന്നും ചികിത്സയും? കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സ്ഥിരമായി സംഭവിക്കുന്നത്. ഇവർ ഇതിൽ നിന്ന് രക്ഷ പെടുമോ? നാല്പതിലേറെ വർഷത്തെ  അനുഭവം വച്ച് വിഷമത്തോടെ പറയാം-  "ഇല്ല; ഇവർ ഇതിൽ കൂടുതൽ നന്നാവില്ല. അതിന് അവർക്ക് താൽപര്യമില്ല."

എന്തൊക്കെ പാകപ്പിഴകൾ ഉണ്ടായാലും ജനങ്ങളെ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചാൽ ഒരു പരിധിവരെ പിടിച്ചു നിൽക്കാം. (ഇതിലൊക്കെ യുഡിഎഫ് നേതാക്കന്മാർ പ്രത്യേകിച്ച് ഉമ്മൻചാണ്ടി ഒരു പാഠപുസ്തകമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടം ഒന്നോർത്തു നോക്കുക. എത്രയൊക്കെ പ്രശ്നങ്ങൾ..?! പ്രകോപനങ്ങൾ..! രാഷ്ട്രീയമായും മുഖ്യമന്ത്രിക്ക് നേരെ വ്യക്തിപരമായും ആക്രമണങ്ങൾ..! ഒരു ജഡ്ജിയുടെ മുന്നിൽ മണിക്കൂറുകളോളം വിചാരണയ്ക്ക് വിധേയനായി ഇരിക്കേണ്ടിയും വന്നു. അവയൊക്കെ ഉമ്മൻചാണ്ടി നേരിട്ട രീതി. ഏതെങ്കിലും ഒരു സമയം അദ്ദേഹത്തിന്റെ മുഖം കറുത്ത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എന്നിട്ടും ഭൂരിപക്ഷത്തിന് അടുത്തുവരെ സീറ്റുകൾ സംഘടിപ്പിക്കാൻ അവർക്കു കഴിഞ്ഞത് ചെറിയ കാര്യമല്ല) ഇക്കാര്യത്തിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയെയും മുൻമുഖ്യമന്ത്രിയെയും ഒന്ന് താരതമ്യം ചെയ്താൽ പരാജയത്തിന്റെ മറ്റൊരു കാരണം വ്യക്തമാകും. "ഞാൻ ഇങ്ങനെയാണ്" എന്ന ന്യായീകരണം പൊതുസമൂഹത്തിൽ എത്രത്തോളം വിലപ്പോകും എന്ന് ചിന്തിക്കുക. ശ്രീ പിണറായി വിജയന്റെ ശരീരഭാഷയും ചില സന്ദർഭങ്ങളിലെ വാക്കുകളും പെരുമാറ്റവും ഒക്കെ ജനങ്ങളുടെ അപ്രീതിക്ക്  കാരണമായിട്ടുണ്ട്. 'ഉന്തിന്റെ കൂടെ ഒരു തള്ളും' എന്ന പോലെ. മാർക്സിസ്റ്റ് പാർട്ടിയുടെ മറ്റ് നേതാക്കന്മാരെ എടുക്കുക. ധാർഷ്ട്യത്തോടെയല്ലാതെ നയപരമായി പെരുമാറുന്ന ഏതെങ്കിലും ഒരാൾ (സ: തോമസ് ഐസക് ഒഴികെ), ഒരു സന്ദർഭം നമുക്ക് ചൂണ്ടിക്കാണിക്കാൻ ആകുമോ?

 മറുഭാഗത്തിനെ  ശ്രദ്ധിക്കാനും പരിഗണിക്കാനും തയ്യാറാകുന്നത് നമ്മുടെ ബലക്കുറവുകൊണ്ടല്ല, വിവേകത്തിന്റെ കൂടുതൽ കൊണ്ടാണ്  എന്നു മനസ്സിലാക്കിയാൽ  എല്ലാം ശരിയാകും. ഒരു ഭരണാധികാരിക്ക് പ്രത്യേകിച്ചും.

അപ്രിയമായ സത്യം പോലും പ്രിയമായി പറയാനാകേണ്ടതാണ്.  വിവരസങ്കേതവിപ്ലവത്തിന്റെയും ദൃശ്യ വിപ്ലവത്തിന്റെയുമൊക്കെ ഇക്കാലത്ത് 'ഇമേജ്' ഒരു വിഷയമാണ് എന്ന് ആരാണ് ഇവരെ ഒന്ന് പറഞ്ഞു മനസ്സിലാക്കുക? റേഷനും പെൻഷനും കൊടുത്തിട്ടു മാത്രം കാര്യമില്ല. നല്ല വാക്ക് പറയാനും അത് വാങ്ങുന്നവർക്ക് തോന്നണം. നന്നായി മേക്കപ്പ് ചെയ്താലും  കണ്ണാടി മോശമായാൽ എന്ത് കാര്യം?
 അതല്ല, പഠിച്ചതേ പാടൂ ഇനിയും എന്നാണെങ്കിൽ നാട്ടുകാരുടെ പാട്ടും കേട്ടു വീട്ടിലിരിക്കേണ്ടി വരും.

ഒപ്പം, വിമർശനത്തോടുള്ള  മാർക്സിസ്റ്റ് പാർട്ടിയുടെ  കുപ്രസിദ്ധമായ അസഹിഷ്ണുത ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റുന്നതിന് ഒരു പ്രധാന കാരണമാണ്. അണികളെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ബോധപൂർവമായ ഒരിടപെടലും നേതാക്കളും നടത്താറില്ല. ഇത് മിക്കവാറും എല്ലാ ആശയസംഹിത പിന്തുടരുന്നവർക്കും ബാധകമാണ്. സിപിഎമ്മിന്റെ കാര്യത്തിൽ അതിന്റെ രൂക്ഷത ഏറുമെന്ന്  മാത്രം.

നാട്ടിൽ വളർന്നുവരുന്ന വർഗീയ ധ്രുവീകരണം യുഡിഎഫ് പാളയത്തിൽ വോട്ടുകൾ എത്തിക്കാൻ സഹായിച്ചിട്ടുണ്ടാകണം. ഒരേ പോലെ രണ്ട് ഓപ്ഷനുകൾ മുന്നിലുള്ളപ്പോൾ എന്തുകൊണ്ട്  അതിൽ ഒന്നുമാത്രം (യുഡിഎഫ്) ആളുകൾ തെരഞ്ഞെടുക്കുന്നു എന്നത് ഇടതുപക്ഷം , പ്രത്യേകിച്ച്, മാർക്സിസ്റ്റ് പാർട്ടി മനസ്സിരുത്തി പഠിക്കേണ്ടതാണ്. (പൊതുജനത്തിന്റെ പ്രതിനിധി എന്ന ആത്മവിശ്വാസത്തിൽ പോഴനു തോന്നിയ കാരണങ്ങളാണ് മുകളിൽ കൊടുത്തിട്ടുള്ളത്.)

സാക്ഷരതയും പൊതുബോധവും  കൂടുതൽ ഉള്ള മലയാളി ജനത ബിജെപിയെ അംഗീകരിക്കാൻ ഇനിയും തയ്യാറാകാത്തതിന്റെ കാരണം  വിലയിരുത്താൻ അവർക്കും അവസരമുണ്ട്. പരീക്ഷയ്ക്ക് മാർക്ക്  വാങ്ങിയിട്ട് മാത്രം കാര്യമില്ല; സ്വഭാവവും നന്നാവണം എന്നു  പറയാറില്ലേ?  മോദിയോടുള്ള മതിപ്പു കൂടിയാണ് അവർക്കുണ്ടായ വോട്ടുനേട്ടം  എന്ന് ഓർക്കുക.  എന്നിട്ടും ഗോളടിക്കാൻ പറ്റിയില്ലെങ്കിൽ കാര്യമായ കുഴപ്പമുണ്ടെന്നു പ്രത്യേകം പറയേണ്ടതുണ്ടോ? കളി ജയിക്കാൻ ക്യാപ്റ്റൻ മാത്രം പോരാ. 

തിരുവനന്തപുരം മണ്ഡലത്തിൽ അതിൽ മാർക്സിസ്റ്റ് പാർട്ടിയുടെ മറിച്ചുകുത്തൽ നടന്നു എന്ന് ആരോപണമുണ്ട്. (നടന്നാലും അതിനെ തള്ളിപ്പറയാനില്ല. കാരണം  അതിൽ ഒരു ശരിയുണ്ട്). എന്നാൽ സാധ്യതകളും സാഹചര്യങ്ങളും പുറത്തു വന്ന വോട്ട് കണക്കും അതിനെ സാധൂകരിക്കുന്നില്ല. മാർക്സിസ്റ്റ് പാർട്ടിക്ക് അതിനുള്ള കഴിവ് അവിടെ ഉണ്ടെന്നു തോന്നുന്നില്ല. അങ്ങനെയൊരു നിലപാട് ഉണ്ടായിരുന്നെങ്കിൽ ശ്രീ ഓ. രാജഗോപാൽ എം എൽ എ ആയതെങ്ങനെ എന്ന ചോദ്യം ബാക്കിയാവുന്നു. മാത്രമല്ല, ബിജെപിയെ തടയേണ്ട ബാധ്യത അവർ മാത്രമായി ഏറ്റെടുക്കുമെന്നും വിചാരിക്കുന്നില്ല.

അന്ത്യപോഴത്തം:  ഇനിയുള്ള കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി അവരുടെ ചിഹ്നവും  കൊടിയും ഒന്ന് പരിഷ്കരിക്കുന്നത് നന്നായിരിക്കും എന്നൊരു നിർദ്ദേശമുണ്ട്, പോഴന്. അതിന്റെ വിശദമായ മനഃശാസ്ത്രം മറ്റൊരിക്കൽ പറയാം.
(അന്തിപ്പോഴൻ)